രോഗിയുമായി പോയ ആംബുലൻസിന് മാർഗതടസം സൃഷ്ടിച്ചു; സ്വകാര്യ ബസിനെതിരെ നടപടി

By Web TeamFirst Published Oct 18, 2019, 10:02 AM IST
Highlights

ബസിനെതിരെ പതിനായിരം രൂപ പിഴ ചുമത്തി. ഡ്രൈവർക്കെതിരെ കേസെടുക്കാനും മോട്ടോർ വാഹന വകുപ്പ് ശുപാർശ ചെയ്തു.

തൃശ്ശൂർ: തൃശ്ശൂർ പാലിയേക്കരയിൽ രോഗിയുമായി പോയിരുന്ന ആംബുലൻസിന് മാർഗതടസം സൃഷ്ടിച്ച സ്വകാര്യ ബസിനെതിരെ നടപടി. ബസിന് മോട്ടോർ വാഹന വകുപ്പ് പതിനായിരം രൂപ പിഴ ചുമത്തി. ഡ്രൈവർക്കെതിരെ കേസെടുക്കാനും വകുപ്പ് ശുപാർശ ചെയ്തു.

ബുധനാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് തൃശ്ശൂരിൽ നിന്നും കോടാലി വഴി സർവീസ് നടത്തുന്ന കുയിലെൻസ് എന്ന വാഹനം ആംബുലൻസിന് മാർഗതടസം സൃഷ്ടിച്ചത്. എൻഫോഴ്സ്മെന്റ് ആർടിഒ ഷാജി മാധവൻ ഡ്രൈവറുടെ അതിക്രമം നേരിട്ട് കാണുകയായിരുന്നു. തുടർന്ന് നടന്ന പരിശോധനയിലാണ് ഡ്രൈവർ പല വട്ടം ഇത്തരത്തിൽ വരി തെറ്റിച്ച് യാത്ര ചെയ്തെന്ന് സിസിടിവിയിൽ വ്യക്തമായത്. ഇതോടെ, ഡ്രൈവർ ജയദേവ കൃഷ്ണനെതിരെ നടപടിക്ക് ശുപാർശ ചെയ്യുകയായിരുന്നു. 

ആംബുലൻസിനും, മറ്റ് അടിയന്തര ആവശ്യങ്ങൾക്കും പോകേണ്ട വാഹനങ്ങൾക്ക് മാർഗതടസം ഉണ്ടാക്കുന്ന വാഹനങ്ങൾക്ക് പുതിയ നിയമത്തിൽ 10000 രൂപ പിഴ അടപ്പിക്കാൻ ആണ്‌ നിർദ്ദേശം. ഡ്രൈവറെ റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസിൽ പങ്കെടുപ്പിക്കാനും നിർദ്ദേശമുണ്ട്. ഇത് പ്രകാരം ജയദേവ കൃഷ്ണനെ മോട്ടോർ വാഹന വകുപ്പിന്റെ കീഴിലുള്ള ഡ്രൈവർ ട്രെയിനിംഗ് സെന്റർ ആയ എടപ്പാൾ ഐ ഡി ടി ആറിലേക്ക് അയച്ചു.

click me!