
പാലക്കാട്: വാളയാർ കേസിൽ തുടരന്വേഷണ സാധ്യത ഇപ്പോഴും സജീവമെന്ന് നിയമവിദഗ്ധർ. ഹൈക്കോടതിയില്‍ അപ്പീൽ പോകുന്നതിലെ സാധ്യത ഉപയോഗപ്പെടുത്തണം. പ്രായപൂർത്തിയാവാത്ത പ്രതിയുടെ കേസിൽ കൂടുതൽ അന്വേഷണം വേണമെന്ന് അന്വേഷണ ഏജൻസിക്ക് ആവശ്യപ്പെടാമെന്നും മുൻ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു.
കേരളത്തെ ഞെട്ടിച്ച വാളയാർ കേസിൽ തുടരന്വേഷണ സാധ്യതകളെക്കുറിച്ചുളള ചർട്ടകൾ സജീവമായിരിക്കുകയാണിപ്പോള്‍. സിബിഐ അന്വേഷണമാവശ്യപ്പെട്ട് സമരങ്ങളും പ്രതിഷേധങ്ങളും തുടരുകയാണ്. വിധിക്കെതിരെ അപ്പീൽ പോകുന്നതിനോടൊപ്പം സിബിഐ അന്വേഷണമാണ് കുടുംബാംഗങ്ങൾ ആവശ്യപ്പെടുന്നത്.
എന്നാൽ, ഇതിലെ കാലതാമസമൊഴിവാക്കാനുളള സാധ്യത ഇപ്പോഴുമുണ്ടെന്ന് മുൻ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പറയുന്നു. അഞ്ചുപ്രതികളിലൊരാൾ പ്രായപൂർത്തിയാവാത്തയാളാണ്. ഈ കേസിൽ വിചാരണ അന്തിമഘട്ടത്തിലേക്കടുക്കുന്നു. ഈ സാഹചര്യത്തിൽ അന്വേഷണ ഉദ്യോഗസ്ഥന് ഇതേ കേസിൽ തുടരന്വേഷണം ആവശ്യപ്പെടാം.
അഞ്ചുപ്രതികൾക്കും കൂടി നിലവിൽ രണ്ട് എഫ്ഐആര്‍ മാത്രമേ ഉളളൂ. വിട്ടുപോയ തെളിവുകളും മൊഴികളും ചേർത്ത് അന്വേഷിച്ചാൽ നീതി കിട്ടാൻ സാധ്യതേറെയാണെന്ന് മുൻ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജലജ മാധവൻ പറഞ്ഞു. ഇനി ഏത് തരം അന്വേഷണമാണെന്ന് തീരുമാനിക്കേണ്ടത് സർക്കാരിനൊപ്പം കോടതിയുടെയും അന്തിമ നിലപാടനുസരിച്ചാണ്. അപ്പീലിനൊപ്പം പ്രായപൂർത്തിയാവാത്ത പ്രതിയുടെ കേസിലെ തുടരന്വേഷണ സാധ്യതയും പരിഗണിക്കേണ്ടത് നിർണായകമാകുമെന്നും നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam