
കാസർകോഡ്: ശബരിമല വിഷയത്തിലെ സുപ്രീംകോടതി വിധി മറികടക്കാനുള്ള നിയമനിർമ്മാണം കേന്ദ്രത്തിന്റെയും ബിജെപിയുടെയും പരിഗണനയിൽ ഉണ്ടെന്ന് ആവർത്തിച്ച് കേന്ദ്ര മന്ത്രി ഡി വി സദാനന്ദ ഗൗഡ. സമയമെടുത്താലും വിശ്വാസ താൽപര്യം സംരക്ഷിക്കും. ശബരിമല യുവതീപ്രവേശന വിഷയം സങ്കീർണമാണ്. സുപ്രീം കോടതിയുടെ അന്തിമവിധിക്ക് ശേഷമാകും നിയമനിർമാണം പരിഗണിക്കുക. കശ്മീരിൽ അനുച്ഛേദം 370 റദ്ദാക്കാൻ ഏഴ് പതിറ്റാണ്ടും രാമജന്മ ഭൂമി വിഷയത്തിൽ കാലങ്ങളോളവും കാത്തിരുന്നില്ലേ എന്നും കേന്ദ്ര മന്ത്രി കൂട്ടിച്ചേർത്തു.
കേരളത്തിലെ ഇടതു വലതു മുന്നണികൾക്കെതിരെയും കേരളത്തിലെത്തിയ കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ വിമർശനം ഉന്നയിച്ചു. കേരളത്തിൽ നടക്കുന്നത് ഇരുമുന്നണികളുടെയും കൂട്ടുകച്ചവടമെന്നായിരുന്നു വിമർശനം.കേന്ദ്ര പദ്ധതികൾ കേരളത്തിൽ നടപ്പിലാക്കുന്നില്ല. കേന്ദ്ര പദ്ധതികൾ കേരളത്തിൽ എത്തിക്കേണ്ടത് മുഖ്യമന്ത്രിയുടെ കടമയാണ്. എന്നാൽ കേരളത്തിന്റെ മുഖ്യമന്ത്രി കേന്ദ്രമന്ത്രിമാരെ കാണാൻ പോലും തയ്യാറാകുന്നില്ലെന്നും ഗൗഡ കുറ്റപ്പെടുത്തി.
ശബരിമലയിൽ സുപ്രീം കോടതി വിധിക്കെതിരെ നിയമം കൊണ്ടുവരുന്നത് പരിഗണനയിലെന്ന് നേരത്തെയും കേന്ദ്ര മന്ത്രി സദാനന്ദ ഗൗഡ അറിയിച്ചിരുന്നു. ഉന്നത നേതാക്കൾ ഇക്കാര്യം ചർച്ച ചെയ്യുന്നുണ്ട്. വിധിക്കെതിരെ കേരളത്തിൽ ബിജെപി സമരം ചെയ്തത് കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമാണെന്നും പാലാ ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ സദാനന്ദ ഗൗഡ വ്യക്തമാക്കിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam