
ദില്ലി: വ്യാജ സർട്ടിഫിക്കറ്റ് വിഷയത്തിൽ കുറ്റം ചെയ്തവർക്കെതിരെ കൃത്യമായ നടപടി എടുക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തെറ്റായ പ്രവണതകൾ അനുവദിക്കില്ല. പൊലീസ് ആരേയും സംരക്ഷിക്കുന്നില്ല. വിദ്യയെ ഒളിവിൽ കഴിയാൻ സിപിഎമ്മുകാർ സഹായിച്ചെങ്കിൽ അന്വേഷിച്ചോട്ടെ. ആരെയും പാർട്ടി സംരക്ഷിക്കില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
ഇത്തരം പ്രവണതകൾ വച്ചുപൊറുപ്പിക്കില്ലെന്നും കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കാൻ ആസൂത്രിത നീക്കം നടക്കുന്നുവെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു. അതേസമയം, കെ. സുധാകരനെതിരായ ആരോപണത്തിൽ ഉറച്ച് നിൽക്കുകയാണെന്നും ഗോവിന്ദൻ മാഷ് പറഞ്ഞു. പ്രസ്താവന നടത്തിയത് പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ്. കെ.സുധാകരനെ കുറിച്ച് പറയുമ്പോൾ മാധ്യമങ്ങൾക്ക് പ്രശ്നമാണ്. പുതിയ തെളിവുകൾ വന്നാൽ ആരോപണം തിരുത്താമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
അതിനിടെ, വിദ്യയെ ഒളിവിൽ പോകാൻ സഹായിച്ചതിന് പിന്നിൽ സിപിഎമ്മിലെ ഉന്നത നേതാവാണെന്ന് ആരോപിച്ച് കെ മുരളീധരൻ എംപി രംഗത്തെത്തി. പൊലീസ് നാടകം കളിക്കുകയാണ്. പിന്നിലുള്ളവരെ സംരക്ഷിക്കാനാണ് പൊലീസ് നാടകം. ഇതിന് പിന്നിൽ സംസ്ഥാന ഘടകത്തിന് പങ്കുണ്ട്. ഉന്നതനായ ഒരു നേതാവിനെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്. ഇപ്പോൾ പുറത്തുവന്നത് പെയ്ഡ് സംരക്ഷകനാണ്. എന്നാൽ യഥാർത്ഥ സംരക്ഷകനെ പുറത്തു കൊണ്ടുവരണമെന്നും മുരളീധരൻ പറഞ്ഞു.
വിദ്യയെ സംരക്ഷിച്ചതിന് പിന്നിലുള്ളവർ ഒന്നോ രണ്ടോ പേരിൽ ഒതുങ്ങുന്നത് അല്ല. സംസ്ഥാന സെക്രട്ടറിയേറ്റിൽ വരെ ഉള്ള ആളുകളുണ്ട്. കോടതിയുടെ മേൽനോട്ടത്തിൽ ഉള്ള അന്വേഷണം വേണമെന്നും വ്യാജ സീൽ ഉൾപ്പെടെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞില്ലെന്നും മുരളീധരൻ പറഞ്ഞു. കേരളത്തിലെ ആരോഗ്യ സംവിധാനം കുത്തഴിഞ്ഞ നിലയിലാണെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു. അടിയന്തിര സേവനം പോലും പലയിടത്തും ഇല്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam