തിരുവനന്തപുരം: ലൈഫ് മിഷൻ ക്രമക്കേട് കേസിലെ പ്രതികളുടെ വാട്ആപ്പ് സന്ദേശങ്ങളടക്കം വിജിലൻസിന് നൽകും. കേന്ദ്ര ഏജൻസികൾ ശേഖരിച്ച ചാറ്റുകൾ വിജിലൻസിന് കൈമാറാൻ എൻഐഎ കോടതി അനുമതി നൽകി. ഒരാഴ്ചയ്ക്കുള്ളിൽ സിഡാക്കില്‍ നിന്ന് ഇവ വിജിലൻസിന് ലഭിക്കും. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ, സ്വർണ്ണക്കളളക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന ഉൾപ്പെടെയുള്ളവരുടെ കോൾ രേഖകൾ പരിശോധിക്കാനും വിജിലൻസ് തീരുമാനിച്ചു. അതേസമയം, സ്വപ്ന സുരേഷിൻ്റെ ഐടി വകുപ്പിലെ നിയമനത്തിലെ അഴിമതിയിൽ വിജിലൻസ് അന്വേഷണം തുടങ്ങി. പ്രാഥമിക അന്വേഷണത്തിന് ശേഷം ആവശ്യമെങ്കിൽ കേസെടുക്കുമെന്ന് വിജിലന്‍സ് അറിയിച്ചു.
കെ ഫോൺ, സ്മാർട് സിറ്റി അടക്കം സംസ്ഥാന സർക്കാരിന്‍റെ വിവിധ പദ്ധതികളുടെ ഔദ്യോഗിക രഹസ്യവിവരങ്ങൾ ശിവശങ്കർ സ്വർണ്ണക്കളളക്കടത്ത് കേസ് പ്രതികൾക്ക് കൈമാറിയെന്നാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റിന്‍റെ കണ്ടെത്തല്‍. സ്മാർട് സിറ്റി, കെ ഫോൺ, ലൈഫ് മിഷൻ പദ്ധതികളിൽ ശിവശങ്കറിന്‍റെ അറിവോടെ സ്വപ്ന പല ഘട്ടങ്ങളിലും ഇടപെട്ടിട്ടുണ്ട്. ഇത് തെളിയിക്കുന്ന വാട്സ് ആപ് ചാറ്റുകൾ കിട്ടിയിട്ടുണ്ടെന്നും ഇഡി നേരത്തെ വെളിപ്പെടുത്തിയിരുന്നു. ലൈഫ് മിഷൻ കരാറുകാരായ യൂണിടാക്കിന് വിവരങ്ങൾ കൈമാറുന്നതിനായിരുന്നു ഇതിൽ പലതും. ശിവശങ്കറിന്‍റെ ദുരൂഹമായ ഇടപാടുകളാണ് ഇതുവഴി തെളിയുന്നതെന്നും ഇഡിയുടെ റിപ്പോർട്ടില്‍ പറയുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam