വിഴിഞ്ഞം പ്രദേശത്തെ മദ്യശാലകൾ അടച്ചിടാൻ കളക്ടറുടെ ഉത്തരവ്

By Web TeamFirst Published Aug 20, 2022, 6:16 PM IST
Highlights

അതേസമയം ഇന്നലെ സർക്കാരുമായുള്ള ചർച്ചയ്ക്ക് ശേഷവും വിഴിഞ്ഞം തുറമുഖം സമരം ശക്തിപ്പെടുത്തിയിരിക്കുകയാണ് ലത്തീൻ സഭയും മത്സ്യത്തൊഴിലാളികളും

തിരുവനന്തപുരം: വിഴിഞ്ഞം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ രണ്ട് ദിവസത്തേക്ക് മദ്യശാലകകളുടെ പ്രവര്‍ത്തനം നിരോധിച്ചു. പ്രദേശത്തെ സമരങ്ങളുടെ പശ്ചാത്തലത്തില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് ആഗസ്റ്റ് 21, 22 തീയതികളില്‍ മദ്യശാലകള്‍ അടച്ചിടാന്‍ തിരുവനന്തപുരം കളക്ടര്‍ ജെറോമിക് ജോര്‍ജ് ഉത്തരവിട്ടത്.

അതേസമയം ഇന്നലെ സർക്കാരുമായി ചർച്ച നടത്തിയിട്ടും  വിഴിഞ്ഞം തുറമുഖ സമരം ശക്തിപ്പെടുത്തിയിരിക്കുകയാണ് ലത്തീൻ അതിരൂപതയും മത്സ്യത്തൊഴിലാളികളും. തുടർച്ചയായ രണ്ടാം ദിവസവും വിഴിഞ്ഞം തുറമുഖത്തിന്റെ പൂട്ട് തകർത്ത് സമരക്കാർ അകത്ത് കടന്നു. നൂറു കണക്കിന് പ്രതിഷേധക്കാരാണ് ഇന്നും സമരവേദിയിൽ എത്തിയത്.

സർക്കാരുമായി നടത്തിയ ചർച്ച ഫലപ്രദവും തൃപ്തികരവുമെന്ന് ഇന്നലെ സമരനേതാക്കൾ പറഞ്ഞെങ്കിലും വിഴി‌‌ഞ്ഞത്ത് ഇന്നും പ്രതിഷേധത്തിന് കുറവുണ്ടായില്ല. വിഴിഞ്ഞം ഇടവകയ്ക്ക് കീഴിലെ ആളുകളാണ് ഇന്ന്  സമരവേദിയിലേക്ക് എത്തിയത്. പൊലീസ്  ബാരിക്കേഡ് മറിച്ചിട്ട് മുന്നേറാൻ ശ്രമിച്ച പ്രതിഷേധക്കാർ പിന്നീട്
സർവീസ് റോഡിലൂടെ  കോൺക്രീറ്റ്  തടസ്സങ്ങളും മറികടന്ന്  തുറമുഖ കവാടത്തിലെത്തി.  ഇരുമ്പ്  ഗേറ്റിന്റെ ചങ്ങലപ്പൂട്ട്  തല്ലി തകർത്ത് അകത്ത് കടന്ന പ്രതിഷേധക്കാർപദ്ധതി പ്രദേശത്ത് കൊടിനാട്ടി.

സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കോഴിക്കോട് രൂപതയും  ഇന്ന് രംഗത്തെത്തിയിരുന്നു.മലയോര കർഷകർ അടക്കം സമരത്തിന് പിന്തുണ അറിയിച്ച് സമരഭൂമിയിലെത്തി.ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ പ്രക്ഷോഭം തുടരാനാണ് സമരസമിതിയുടെ തീരുമാനം.

വിഴിഞ്ഞം പദ്ധതിക്ക് ആരും എതിരല്ലെന്ന് കോഴിക്കോട് രൂപത  ബിഷപ്പ്  ഡോക്ടർ വർഗ്ഗീസ് ചക്കാലക്കൽ പ്രതിഷേധവേദിയിൽ പറഞ്ഞു. എന്നാൽ മത്സ്യ തൊഴിലാളികളുടെ ആശങ്ക പരിഹരിച്ചു വേണം സർക്കാർ പദ്ധതി നടപ്പാക്കാനെന്നും ബിഷപ്പ് പറഞ്ഞു . വിഴിഞ്ഞം സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കോഴിക്കോട് രൂപത സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോക്ടർ വർഗീസ് ചക്കാലക്കൽ. സമരം സർക്കാറിന് എതിരല്ല. ജനങ്ങളുടെ പ്രശ്നം സർക്കാറിന്റെ ശ്രദ്ധയിൽ കൊണ്ട് വരാനാണ് സമരം. ആർ. ആർ. ആർ എന്ന സിനിമയുടെ പേര് പോലെ ഉയരുക , ഗർജ്ജിക്കുക, പ്രതികരിക്കുക  അതാണ് വിഴിഞ്ഞം സമരക്കാർ ചെയ്യുന്നതെന്നും ബിഷപ്പ് പറഞ്ഞൂ.

click me!