
തിരുവനന്തപുരം: ഒടുവിൽ നേതൃസ്ഥാനങ്ങൾ തുല്യമായി പങ്കിട്ട് ലയനവുമായി മുന്നോട്ട് പോകാൻ ഇടതുമുന്നണിയിലെ രണ്ട് കക്ഷികളായ എൽജെഡിയും ജെഡിഎസും തീരുമാനിച്ചു. ഇത് പ്രകാരം മാത്യു ടി തോമസ് ജെഡിഎസ് സംസ്ഥാന പ്രസിഡന്റാവും. എംവി ശ്രേയാംസ് കുമാർ ജെഡിഎസ് ദേശീയ സെക്രട്ടറിയുമാവും. ജില്ലാ പ്രസിഡന്റ് സ്ഥാനങ്ങൾ ഏഴെണ്ണം എൽജെഡിയിൽ നിന്നുള്ളവർക്ക് നൽകും. ഏഴെണ്ണം ജെഡിഎസ് നേതാക്കളായിരിക്കും. ലയനത്തിന് ജെഡിഎസ് സംസ്ഥാന കമ്മിറ്റി അംഗീകാരം നൽകി. ധാരണ പ്രകാരം കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, ഇടുക്കി, തിരുവനന്തപുരം, തൃശൂർ ജില്ലകളിലെ പ്രസിഡന്റ് സ്ഥാനങ്ങൾ എൽജെഡിക്കാവും.
കോഴിക്കോട് ലോക്‌സഭ സീറ്റിൽ അവകാശവാദം ഉന്നയിച്ചതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഇടതുമുന്നണി വിട്ടത് എംപി വീരേന്ദ്രകുമാറായിരുന്നു. എന്നാൽ പാർട്ടിയിൽ ഒരു വിഭാഗം മാത്രമാണ് അദ്ദേഹത്തോടൊപ്പം പോയത്. നീണ്ട 14 വർഷങ്ങൾക്ക് ശേഷമാണ് എൽജെഡി വീണ്ടും പഴയ ജെഡിഎസ് ആകാനൊരുങ്ങുന്നത്. ഈ ലയനം നടന്നാൽ നിലവിൽ വഹിക്കുന്ന പദവികളടക്കം നഷ്ടമാകുമെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം അവസാന നിമിഷം വരെ ലയനത്തെ എതിർത്തിരുന്നു. നേരത്തെ ദേശീയ തലത്തിൽ എൽജെഡി ശരത് യാദവിന്റെ ആർജെഡിയിൽ ലയിച്ചിരുന്നു. എന്നാൽ ഈ ലയനത്തിന് കേരളത്തിലെ എൽജെഡി ഘടകം തയ്യാറായില്ല. അവർ വേറിട്ട് നിന്ന ശേഷം ഇപ്പോൾ ജെഡിഎസിൽ ലയിക്കുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam