
കൊച്ചി : കളമശ്ശേരിയിൽ 500 കിലോ സുനാമി ഇറച്ചി പിടികൂടിയതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. സ്ഥലത്ത് പൊലീസും നഗരസഭാ വിഭാഗവും നടത്തിയ സംയുക്ത റെയ്ഡിൽ പിടിച്ചെടുത്ത ബില്ലുകളിൽ നിന്നും നാൽപ്പതിലേറെ കടകളിലേക്ക് അഴുകിയ ഇറച്ചി വിൽപ്പന നടത്തിയെന്ന് ഇന്നലെ കണ്ടെത്തിയിരുന്നു. എന്നാൽ ഈ ബില്ലുകളിലുള്ള ഹോട്ടലുകളുടെ പേര് വിവരങ്ങൾ കളമശ്ശേരി നഗരസഭ പുറത്ത് വിട്ടിരുന്നില്ല. പ്രതിപക്ഷത്തിന്റെയും ഡിവൈഎഫ്ഐയുടേയും പ്രതിഷേധത്തിന് പിന്നാലെ ഈ ബില്ലുകളിലെ ഹോട്ടലുകളുടെ പേര് വിവരങ്ങൾ നഗരസഭ പുറത്ത് വിട്ടു. 49 ഹോട്ടലുകളാണ് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. കൊച്ചിയിലെ പ്രമുഖ ഹോട്ടലുകളും മാളുകളും പട്ടികയിലുണ്ട്. എന്നാൽ പട്ടിക അപൂർണമെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു. ചില ഹോട്ടലുകളെ പട്ടികയിൽ നിന്നും നഗരസഭ ഒഴിവാക്കിയെന്നും ഡിവൈഎഫ്ഐ കുറ്റപ്പെടുത്തി.
വയനാട്ടിൽ ഹോട്ടലുകളിൽ പരിശോധന, പഴകിയ ഭക്ഷണം പിടിച്ചു
ഇന്നലെ നടത്തിയ പരിശോധനയിലാണ് 40 ഓളം കടകളിലേക്ക് അഴുകിയ ഇറച്ചി വിൽപ്പന നടത്തിയതിന്‍റെതെന്ന് സംശയിക്കുന്ന രേഖകൾ കണ്ടെത്തിയത്. എറണാകുളം ജില്ലയിലെ വിവിധ ഹോട്ടലുകൾക്ക് ഇറച്ചി നൽകിയ രസീതുകളാണ് പിടിച്ചെടുത്തത്. എന്നാൽ പേര് വിവരങ്ങൾ പുറത്ത് വിട്ടില്ല. ഇത് ഹോട്ടലുകളെ സംരക്ഷിക്കാനാണെന്ന ആക്ഷേപം ഉയര്‍ന്നു. ഇതോടെ ഔദ്യോഗികമായി സുനാമി ഇറച്ചി വാങ്ങിയെന്ന് സംശയിക്കുന്ന ഹോട്ടലുകളുടെ പേര് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് കളമശ്ശേരി നഗരസഭയിൽ പ്രതിപക്ഷ കൗൺസിലർമാറും, ഡിവൈഎഫ്ഐയും വലിയ പ്രതിഷേധം ആരംഭിച്ചു.എന്നാൽ അപ്പോഴും പേരുകൾ പുറത്തുവിടാൻ ഇപ്പോൾ സാധിക്കില്ലെന്ന നിലപാടിലായിരുന്നു നഗരസഭ. ഈ കടകളിലേക്ക് പഴകിയ ഇറച്ചി നൽകിയോ എന്ന സ്ഥിരീകരിക്കാൻ ആയിട്ടില്ലെന്നും നിലവിൽ ബില്ലുകൾ മാത്രമാണ് കണ്ടെത്തിയതെന്നുമായിരുന്നു നഗരസഭാ നിലപാട്.
എറണാകുളത്ത് പരിശോധന തുടരുന്നു
എറണാകുളത്ത് ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധന തുടരുന്നു. കഴിഞ്ഞ ദിവസം ഭക്ഷ്യവിഷബാധയുണ്ടായ പറവൂരിൽ മറ്റൊരു ഹോട്ടലിൽ നിന്നും ഇന്ന് വീണ്ടും പഴകിയ ഭക്ഷണം പിടിച്ചെടുത്തു. മജ്ലിസ് ഹോട്ടലിൽ നിന്നും കുഴിമന്തി കഴിച്ച 65 പേര്‍ക്ക് ഇന്നലെ ഭക്ഷ്യവിഷബാധയേറ്റ് സംഭവത്തിന് പിന്നാലെയാണ് സമീപത്ത് തന്നെയുള്ള കുമ്പാരീസ് ഹോട്ടലിൽ നിന്നും ഇന്ന് പഴകിയ ഭക്ഷണം പിടിച്ചത്. ഹോട്ടലിനെതിരെ ഭക്ഷ്യ സുരക്ഷാ വിഭാഗം നടപടിയെടുത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam