പതെരഞ്ഞെടുപ്പ് നടന്ന ഇടമലക്കുടി ഡിവിഷൻ എൽഡിഎഫിൽ നിന്നും ബിജെപി പിടിച്ചെടുത്തപ്പോൾ പാലക്കാട് എരിമയൂർ സീറ്റിൽ സിപിഎം വിമതസ്ഥാനാർത്ഥി അപ്രതീക്ഷിത വിജയം നേടി. മൂന്നു ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും ഇടതു മുന്നണിയാണ് വിജയിച്ചത്.
തിരുവനന്തപുരം: തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ ഇടതിന് നേരിയ മുൻതൂക്കം. തിരുവനന്തപുരം, കൊച്ചി കോർപ്പറേഷനിലടക്കം 16 ഇടങ്ങളിൽ എൽഡിഎഫ് വിജയിച്ചു. നിർണായക വിജയം നേടി പിറവം നഗരസഭയും നിലനിർത്തി. ഉപതെരഞ്ഞെടുപ്പ് നടന്ന ഇടമലക്കുടി ഡിവിഷൻ എൽഡിഎഫിൽ നിന്നും ബിജെപി പിടിച്ചെടുത്തപ്പോൾ പാലക്കാട് എരിമയൂർ സീറ്റിൽ സിപിഎം വിമതസ്ഥാനാർത്ഥി അപ്രതീക്ഷിത വിജയം നേടി. മൂന്നു ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും ഇടതു മുന്നണിയാണ് വിജയിച്ചത്. ആകെ തെരഞ്ഞെടുപ്പ് നടന്ന 32 വാർഡുകളിൽ 16 എണ്ണം എൽഡിഎഫും 13 എണ്ണം യുഡിഎഫും നേടിയപ്പോൾ ഒരിടത്ത് ബിജെപിയും ജയിച്ചു.
കൊച്ചി കോർപ്പറേഷനിലെ 63ആം ഡിവിഷനായ ഗാന്ധിനഗർ ഭൂരിപക്ഷം അഞ്ചിരട്ടിയായി ഉയർത്തിയാണ് എൽഡിഎഫിന്‍റെ ജയം. സിപിഎം സ്ഥാനാർത്ഥി ബിന്ദു ശിവൻ 2,950 വോട്ടുകൾ നേടിയപ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥിയ്ക്ക് കിട്ടിയത് 2,263 വോട്ടുകൾ മാത്രം. കഴിഞ്ഞ തവണത്തെ 106 വോട്ടുകളിൽ നിന്നാണ് എൽഡിഎഫ് 687ലേക്ക് ഭൂരിപക്ഷം ഉയർത്തിയത്.
മുൻതെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇവിടെ എൻഡിഎയുടെയും വിഫോർ കൊച്ചിയുടെയും പ്രകടനം ദയനീയമായി. കഴിഞ്ഞ തവണ 397 വോട്ട് കിട്ടിയിടത്ത് നിന്ന് എൻഡിഎ വോട്ടുകൾ 195ലേക്ക് ചുരുങ്ങി. 216 വോട്ടുണ്ടായിരുന്ന വിഫോർ കൊച്ചി ഇത്തവണ 30 വോട്ടിലൊതുങ്ങി. ജയത്തോടെ 74 അംഗ കൊച്ചി കോർപ്പറേഷനിൽ എൽഡിഎഫിന് അഞ്ച് അംഗങ്ങളുടെ ഭൂരിപക്ഷമായി.
ഇടപ്പള്ളിച്ചിറ ഡിവിഷനിൽ വിജയിച്ചതോടെ പിറവം നഗരസഭയിൽ എൽഡിഎഫിന് ഭരണം തുടരാനുള്ള വഴി തുറന്നു. 14-ാം വാർഡായ ഇടപ്പള്ളിച്ചിറയിൽ സിപിഎം സ്ഥാനാർത്ഥി അജേഷ് മനോഹരന് 26 വോട്ടുകളുടെ ജയമാണുണ്ടായത്. എൽഡിഎഫ് 504 വോട്ട് നേടിയപ്പോൾ രണ്ടാമതെത്തിയ യുഡിഎഫിന് 478 വോട്ട്. എൻഡിഎയ്ക്ക് കിട്ടിയത് ആറ് വോട്ടുകൾ മാത്രം. ഇതോടെ 27അംഗ നഗരസഭയിൽ എൽഡിഎഫിന്‍റെ അംഗബലം 14 ആയി. ഉപതെരഞ്ഞെടുപ്പിന് മുന്പ് എൽഡിഎഫ് 13 - യുഡിഎഫിന് 13 എന്ന നിലയിലായിരുന്നു കക്ഷിനില. ഒരു കൗൺസിലർ മരണപ്പെടുകയും, ഒരു കൗൺസിലർ സർക്കാർ ജോലി രാജിവയ്ക്കുകയും ചെയ്തതോടെ രണ്ട് തെരഞ്ഞെടുപ്പുകളാണ് പിറവത്ത് നടന്നത്. ഇതിൽ ആദ്യത്തെ തെരഞ്ഞെടുപ്പിൽ എൽഡിഎഫിൻ്റെ സിറ്റിംഗ് സീറ്റ് യുഡിഎഫ് പിടിച്ചിരുന്നു. ഇതോടെയാണ് കക്ഷിനില തുല്യമായതും എൽഡിഎഫ് ഭരണത്തിന് ഭീഷണി ഉയർന്നതും.
തിരുവനന്തപുരം കോർപ്പറേഷനിലെ വെട്ടുകാട് വാർഡിൽ ഭൂരിപക്ഷം കൂട്ടിയാണ് ഇടതിൻറെ വിജയം. ഇടത് സ്ഥാനാർത്ഥി ക്ലൈനസ് റൊസാരിയോയുടെ വിജയം 1490 വോട്ടിനായിരുന്നു. ഇരിഞ്ഞാലക്കുട നഗരസഭ ചാലാംപടി ഡിവിഷൻ 149 വോട്ടുകളോടെ യുഡിഎഫ് നിലനിർത്തി. ഇടുക്കി ഇടമലക്കുടി ഗ്രാമപഞ്ചായത്തിലാണ് ഇഡലിപ്പാറ വടക്ക് വാർഡിൽ ബിജെപി അട്ടിമറി ജയം നേടി. ഇടത് സീറ്റ് പിടിച്ചെടുത്തത് ഒരു വോട്ടിനാണ്.
പാലക്കാട് എരിമയൂർ പഞ്ചായത്തിലെ ഒന്നാം വാർഡിൽ സിപിഎം വിമതനാണ് ജയിച്ചത്. മുൻ ബ്രാഞ്ച് സെക്രട്ടരി അമീറിൻറെ ജയം 377 വോട്ടിനായിരുന്നു. യുഡിഎഫ് സീറ്റിംഗ് സീറ്റ് സിപിഎം വിമതൻ പിടിച്ചപ്പോൾ സിപിഎം സ്ഥാനാർത്ഥി മൂന്നാമതായ കാഴ്ചയും ഇവിടെ കണ്ടു. കൊല്ലം തേവലക്കര പഞ്ചായത്തിലെ നടുവിലക്കര വാർഡ് ബിജെപിയിൽ നിന്നും യുഡിഎഫ് പിടിച്ചെടുത്തു. മലപ്പുറത്ത് ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് പഞ്ചായത്ത് വാർഡുകളും യുഡിഎഫ് നിലനിർത്തി. എംഎ.എ.യായി തെരഞ്ഞെടുക്കപ്പെട്ട ഒഎസ് അംബിക ഒഴിഞ്ഞ ചിറയിൻകീഴ് ബ്ലോക്ക് ഡിവിനിലും ലിൻോ ജോസഫ് ഒഴിഞ്ഞ കൂടരഞ്ഞി പഞ്ചായത്തിലും കാനത്തിൽ ജമീല ഒഴിഞ്ഞ കൊയിലാണ്ടി ഡിവിഷനലും ദലീമ ജോജോ ഒഴിഞ്ഞ അരൂർ ജില്ലാ പ്ഞ്ചായത്ത് ഡിവിഷനിലും ഇടത് സ്ഥാനാർത്ഥികൾ ജയിച്ചു.
ഫലങ്ങൾ ജില്ല തിരിച്ച് -
തിരുവനന്തപുരം
കൊല്ലം
ഇടുക്കി
കോട്ടയം
എറണാകുളം
തൃശ്ശൂർ
പാലക്കാട്
മലപ്പുറം
കോഴിക്കോട്
കാസർഗോഡ്