തദ്ദേശതെരഞ്ഞെടുപ്പ്: സമയത്ത് നടക്കണമെന്ന് രാഷ്ട്രീയപാർട്ടികൾ, ആശങ്ക പരിഹരിക്കണമെന്നും ആവശ്യം

By Web TeamFirst Published Aug 19, 2020, 7:10 AM IST
Highlights

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തെരഞ്ഞെടുപ്പ് എങ്ങനെ നടക്കുമെന്ന ആശങ്ക പാർട്ടികൾക്കുണ്ട്. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തത വരുത്തണമെന്നാണ് ആവശ്യം

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് സമയത്ത് നടക്കണമെന്ന് രാഷ്ട്രീയപാർട്ടികളുടെ ആവശ്യം. എന്നാൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തെരഞ്ഞെടുപ്പ് എങ്ങനെ നടക്കുമെന്ന ആശങ്ക പാർട്ടികൾക്കുണ്ട്. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തത വരുത്തണമെന്നാണ് ആവശ്യം.

ഒക്ടോബർ അവസാനം തെരഞ്ഞെടുപ്പ് നടത്താൻ ആരോഗ്യവകുപ്പ് പച്ചക്കൊടി കാണിച്ചതോടെ തദ്ദേശ ഭരണ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ തകൃതിയായി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. പ്രചാരണത്തിന് ഓൺലൈൻ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നതടക്കം ആലോചിക്കുകയാണ്. 65 വയസിന് മുകളിലുളളവർ എങ്ങനെ വോട്ട് ചെയ്യും, കണ്ടെൻമെന്റ് സോണുകളിൽ ബൂത്തുകളുണ്ടാകുമോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരാനുണ്ട്. ഇതിൽ സർക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും നിലപാടറിയക്കണമെന്നാണ് പ്രതിപക്ഷ കക്ഷികളുടെ ആവശ്യം.

വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനുള്ള നടപടികൾ നടക്കുകയാണ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പേര് ചേർക്കുന്നതിന് ബുദ്ധിമുട്ടാണന്ന ആക്ഷേപമാണ് ബിജെപിക്കുള്ളത്. പുതുതായി പേര് ചേർക്കുന്നവരുടെ പരിശോധന വീടുകളിലെത്തി നടത്തണമെന്നാണ് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ ആവശ്യം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണിയും നിലപാട് വ്യക്തമാക്കി. രാഷ്ട്രീയപാർട്ടികളുടെ അഭിപ്രായം കേൾക്കാൻ അടുത്ത മാസം ആദ്യം തെരഞ്ഞെടുപ്പ് കമ്മീഷൻ യോഗം വിളിച്ചിട്ടുണ്ട്.

click me!