പിഎസ്‍സിക്ക് വൻതിരിച്ചടി. ആസൂത്രണബോർഡിലെ വിവാദ നിയമനത്തിൽ പരീക്ഷ രേഖകൾ പുറത്ത് വിടാൻ വിവവരാവകാശ കമ്മീഷൻ ഉത്തരവ്
തിരുവനന്തപുരം: ആസൂത്രണ ബോർഡിലെ വിവാദ നിയമനത്തിൽ പി എസ്.സി യ്ക്ക് കനത്ത തിരിച്ചടി. മുല്യനിർണയത്തിൽ ക്രമക്കേട് കണ്ടെത്തിയ ചീഫ് ഇൻഡസ്ട്രി ആന്‍റ് ഇൻഫ്രാസ്ട്രെക്ടർ റാങ്ക് പട്ടികയിലെ എല്ലാവരുടേയും ഉത്തരക്കടലാസും അഭിമുഖത്തിന് ലഭിച്ച മാർക്കിന്‍റെ വിവരവും പുറത്ത് വിടാൻ വിവരാവകാശ കമ്മീഷൻ ഉത്തരവ്. ഉദ്യോഗാർത്ഥികൾ ആവശ്യപ്പെട്ടിട്ടും 1 വർഷമായി പി.എസ്.സി നൽകാതിരുന്ന രേഖകൾ പുറത്ത് വരുമ്പോൾ കൂടുതൽ അട്ടിമറികൾ ഉണ്ടോ എന്ന് വ്യക്തമാകും.
ദുരൂഹമായി മറച്ച് വെച്ചതെല്ലാം പുറത്തേക്ക് വരികയാണ്. പത്ത് ഉത്തരങ്ങൾക്ക് മാർക്കിടാതെയാണ് റാങ്ക് പട്ടികയിട്ടതെന്ന കണ്ടെത്തലിന് അപ്പുറം മറ്റ് എന്തൊക്കെ ക്രമക്കേട് ആസൂത്ര ബോർഡിലെ ഉന്നത തസ്തികയിലെ നിയമനത്തിൽ നടന്നുവെന്നത് ഇനി പുറത്തേക്ക് വരും. ചീഫ് ഇൻഡ്സ്ട്രി ആന്‍റ് ഇൻഫ്രാസ്ട്രക്ടർ പരീക്ഷയുടെ റാങ്ക് പട്ടികയിൽ ഇടംപിടിച്ച 10 പേരുടെയും പരീക്ഷ പേപ്പറിന്‍റെ പകർപ്പും അഭിമുഖത്തിന് നൽകിയ മാർക്കിന്‍റെയും വിവരങ്ങൾ ലഭ്യമാക്കനാണ് പി.എസ്.സിയോട് വിവരാവകാശ കമ്മീഷൻ ഉത്തരവിട്ടത്. 7 ദിവസത്തിനകം വിവരാവകാശ നിയമ പ്രകാരം അപേക്ഷ നൽകിയവർക്ക് രേഖകൾ നൽകണമെന്നും ഡോ. സോണിച്ചൻ പി ജോസഫ് ഉത്തരവിലുണ്ട്.
പരീക്ഷ എഴുതിയവരുടെ മാർക്ക് എത്രയെന്നറിയിക്കാതെയായിരുന്നു കഴിഞ്ഞ വർഷം മെയ് 31 ന് പി.എസ്.സി ചീഫ് ഇൻഡസ്ട്രി ആന്‍റ് ഇൻഫ്രാസ്ടക്ചർ പരീക്ഷയുടെ റാങ്ക് പട്ടികയിട്ടത്. പട്ടികയിലുള്ളവകരുടെ പരീക്ഷ പേപ്പറിന്‍റെയും അഭിമുഖത്തിന് നൽകിയ മാർക്കിന്‍റെയും രേഖകൾ ചോദിച്ച് ഉദ്യോഗാർത്ഥികൾ പി.എസ്.സിയെ സമീപിച്ചെങ്കിലും മറ്റ് തസ്തികയിലെ നിയമനത്തിന്‍റെ നടപടിക്രമങ്ങള്‍ തവണ ആയില്ലെന്ന് പറഞ്ഞായിരുന്നു പി.എസ്.സി വിവരങ്ങൾ മറച്ച് വെച്ചത്.
സംസ്ഥാന വിവരാവകാശ കമ്മീഷനെ സമീപിച്ചതിന് പിറകെയാണ് ഉദ്യോഗാർത്ഥികൾ വിവരാവകാശ കമ്മീഷനെ സമീപിച്ചത്. അവിടെയും പി.എസ്.സി എതിർപ്പുമായി എത്തി. ആസൂത്രണ ബോര്‍ഡിൽ ഇതോടൊപ്പം നടക്കണ്ട മറ്റ് നിയമനം പൂർത്തിയായില്ലെന്നും രേഖകൾ വിട്ട് നൽകാനാകില്ലെന്നുമായിരുന്നു നിലപാട്. മറ്റ് നിയമനം നടന്നില്ലെന്ന പേരിൽ റാങ്ക്ലിസ്റ്റ് പ്രസിദ്ധപ്പെടുത്തിയവരുടെ വിശദാംശങ്ങൾ തടയാൻ കഴിയില്ലെന്ന് കമ്മീഷൻ നിലപാടെടുത്തു.
ആസൂത്രണ ബോർഡിനെ ഈ ഉന്നത നിയമനത്തിനുള്ള അഭിമുഖം നടത്തിയത് പി.എസ്.സി ചെയർമാൻ നേരിട്ടാണ്. നിയമനം ലഭിച്ചത് ഇടത് സംഘടനാ അനുകൂലിക്കും. എഴുത്ത് പരീക്ഷയേക്കാൾകൂടുതൽ മാർക്ക് അഭിമുഖത്തിൽ നൽകിയോ ആർക്കെങ്കിലും നൽകിയോ എന്നതടക്കം എല്ലാവിവരങ്ങളും ഇതോടെ പുറത്ത് വരും.

