
പാലക്കാട്: സിപിഎമ്മിൽ പ്രാദേശിക വിഭാഗീയതയെന്ന് വിമർശനം. പാലക്കാട് ജില്ലയിലാണ് പ്രാദേശിക വിഭാഗീയത രൂക്ഷമെന്ന് വിമർശനം ഉയർന്നത്. ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിലാണ് വിമർശനം. നേതാക്കൾ വ്യക്തിപരമായ നേട്ടങ്ങൾക്കായി ആളെക്കൂട്ടുന്നുവെന്നാണ് വിമർശനം. പുതുശ്ശേരി, കുഴൽമന്ദം ഏരിയാ കമ്മറ്റികൾക്കെതിരെയാണ് രൂക്ഷ വിമർശനം ഉയർന്നത്. കോങ്ങാട് എംഎൽഎ കെ ശാന്തകുമാരിയെ ഏരിയാ കമ്മറ്റിയിൽ നിന്നും ഒഴിവാക്കിയത് വിഭാഗീയതയാണ് ജില്ലാ സമ്മേളനത്തിന്റെ പ്രവർത്തന റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനുമോളെ ജില്ലാ സമ്മേളന പ്രതിനിധിയാക്കാതെ തോൽപ്പിച്ചതിലും വിഭാഗീയതെന്നാണ് വിമർശനം.
പാലക്കാട് ജില്ലയിലെ കുഴല്‍മന്ദത്തും ചെര്‍പ്പുളശേരിയിലും ഏരിയാ സമ്മേളനത്തിൽ ഔദ്യോഗിക പാനലില്‍ മത്സരിച്ചവര്‍ കൂട്ടത്തോടെ തോറ്റിരുന്നു. ചെർപ്പുളശ്ശേരിയിൽ ഔദ്യോഗിക പക്ഷത്തെ പതിമൂന്ന് പേരും തോറ്റു. എസ്എഫ്ഐ നേതാവിനെ ഉപദ്രവിച്ചെന്ന പരാതിയില്‍ പാര്‍ട്ടി നടപടി നേരിട്ട ഏരിയാ സെക്രട്ടറി അബ്ദുറഹ്മാന്‍ അനുകൂലികളാണ് നാടകീയ നീക്കത്തിലൂടെ കുഴല്‍ മന്ദം ഏരിയാ കമ്മിറ്റിയില്‍ മേല്‍ക്കൈ നേടിയത്. ഏരിയാ കമ്മിറ്റിയുടെ പാനലില്‍ കോങ്ങാട് എംഎല്‍എ കെ ശാന്തകുമാരിയെയും കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദേവദാസ്, ലോക്കൽ കമ്മിറ്റി സെക്രട്ടറി പൊന്മല എന്നിവരെയും ഉള്‍പ്പെടുത്തിയെങ്കിലും പരാജയപ്പെടുത്തി. വിജയിച്ച രാജാകൃഷ്ണൻ, രാമകൃഷ്ണൻ, ഷൈജു എന്നിവര്‍ അബ്ദുറഹ്മാന്‍ അനുകൂലികളാണ്.
ചെര്‍പ്പുളശ്ശേരി ഏരിയാ സമ്മേളനത്തില്‍ മുന്‍ എംഎല്‍എ പി കെ ശശി പക്ഷം സര്‍വാധിപത്യം നേടുകയായിരുന്നു. ഔദ്യോഗിക പാനലില്‍ മത്സരിച്ച 13 പേരെയാണ് വെട്ടിനിരത്തിയത്. നിലവിലെ ഏരിയാ സെക്രട്ടറി കെ ബി സുഭാഷ്, ചളവറ പഞ്ചായത്ത് പ്രസിഡന്‍റ് ഇ ചന്ദ്രബാബു തുടങ്ങിയവര്‍ കമ്മിറ്റിയില്‍ നിന്നും പുറത്തായി. കെ നന്ദകുമാറാണ് പുതിയ ഏരിയാ സെക്രട്ടറി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam