മുഖ്യമന്ത്രിയെ കണ്ട് ആശങ്കയറിയിച്ച് മരട് പരിസരവാസികള്‍; സംരക്ഷണം ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി

By Web TeamFirst Published Dec 23, 2019, 6:01 PM IST
Highlights

വീടിനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്താമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. 

കൊച്ചി: മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിന് മുന്നോടിയായി പ്രദേശവാസികൾ മുഖ്യമന്ത്രിയെ കണ്ട് ആശങ്കയറിയിച്ചു. ജനങ്ങളുടെ വീടിനും സ്വത്തിനും സർക്കാർ സംരക്ഷണം നൽകുമെന്ന് മുഖ്യമന്ത്രി നാട്ടുകാർക്ക് ഉറപ്പുനൽകി. മരടിലെ ഫ്ലാറ്റുകൾ സ്ഫോടനത്തിലൂടെ പൊളിക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കുന്ന സാഹചര്യത്തിലാണ് ആവശ്യങ്ങളുമായി പ്രദേശവാസികൾ സർക്കാരിനെ സമീപിച്ചത്. ജനസാന്ദ്രത കുറഞ്ഞ മേഖലയിലെ ഫ്ലാറ്റുകളായ ഗോൾഡൻ കായലോരം, ജെയ്ൻ കോറൽ എന്നിവയായിരിക്കണം ആദ്യദിവസം പൊളിക്കേണ്ടത് എന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം. 

ഇതിന്‍റെ ആഘാതം എത്രത്തോളമെന്ന് മനസിലാക്കിയ ശേഷമേ ജനസാന്ദ്രതയുളള മേഖലകളിലെ ഫ്ലാറ്റുകൾ പൊളിക്കാവു. നാശനഷ്ടമുണ്ടാകുന്ന സമീപത്തെ വീടുകൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണം. വിപണി വിലയ്ക്കനുസരിച്ച് ഇൻഷുറൻസ് തുക നൽകുകയോ വീട് പുനർനിർമിച്ച് നൽകുകയോ വേണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു. മരട് മുൻസിപ്പൽ ചെയർപേഴ്‍സനും കൗൺസിലർമാരും ആക്ഷൻ കൗൺസിൽ പ്രതിനിധികളും അടക്കമാണ് മുഖ്യമന്ത്രിയെ കണ്ടത്.

ഇതിനിടെ അടുത്തമാസം മൂന്നിന് സ്ഫോടന വസ്തുക്കൾ നിറയ്ക്കുന്നതിന് മുൻപായി ആൽഫ സെറീനിലെ കെട്ടിട അവശിഷ്ടങ്ങൾ നീക്കിത്തുടങ്ങി. ആൽഫ സെഫീൻ ഫ്ലാറ്റ് പൊളിക്കുന്ന കരാർ കമ്പനിക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം തുടരുന്നതിനിടെയാണ് ലോറികളിൽ കെട്ടിടാവശിഷ്ടങ്ങൾ മാറ്റിത്തുടങ്ങിയത്.

click me!