
കൽപറ്റ: കമ്പളക്കാട് പത്തൊൻപതുകാരി ദിൽഷാന ജീപ്പിടിച്ച് മരിച്ച സംഭവത്തിൽ പ്രതിഷധവുമായി നാട്ടുകാർ. അപകടത്തിന് കാരണം റോഡിനരികിൽ കൂട്ടിയിട്ട ജൽജീവൻ പൈപ്പുകളാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. നിയന്ത്രണംവിട്ട ജീപ്പ് വന്നപ്പോൾ പൈപ്പുകൾ ഉള്ളതിനാൽ ഓടി മാറാൻ കഴിഞ്ഞില്ല. മാസങ്ങളായി വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾ റോഡ് അരികിൽ കിടക്കുന്നു. നടക്കാൻ പോലും വഴിയില്ലെന്നും കടുത്ത അനാസ്ഥയെന്നും നാട്ടുകാർ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി.
ഇന്ന് രാവിലെ പാല്‍ വാങ്ങാനായി വീടിന് സമീപത്തെ റോഡരികില്‍ നില്‍ക്കുകയായിരുന്നു ദില്‍ഷാന. നിയന്ത്രണം വിട്ടെത്തിയ ജീപ്പിടിച്ചാണ് കമ്പളക്കാട് പുത്തന്‍തൊടുകയില്‍ ദില്‍ഷാന (19) മരിച്ചത്. കമ്പളക്കാട് സിനിമാ ഹാളിനു സമീപം ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. സുല്‍ത്താൻ ബത്തേരി സെന്റ് മേരീസ് കോളേജ് വിദ്യാര്‍ഥിനിയാണ് മരിച്ച ദില്‍ഷാന.
അമിത വേഗത്തിലായിരുന്നു ക്രൂയീസര്‍ ജീപ്പെത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. കുടിവെള്ള വിതരണ പദ്ധതിക്കായി റോഡരികില്‍ ഇറക്കിയിട്ട വലിയ പൈപ്പില്‍ ഇടിച്ചതിന് ശേഷമാണ് ജീപ്പ് നിയന്ത്രണം നഷ്ടമായി യുവതിയെ ഇടിച്ചത്. അമിത വേഗമുണ്ടായിരുന്നത് കൊണ്ട് തന്നെ പൈപ്പടക്കം കുട്ടിയുടെ ദേഹത്തിടിച്ചിരിക്കാമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ആവശ്യത്തിന് വീതിയില്ലാത്ത റോഡിരികില്‍ ഇത്തരത്തില്‍ പൈപ്പ് ഇറക്കിയിടുന്ന കരാറുകാരും അതിന് കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥരുമാണ് ദാരുണ സംഭവത്തിന് ഉത്തരവാദികളെന്നും നാട്ടുകാര്‍ ആരോപിച്ചു.