
തിരുവനന്തപുരം: കൊവിഡ് വ്യാപനം അതിതീവ്രമായതിനെ തുടർന്ന് സംസ്ഥാനത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗൺ ആരംഭിച്ചു. രാവിലെ ആറ് മണിക്ക് ആരംഭിച്ച ലോക്ക് ഡൗൺ മെയ് 16 അർധരാത്രി വരെ തുടരും. ലോക്ക് ഡൗൺ തുടങ്ങി ഒരാഴ്ച കൊണ്ട് അതിൻ്റെ പ്രതിഫലനം പ്രതിദിന കൊവിഡ് കേസുകളിലുണ്ടാവും എന്നാണ് സർക്കാരിൻ്റെ കണക്കുകൂട്ടൽ. 42,000 വരെ ഉയർന്ന പ്രതിദിന കൊവിഡ് കേസുകളിൽ കാര്യമായി കുറവ് വരാത്ത പക്ഷം ലോക്ക് ഡൗൺ പിന്നെയും നീട്ടാനാണ് സാധ്യത.
ശനി, ഞായർ ദിവസങ്ങളിലെ വാരാന്ത്യ ലോക്ക് ഡൗണും, പിന്നീട് അവശ്യസർവ്വീസുകൾ മാത്രം അനുവദിച്ച് കൊണ്ട് കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടും കൊവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിലാണ് സമ്പൂർണലോക്ക് ഡൗണിലേക്ക് സർക്കാർ എത്തിയത്. ലോക്ക് ഡൗണിൽ അടിയന്തര ആവശ്യങ്ങൾക്കായി പുറത്തേക്ക് പോകേണ്ടവർക്കുള്ള പൊലീസിൻ്റെ ഓൺലൈൻ പാസ് സംവിധാനം ഇന്ന് വൈകിട്ടോടെ നിലവിൽ വരും. ഇതോടെ അത്യാവശ്യ കാര്യങ്ങൾക്ക് ഈ പാസ് എടുത്ത് പുറത്തു പോകാൻ സാധിക്കും.
അടിയന്തര ചികിത്സ, കല്ല്യാണം, മരണാനന്തരചടങ്ങുകൾ, അവശ്യസർവ്വീസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ, കൊവിഡ് പ്രതിരോധ പ്രവർത്തകർ എന്നു തുടങ്ങി വളരെ കുറച്ച് പേർക്ക് മാത്രമേ ലോക്ക് ഡൗണിലും പ്രവർത്തനാനുമതിയുള്ളൂ. അനാവശ്യമായി പുറത്തിറങ്ങിയാൽ കേസെടുക്കുകയും പിഴ ഈടാക്കുകയും സ്വകാര്യ വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്യുന്നുണ്ട്.
ലോക്ക് ഡൗണിനോട് ജനങ്ങൾ പൊതുവേ സഹകരിക്കുന്നുണ്ട്. അനാവശ്യമായി ആളുകൾ റോഡിലിറങ്ങുന്ന പ്രവണത ആദ്യമണിക്കൂറുകളിൽ ഉണ്ടായില്ലെന്ന് പൊലീസ് അറിയിക്കുന്നു. അതേസമയം ഇന്ന് രാവിലെ കൊച്ചിയിലെ വാക്സിൻ വിതരണകേന്ദ്രത്തിനു മുന്നിൽ പ്രതിഷേധമുണ്ടായി. വാക്സിൻ സ്വീകരിക്കാനായി പുലർച്ചെ എത്തിയവരോടും വാക്സിൻ ടോക്കണുകൾ തീർന്നു പോയെന്ന് അധികൃതർ അറിയിച്ചതാണ് ഇവിടെ പ്രതിഷേധത്തിന് കാരണമായത്. ഒടുവിൽ ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന കൂടുതൽപേർക്ക് ടോക്കൺ നൽകി അധികൃതർ പ്രശ്നം പരിഹരിച്ചു. കൊച്ചി നഗരത്തിൻ്റെ എല്ലാ ഭാഗങ്ങളിലും പൊലീസ് കർശന പരിശോധന നടത്തുന്നണ്ട്. കമ്മീഷണർ സി.എച്ച്. നാഗരാജു നേരിട്ടെത്തി പരിശോധനയ്ക്ക് നേതൃത്വം നൽകി.
ഇടുക്കിയിലെ അതിർത്തി ചെക്ക് പോസ്റ്റുകൾ ഏതാണ്ട് നിശ്ചലമാണ്. ഏതാനുo ചരക്ക് വാഹനങ്ങങ്ങൾ മാത്രമാണ് ഇതുവഴി വന്നത്.
തോട്ടം തൊഴിലളികളെ കടത്തി വിടുന്നില്ല. എല്ലായിടത്തും പൊലീസിൻ്റെ പൂർണ നിയന്ത്രണമാണ് നിലനിൽക്കുന്നത്. തൊഴിലാളികളുമായി വന്ന വാഹങ്ങളെല്ലാം തിരിച്ചയച്ചു. എറണാകുളം-ഇടുക്കി ജില്ല അതിർത്തിയും അടച്ചു. ഇളവില്ലാത്ത വാഹനങ്ങൾ ഒന്നും കടത്തി വിടുന്നില്ല. ചരക്ക് വാഹനങ്ങൾ കടത്തി വിടുന്നുണ്ട്.
കോഴിക്കോട് ജില്ലയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപനത്തിനും നിരീക്ഷണത്തിനുമായി180 സെക്ടറൽ മജിസ്ട്രറ്റുമാരെ കൂടി നിയോഗിച്ചു. പൊലീസ് സ്റ്റേഷൻ പരിധി നിശ്ചയിച്ചാണ് ഇവർക്ക് ചുമതല നൽകിയിട്ടുളളത്. പ്രദേശത്ത് പ്രഖ്യാപിച്ചിട്ടുള്ള നിയന്ത്രണങ്ങളും നിരോധനങ്ങളും ഉറപ്പാക്കുകയാണ് സെക്റ്ററൽ മജിസ്ട്രേറ്റുമാരുടെ ഉത്തരവാദിത്തം.
നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിന്‍റെ ഭാഗമായി കോഴിക്കോട് ജില്ലയിൽ പൊലീസിന്‍റെ നേതൃത്വത്തിൽ കർശന നീരീക്ഷണവും പരിശോധനയും നടപ്പാക്കിയിട്ടുണ്ട്. ആയിരം പൊലീസുകാരെയാണ് ഇതിനായി ചുമതലപ്പെടുത്തിയിട്ടുള്ളത്. നാളെ 70 സ്ഥലങ്ങളിൽ വാഹന പരിശോധനയും പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടോ എന്നറിയാൻ പരിശോധനയും നടത്തും. കൃത്യമായ ഇടവേളകളിൽ എല്ലാ പൊലീസ് സ്റ്റേഷൻ പരിധികളിലും പട്രോളിംങ് നടത്തും. നിയന്ത്രണം ലംഘിക്കുന്നവർക്കെതിരെ കേസെടുക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.
രോഗികളെ ആശുപത്രിയിലെത്തിക്കുന്നതിനും മരുന്നിന്നും അടിയന്തിര സാഹചര്യങ്ങളിലും ഫയർ ഫോഴ്സിന്റെ 101 എന്ന നമ്പറിലേക്ക് വിളിക്കാമെന്നും തൊട്ടടുത്ത യൂണിറ്റിൽ നിന്നും സേവനം ലഭ്യമാകുമെന്നും ഫയർ ഫോഴ്സ് മേധാവി അറിയിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam