
തിരുവനന്തപുരം: തലസ്ഥാനത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൌണ് ഒരാഴ്ച കൂടി തുടരുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ട്രിപ്പിൾ ലോക്ക്ഡൌൺ അതിവ്യാപന മേഖലയിൽ മാത്രമായിരിക്കുമെന്നും, ലോക്ക് ഡൌൺ തിരുവനന്തപുരം നഗരസഭയിൽ ആകെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ജൂലൈ ആറിനാണ് കോർപ്പറേഷനിൽ ട്രിപ്പിൾ ലോക്ക്ഡൌൺ പ്രഖ്യാപിച്ചത്. തലസ്ഥാനത്ത് സ്ഥിതി കൈവിട്ടുപോകാനിടയുണ്ടെന്ന ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പിനെ തുടർന്നായിരുന്നു ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്.
പുതിയ സമ്പർക്കരോഗികളുടെ കണക്ക് കൂടി വന്നതോടെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന അടിയന്തിര യോഗമാണ് ട്രിപ്പിൾ ലോക്ക്ഡൗൺ തീരുമാനമെടുത്തത്. നഗരത്തിൽ പ്രവേശിക്കാൻ ഒറ്റവഴി മാത്രമാണുള്ളത്. ബാക്കി റോഡുകൾ മുഴുവൻ അടയ്ക്കുകയായിരുന്നു.
അതേസമയം തിരുവനന്തപുരത്ത് കൊവിഡ് രോഗവ്യാപനം ഗുരുതരമാവുകയാണ്. ഒറ്റ ദിവസം നൂറിലേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ചത്തെ കണക്ക് പ്രകാരം തലസ്ഥാന ജില്ലയില്‍ 129 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരു ജില്ലയില്‍ മാത്രം നൂറിലേറെ രോഗികള്‍ ഒരുദിവസം ഉണ്ടാകുന്നതും ആദ്യം. വെള്ളിയാഴ്ച മാത്രം 105 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നത് ജില്ലയില്‍ വര്‍ധിച്ചത് ഗൗരവതരമാണ്.
തിരുവനന്തപുരം ജില്ലയില്‍ മാര്‍ച്ച് 11നാണ് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വെള്ളിയാഴ്ച വരെ 481 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 266 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ്. ബാക്കിയുള്ള രോഗികള്‍ വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളില്‍ വന്നവരാണ്. വെള്ളിയാഴ്ച ജില്ലയില്‍ അഞ്ച് പേര്‍ക്കാണ് രോഗ മുക്തിയുണ്ടായത്. സംസ്ഥാനത്ത് ഇന്ന് 416 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam