അടിയന്തര യാത്രയ്ക്കുള്ള ഇ- പാസ് ഇനി പോൾ-ആപ്പിലും, എസ്എംഎസ് വരും, സ്ക്രീൻഷോട്ട് മതി

By Web TeamFirst Published May 12, 2021, 8:19 PM IST
Highlights

കൂലിപ്പണിക്കാര്‍, ദിവസവേതനക്കാര്‍, വീട്ടുജോലിക്കാര്‍ തുടങ്ങി തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ഒരാഴ്ച വരെ സാധുതയുളള പാസിനായി അപേക്ഷിക്കാം. ഒരിക്കല്‍ നല്‍കിയ പാസിന്‍റെ കാലാവധി കഴിഞ്ഞാല്‍ മാത്രമേ മറ്റൊരു പാസ് ലഭിക്കൂ. 

തിരുവനന്തപുരം: അവശ്യഘട്ടങ്ങളില്‍ യാത്രചെയ്യാനുളള ഇ-പാസിന് ഇനി മുതല്‍ കേരളാ പോലീസിന്‍റെ ഔദ്യോഗിക മൊബൈല്‍ ആപ്ലിക്കേഷനായ പോല്‍-ആപ്പ് മുഖേനയും അപേക്ഷിക്കാം. ആപ് സ്റ്റോറില്‍ നിന്നോ പ്ലേ സ്റ്റോറില്‍ നിന്നോ പോല്‍-ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഹോം സ്ക്രീനിലെ സേവനങ്ങളില്‍ നിന്ന് പോല്‍-പാസ് എന്ന ഓപ്ഷന്‍ തെരഞ്ഞെടുത്ത് ആവശ്യമായ വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്യാം. പാസ് അനുവദിച്ചാല്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പരില്‍ ലിങ്ക് ലഭിക്കും. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ക്യുആര്‍ കോഡോടു കൂടിയ പാസ് കിട്ടും.  

കൂലിപ്പണിക്കാര്‍, ദിവസവേതനക്കാര്‍, വീട്ടുജോലിക്കാര്‍ തുടങ്ങി തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ഒരാഴ്ച വരെ സാധുതയുളള പാസിനായി അപേക്ഷിക്കാം. ഒരിക്കല്‍ നല്‍കിയ പാസിന്‍റെ കാലാവധി കഴിഞ്ഞാല്‍ മാത്രമേ മറ്റൊരു പാസ് ലഭിക്കൂ. പാസിന്‍റെ അനുമതി, നിരസിക്കൽ  എന്നിവയെപ്പറ്റി എസ്.എം.എസിലൂടെയും സ്ക്രീനിലെ ചെക് സ്റ്റാറ്റസ് ബട്ടണിലൂടെയും അറിയാം. അവശ്യസേവന സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് യാത്ര ചെയ്യാന്‍ സ്ഥാപനങ്ങളിലെ തിരിച്ചറിയല്‍ കാര്‍ഡ് മതിയാകും.

പോല്‍-ആപ്പിലെ മുപ്പത്തിയൊന്നാമത്തെ സേവനമായാണ് പോല്‍-പാസ് സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അതേസമയം, ആശുപത്രിയിലേക്ക് പോകുന്നതുൾപ്പടെ അടിയന്തര ആവശ്യങ്ങൾക്ക് പാസ്സ് എടുക്കേണ്ട ആവശ്യമില്ലെന്ന് വൈകിട്ടത്തെ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. തിരിച്ചറിയൽ കാർഡും ആശുപത്രി രേഖയും കയ്യിൽ കരുതണം. പൊലീസ് ആവശ്യപ്പെട്ടാൽ ഈ തിരിച്ചറിയൽ രേഖ നൽകണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

click me!