ലോക്ക് ഡൗൺ കാലത്ത് സ്ഥിരമായി മരുന്ന് വാങ്ങിയിരുന്ന ആരോഗ്യ കേന്ദ്രങ്ങളും ആശുപത്രികളുമെല്ലാം കൊറോണ കാലത്ത് ഇവരെ മറന്നമട്ടാണ്. പതിവായി കഴിക്കുന്ന മരുന്നുകളൊന്നും കിട്ടാനില്ല.
വയനാട്: ലോക്ക് ഡൗൺ കാലത്ത് അവശ്യ മരുന്നുകൾ ലഭിക്കാത്തതിനാല്‍ വേദന സഹിച്ച് ദിവസങ്ങൾ തള്ളിനീക്കുകയാണ് വയനാട്ടിലെ അരിവാൾ രോഗികൾ. സർക്കാർ പ്രഖ്യാപിച്ച പെന്‍ഷനും അഞ്ചുമാസമായി ഇവർക്ക് ലഭിച്ചിട്ടില്ല.
സംസ്ഥാനത്താകെ ആയിരത്തോളം അരിവാൾ രോഗികളുണ്ടെന്നാണ് കണക്ക്. ഇതില്‍ ഭൂരിഭാഗം പേരും വയനാട്ടിലാണുള്ളത്. ലോക്ക് ഡൗൺ കാലത്ത് സ്ഥിരമായി മരുന്ന് വാങ്ങിയിരുന്ന ആരോഗ്യ കേന്ദ്രങ്ങളും ആശുപത്രികളുമെല്ലാം കൊറോണ കാലത്ത് ഇവരെ മറന്നമട്ടാണ്. പതിവായി കഴിക്കുന്ന മരുന്നുകളൊന്നും കിട്ടാനില്ല. രോഗം മൂർച്ഛിക്കുമ്പോഴുണ്ടാകുന്ന കടുത്ത വേദന സഹിച്ച് വീട്ടില്‍തന്നെ കഴിയുകയാണ് പലരും.
പൊതുവിഭാഗക്കാരായ രോഗികൾക്ക് മാസം 2000 രൂപയും, ആദിവാസി വിഭാഗക്കാർക്ക് 2500 രൂപയും ചികിത്സാ സഹായമാണ് സർക്കാർ നല്‍കിവന്നിരുന്നത്. കഴിഞ്ഞ 5 മാസമായി ഇതും ലഭിച്ചിട്ടില്ല. വിഷയത്തില്‍ പ്രതികരണത്തിനായി വകുപ്പുദ്യോഗസ്ഥരെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.