
തിരുവനന്തപുരം: ലോക കേരളം ഓൺലൈൻ പോർട്ടല്‍ ഉദ്ഘാടനവും കേരള കുടിയേറ്റ സർവേ പ്രകാശനവും ജൂണ്‍ 13 ന് മുഖ്യമന്ത്രി നിര്‍വഹിക്കും. ലോകകേരളം ഓൺലൈൻ പോർട്ടലിന്റെ (www.lokakeralamonline.kerala.gov.in) ഉദ്ഘാടനവും, കേരള കുടിയേറ്റ സർവേയുടെ പ്രകാശനവുമാണ് 13ന് നടക്കുക.
തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലില്‍ (സിംഫണി ഹാൾ) രാവിലെ 10.30 നാണ് ഉദ്ഘാടന ചടങ്ങ്. കേരള നിയമസഭ സ്പീക്കര്‍ എ എൻ ഷംസീർ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മന്ത്രിമാരായ കെ രാജൻ, വി ശിവൻകുട്ടി, ജി ആർ അനിൽ, നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍ എന്നിവരും സംബന്ധിക്കും. ചടങ്ങില്‍ ചീഫ് സെക്രട്ടറി ഡോ. വി വേണു സ്വാഗതവും, നോര്‍ക്ക വകുപ്പ് സെക്രട്ടറിയും ലോക കേരള സഭ ഡയറക്ടറുമായ ഡോ. കെ വാസുകി നന്ദിയും പറയും.
ലോകത്തെമ്പാടുമുളള പ്രവാസി കേരളീയരുടെ ഡാറ്റാബേസ് രൂപീകരണത്തിനും നയരൂപീകരണത്തിന് സഹായകരമാകുന്ന തരത്തില്‍ സമഗ്രമായ ഡിജിറ്റൽ പ്ലാറ്റ്‌ഫോം എന്ന നിലയിലാണ് പോര്‍ട്ടല്‍ വികസിപ്പിച്ചിട്ടുളളതെന്ന് പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. മൂന്നാം ലോക കേരള സഭയുടെ പ്രധാന നിര്‍ദ്ദേശങ്ങളിലൊന്നായിരുന്നു ഇത്.
കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെയാണ് പോര്‍ട്ടല്‍ യാഥാര്‍ത്ഥ്യമാകുന്നത്. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷനാണ് (GIFT) 20,000 കുടുംബങ്ങളെ ഉൾക്കൊള്ളിച്ച് കുടിയേറ്റ സർവേയ്ക്ക് നേതൃത്വം നല്‍കിയത്. ഉദ്ഘാടനചടങ്ങിനുശേഷം കുടിയേറ്റ സര്‍വ്വേയിലെ കണ്ടെത്തലുകള്‍ സംബന്ധിച്ച് പാനല്‍ ചര്‍ച്ചയും നടക്കും.
വൈദ്യുതി ബിൽ വരുമ്പോൾ കുറവ് കണ്ടാൽ അത്ഭുതപ്പെടേണ്ട..! കാരണം വ്യക്തമാക്കി കെഎസ്ഇബി
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം