
കൊച്ചി: ബന്ധു നിയമനത്തിൽ സ്വജനപക്ഷപാതം നടത്തിയെന്ന ലോകായുക്ത ഉത്തരവിനെതിരെ മന്ത്രി കെ ടി ജലീൽ ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും. ലോകായുക്തയുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി നൽകുക. കോടതി കേസ് തീർപ്പാക്കുന്നത് വരെ തുടർ നടപടികൾ സ്റ്റേ ചെയ്യണം എന്നും ജലീൽ ആവശ്യപ്പെടും. സ്വജനപക്ഷപാതം കാണിച്ച ജലീൽ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും ജലീലിനെ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കാൻ മുഖ്യമന്തി നടപടി സ്വീകരിക്കണമെന്നുമായിരുന്നു ലോകായുക്തയുടെ നിർദ്ദേശം.
എന്നാൽ രേഖകളും വസ്തുതകളും കൃത്യമായി പരിശോധിക്കാതെയാണ് ലോകായുക്തയുടെ കണ്ടെത്തലെന്നാണ് മന്ത്രിയുടെ വാദം. മാത്രമല്ല ഇക്കാര്യം നേരത്തെ ഹൈക്കോടതി പരിശോധിച്ചതാണെന്നും ജലീൽ കോടതിയെ അറിയിക്കും. ഹർജി
ഇന്ന് നൽകിയാലും ഹൈക്കോടതിയുടെ അവധിക്കാല ബഞ്ചിൽ നാളെയാകും പരിഗണനയ്ക്കെത്തുക.
മന്ത്രി കെടി ജലീലിന്റെ ബന്ധു കെടി അദീപിനെ സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികനസ കോർപ്പറേഷനിൽ ജനറൽ മാനേജരായി നിയമിച്ച് മന്ത്രി കെ ടി ജലീലിന്റെ ഓഫിസ് ഉത്തരവ് ഇറക്കിയിരുന്നു. ക്യത്യമായ യോഗ്യതയില്ലാതെയാണ് അദീബിനെ നിയമിച്ചതെന്ന് ചൂണ്ടികാട്ടി ജലിന്റെ മണ്ഡലത്തിലെ വോട്ടറായ മുഹമ്മദ്ഷാഫിയാണ് ലോകായുക്തയെ സമീപിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam