
ആലപ്പുഴ: തന്റെ കരണകുറ്റിക്ക് അടിക്കുമെന്ന് ശോഭാ സുരേന്ദ്രന്റെ പരാമര്‍ശത്തിന് മറുപടിയുമായി എച്ച് സലാം എംഎല്‍എ. കൈ തരിപ്പ് മാറ്റാന്‍ പറ്റിയ ചീര്‍ത്ത കവിളുകള്‍ ഉള്ളവര്‍ ബിജെപിയില്‍ തന്നെയുണ്ടെന്നും അവരുടെ ചെകിട്ടത്ത് അടിച്ച് ശോഭ കൈയുടെ തരിപ്പ് തീര്‍ത്താല്‍ മതിയെന്നുമാണ് സലാം പറഞ്ഞത്. ഒരു കരണത്ത് അടിക്കുമ്പോള്‍ മറുകരണം കാണിച്ച് തരുന്നവരല്ല, ആലപ്പുഴയിലെ കമ്മ്യൂണിസ്റ്റുകാരെന്ന് മനസിലാക്കുന്നത് നല്ലതാണെന്നും സലാം കൂട്ടിച്ചേര്‍ത്തു.
'ഉണ്ടയില്ലാ വെടി പൊട്ടിച്ച് രാഷ്ട്രീയത്തില്‍ ജീവിക്കുന്ന ശോഭ രാഷ്ട്രീയം പഠിപ്പിക്കാന്‍ വരണ്ട. 10 ലക്ഷം കൈപ്പറ്റിയെന്ന് നിങ്ങള്‍ തന്നെ സമ്മതിച്ച നന്ദകുമാര്‍ നിങ്ങളെ കുറിച്ച് പറഞ്ഞ ലക്ഷങ്ങളുടെ കൈമാറ്റത്തെക്കുറിച്ച് കോടതിയില്‍ ഒരു മാനനഷ്ടക്കേസ് കൊടുത്ത് അന്തസ് കാണിക്ക്. ശോഭ പണം ചോദിക്കുന്ന ഓഡിയോ തയ്യാറാക്കി പുറത്തുവിട്ടത് ദല്ലാള്‍ നന്ദകുമാര്‍ ആണെന്ന് പത്രസമ്മേളനത്തില്‍ പറയുന്നത് കേട്ടു.' അത് വ്യാജമാണെങ്കില്‍ എന്തുകൊണ്ടാണ് നന്ദകുമാറിനെതിരെ വ്യാജനിര്‍മ്മിതി ചൂണ്ടിക്കാട്ടി ശോഭാ സുരേന്ദ്രന്‍ നിയമനടപടി സ്വീകരിക്കാത്തതെന്നും എച്ച് സലാം ചോദിച്ചു.
എച്ച് സലാമിന്റെ കുറിപ്പ്: ശോഭാ സുരേന്ദ്രന്‍ കൈയുടെ തരിപ്പ് മാറ്റുവാന്‍ ബിജെപിക്കാരുടെ കരണം നോക്കിയാല്‍ മതി.
തെരഞ്ഞെടുപ്പ് വേളയില്‍ പല തവണ എനിക്കെതിരായി മാധ്യമങ്ങള്‍ക്ക് മുന്നിലും BJP യോഗങ്ങളിലും BJP സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍ ആക്ഷേപം ചൊരിയുന്നത് കേട്ടു. അവര്‍ പഠിച്ച സ്‌കൂളിലല്ല ഞാന്‍ പഠിച്ചത് എന്നത് കൊണ്ട് പോളിംഗിന് മുന്‍പ് മറുപടി പറഞ്ഞില്ല. വര്‍ഗ്ഗീയത ജീവശ്വാസം പോലെ കൊണ്ടു നടക്കുകയും നുണക്കഥകള്‍ ഉണ്ടാക്കി നിരന്തരം പറഞ്ഞു കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു സ്ത്രീയാണ് ശോഭാ സുരേന്ദ്രനെന്ന് ഈ പാര്‍ലമെന്റ് തെരഞ്ഞെടുപ്പോടെ ആലപ്പുഴക്കാര്‍ക്കും മനസിലായി.
ഒരു ഘട്ടത്തില്‍ 'എച്ച് സലാമിന്റെ കരണകുറ്റിക്ക് അടിക്കും' എന്ന് ശോഭ പറയുന്നത് കേട്ടു. നിങ്ങളുടെ കൈ തരിക്കുന്നുണ്ടെങ്കില്‍ ആ തരിപ്പ് മാറ്റാന്‍ പറ്റിയ ചീര്‍ത്ത കവിളുകള്‍ ഉള്ളവര്‍ BJP യില്‍ തന്നെയുണ്ട്. കൂടെ നിന്ന് നിങ്ങളെ കാലുവാരിയ ധാരാളം പേരെ ജൂണ്‍ 4 ആകുമ്പോള്‍ നിങ്ങള്‍ക്ക് മനസിലാകും. അവരുടെ ചെകിട്ടത്ത് അടിച്ച് ശോഭാ സുരേന്ദ്രന്‍ കൈയുടെ തരിപ്പ് തീര്‍ത്താല്‍ മതി. തരിപ്പുള്ള കൈയ്യും കൊണ്ട് ഇങ്ങോട്ട് വരേണ്ട. ഒരു കരണത്ത് അടിക്കുമ്പോള്‍ മറുകരണം കാണിച്ച് തരുന്നവരല്ല ആലപ്പുഴയിലെ കമ്മ്യൂണിസ്റ്റുകാരെന്ന് മനസിലാക്കുന്നത് നല്ലതാണ്.
ശോഭാ സുരേന്ദ്രന്‍ പണം ചോദിക്കുന്ന ഓഡിയോ തയ്യാറാക്കി പുറത്തുവിട്ടത് ദല്ലാള്‍ നന്ദകുമാര്‍ ആണെന്ന് പത്രസമ്മേളനത്തില്‍ അവര്‍ തന്നെ പറയുന്നത് കേട്ടു. അത് വ്യാജമാണെങ്കില്‍ എന്തുകൊണ്ടാണ് നന്ദകുമാറിനെതിരെ വ്യാജനിര്‍മ്മിതി ചൂണ്ടിക്കാട്ടി ശോഭാ സുരേന്ദ്രന്‍ നിയമനടപടി സ്വീകരിക്കാത്തത്. നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്നും കളങ്കിത വ്യക്തിത്വമെന്ന് സമൂഹം ധരിക്കുന്ന അയാളുമായി സാമ്പത്തിക ഇടപാടും ഭൂമി ഇടപാടുകളും അവര്‍ക്ക് ഉണ്ടെന്നും ഇവിടെ മത്സരിക്കുവാന്‍ വന്നത് കൊണ്ട് ആലപ്പുഴക്കാര്‍ക്ക് ബോധ്യമായി.
മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഉണ്ടയില്ലാ വെടി പൊട്ടിച്ച് രാഷ്ട്രീയത്തില്‍ ജീവിക്കുന്ന ശോഭാ സുരേന്ദ്രന്‍ ഞങ്ങളെയൊന്നും രാഷ്ട്രീയം പഠിപ്പിക്കാന്‍ വരണ്ട. 10 ലക്ഷം കൈപ്പറ്റിയെന്ന് നിങ്ങള്‍ തന്നെ സമ്മതിച്ച നന്ദകുമാര്‍ നിങ്ങളെ കുറിച്ച് പറഞ്ഞ ലക്ഷങ്ങളുടെ കൈമാറ്റത്തെക്കുറിച്ച് കോടതിയില്‍ ഒരു മാനനഷ്ടക്കേസ് കൊടുത്ത് അന്തസ് കാണിക്ക്. ആലപ്പുഴയില്‍ ജനിച്ച് ഇവിടുത്തെ ജനങ്ങള്‍ക്കിടയില്‍ സുതാര്യമായി പൊതുപ്രവര്‍ത്തനം നടത്തുന്ന ഞങ്ങളെയൊന്നും രാഷ്ട്രീയം പഠിപ്പിക്കുവാനുള്ള യോഗ്യതയൊന്നും നിങ്ങള്‍ക്ക് ആയിട്ടില്ല. തോറ്റു മടങ്ങുമ്പോള്‍ ഞങ്ങളുടെ ആലപ്പുഴയില്‍ നിന്നും എന്തെങ്കിലും നല്ല പാഠങ്ങളെങ്കിലും നിങ്ങള്‍ പഠിച്ചു മടങ്ങിയിരുന്നെങ്കില്‍ എന്ന് ആശിച്ചു പോകുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam