'ശബരിമലയില്‍ പുതിയ നിലപാടിന് മടിയില്ല'; നിലകൊള്ളുന്നത് സ്ത്രീ തുല്യതയ്ക്ക് വേണ്ടിയെന്ന് എം എ ബേബി

By Web TeamFirst Published Feb 9, 2021, 10:41 AM IST
Highlights

സ്ത്രീ തുല്യതയ്ക്ക് വേണ്ടിയാണ് ഇടതുപക്ഷം നിലകൊള്ളുന്നതെന്ന് ബേബി വ്യക്തമാക്കി. ആദ്യഘട്ടത്തിൽ കോൺഗ്രസും ബിജെപിയുമടക്കം എല്ലാവരും അംഗീകരിച്ച സാഹചര്യത്തിലാണ് ശബരിമലയിലെ കോടതി വിധി നടപ്പാക്കാൻ സർക്കാർ ശ്രമിച്ചതെന്നും ബേബി പറഞ്ഞു. 

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പുതിയ നിലപാടിന് മടിയില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. ശബരിമല വിഷയത്തിലടക്കം പാർട്ടിയെടുക്കുന്ന സമീപനം ജനങ്ങൾ സ്വീകരിക്കാൻ തയാറല്ലെങ്കിൽ ജനങ്ങൾക്ക് മേൽ ബലാത്ക്കാരമായി നടപ്പാക്കാൻ ശ്രമിക്കില്ലെന്ന് എം എ ബേബി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇടത് സർക്കാരാണ് തുടർന്ന് അധികാരത്തിൽ വരുന്നതെങ്കിൽ ശബരിമലയിലെ വിധി എല്ലാവരുമായും സമവായത്തിലെത്തിയ ശേഷം മാത്രമാണ് നടപ്പാക്കുക. 

അതേസമയം, സ്ത്രീ തുല്യതയ്ക്ക് വേണ്ടിയാണ് ഇടതുപക്ഷം നിലകൊള്ളുന്നതെന്ന് ബേബി വ്യക്തമാക്കി. ആദ്യഘട്ടത്തിൽ കോൺഗ്രസും ബിജെപിയുമടക്കം എല്ലാവരും അംഗീകരിച്ച സാഹചര്യത്തിലാണ് ശബരിമലയിലെ കോടതി വിധി നടപ്പാക്കാൻ സർക്കാർ ശ്രമിച്ചതെന്നും ബേബി പറഞ്ഞു. വൈരുദ്ധ്യാത്മക ഭൗതികവാദത്തെക്കുറിച്ചുള്ള പരാമർശത്തിൽ എം വി ഗോവിന്ദനെ പിന്തുണച്ച എം എ ബേബി,  മാധ്യമങ്ങളെ പരോക്ഷമായി വിമർശിക്കുകയും ചെയ്തു. നീണ്ട പ്രസംഗത്തിൽ ചിലഭാഗം മാത്രമെടുത്താണ് ചർച്ചകളും വിശകലനങ്ങളും നടക്കുന്നതെന്ന് അദ്ദേഹം വിമര്‍ശിച്ചു. ഓരോ രാജ്യത്തെയും സവിശേഷതകൾക്കനുസരിച്ചാണ് കമ്മ്യൂണിസ്റ്റ് പാർട്ടികൾ പ്രവർത്തിക്കുന്നതെന്നും ഇതാണ് ഇന്ത്യൻ സാഹചര്യത്തിൽ ഗോവിന്ദൻ മാസ്റ്റർ പറഞ്ഞതെന്നും എം എ ബേബി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മതവിശ്വാസവും ദൈവവിശ്വാസവും കമ്മ്യൂണിസ്റ്റുകൾക്ക് നിഷിദ്ധമല്ലെന്നും എം എ ബേബി പറഞ്ഞു.

click me!