
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപ സംഭാവന നല്‍കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. എം എ യൂസഫലി അറിയിച്ചു. കൊവിഡ് 19 വൈറസ് ബാധയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കവെ മുഖ്യമന്ത്രി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് ആഹ്വാനം ചെയ്തിരുന്നു. ഇതിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് വിളിച്ചാണ് യൂസഫലി ഇക്കാര്യം അറിയിച്ചത്.
സംസ്ഥാന അതീവ സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്ന് പോകുമ്പോള്‍ ദുരിതാശ്വാസ നിധി വഴി പണം സമാഹരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. വാഗ്ദാനം നല്‍കിയവര്‍ അത് ചെയ്യണമെന്നും ആകുന്ന സംഭാവന എല്ലാവരും നല്‍കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. അതേസമയം, സംസ്ഥാനത്ത് ഇന്ന് മാത്രം 39 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
ഇതില്‍ കാസര്‍കോട് ജില്ലയില്‍ മാത്രം 34 കേസുണ്ട്. രണ്ട് പേര്‍ കണ്ണൂര്‍ ജില്ലക്കാരും. കോഴിക്കോട്, തൃശ്ശൂര്‍, കൊല്ലം ജില്ലകളില്‍ ഒരോരുത്തര്‍ക്ക് വീതവും രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 164 ആയി.
ഇന്നലെ രോഗം സ്ഥിരീകരിച്ച ഒരാള്‍ക്ക് ഇന്ന് നെഗറ്റീവാണ് ഫലം. ഇന്ന് നല്ല ദിവസമേ അല്ലെന്ന മുഖവുരയോടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്ത സമ്മേളനത്തിന് എത്തിയത്. സ്ഥിതി കൂടുതല്‍ ഗൗരവരമാണെന്ന തിരിച്ചറിവ് എല്ലാവര്‍ക്കും വേണമെന്നും പിണറായി വിജയന്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam