
കോഴിക്കോട്: കൊടുവള്ളിയില്‍ മത്സരിക്കാനുള്ള എം കെ മുനീറിന്‍റെ നീക്കത്തിന് തടയിട്ട് മുസ്ളീം ലീഗ് കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റി. പ്രാദേശിക എതിര്‍പ്പ് ശക്തമാതോടെ കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ തന്നെ മുനീറിനെ മത്സരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് മുസ്ളീം ലീഗ്. സുരക്ഷിത മണ്ഡലം തേടി പ്രതിപക്ഷ ഉപനേതാവ് എം കെ മുനീര്‍ കൊടുവള്ളിയിലേക്ക് കളം മാറുമെന്ന ആലോചന ശക്തമായിരുന്നു. മുസ്ളീം ലീഗ് നേതൃത്വവും ഈ നീക്കത്തിന് പച്ചക്കൊടി കാണിച്ചു. ഇതിനിടെയാണ് കൊടുവള്ളിയിലെ ലീഗിലെ ഉള്‍പ്പോര് കണക്കുകൂട്ടലുകള്‍ തെറ്റിച്ചത്.
കൊടുവള്ളിക്കാരനല്ലാത്ത സ്ഥാനാര്‍ത്ഥിയെ മണ്ഡലത്തിലേക്ക് കെട്ടിയിറക്കരുതെന്ന ശക്തമായ നിലപാടാണ് അവര്‍ സ്വീകരിച്ചത്. പ്രമേയം
പാസാക്കി നേതൃത്വത്തെ അതൃപ്തി അറിയിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് ചേര്‍ന്ന സൗത്ത് മണ്ഡലം കമ്മിറ്റി യോഗത്തില്‍ മുനീര്‍ സൗത്തില്‍ മത്സരിക്കുമെന്ന് സംസ്ഥാന നേതൃത്വത്തെ അറിയിക്കുകയായിരുന്നു. കഴിഞ്ഞ നിയമസഭ തെരെഞ്ഞെടുപ്പില്‍ നഷ്ടപ്പെട്ട കൊടുവള്ളി പിടിച്ചെടുക്കാനുള്ള ശ്രമത്തിനിടെയാണ് കൊടുവള്ളിയിലെ ഉള്‍പ്പാര്‍ട്ടി പ്രശ്നം നേതൃത്വത്തിന് തലവേദനയാവുന്നത്.
തര്‍ക്കം തുടര്‍ന്നാല്‍ കൊടുവള്ളി ഇത്തവണയും നഷ്ടപ്പെടുമോ എന്ന ആശങ്ക ലീഗ് നേതൃത്വത്തിനുണ്ട്. മുന്‍പ് കൊടുവള്ളിയില്‍ നിന്ന് ജയിച്ച എം ഉമ്മര്‍,
കഴിഞ്ഞ തവണ മത്സരിച്ച് തോറ്റ എം എ റസാഖ് എന്നിവരാണ് കൊടുവള്ളി സീറ്റിനായി ശക്തമായ നീക്കം നടത്തുന്നത്.എന്നാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ലെന്നാണ് മുസ്ളീം ലീഗ് നേതൃത്ത്വത്തിന്‍റെ വിശദീകരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam