
കോഴിക്കോട് : ശശി തരൂർ നാടിന്റെ പുണ്യമെന്ന് എം കെ രാഘവൻ എം പി. തരൂരിനെ ചൊല്ലി കോൺഗ്രസിൽ ചേരിതിരിഞ്ഞ് വാക്പോര് നടക്കുന്നതിനിടെയാണ് രാഘവന്റെ തരൂർ പുകഴ്ത്തൽ. തരൂരിരിനെ പോലുള്ള ആളുകളാണ് നാടിനെ നയിക്കേണ്ടതെന്നും എം കെ രാഘവൻ പറഞ്ഞു. കോഴിക്കോട് പ്രൊവിഡൻസ് കോളജിൽ നടന്ന ചടങ്ങിലാണ് രാഘവന്റെ പരാമർശം. മലബാർ മേഖലയിൽ തരൂർ നടത്തുന്ന പരിപാടികളിൽ നിന്ന് യൂത്ത് കോൺഗ്രസ് വിട്ടുനിന്നതോടെയാണ് സംസ്ഥാന കോൺഗ്രസിൽ തരൂർ അനുകൂലികളും പ്രതികൂലികളും എന്ന രണ്ട് വിഭാഗം പ്രത്യക്ഷ പോരിനിറങ്ങിയത്. നേരത്തേ എഐസിസി അധ്യക്ഷനായി തരൂർ മത്സരിച്ചപ്പോൾ പരോക്ഷമായി നിലനിന്ന പോരാണ് ഇപ്പോൾ മറ നീക്കി പുറത്തുവന്നിരിക്കുന്നത്.
ഇതോടെ തരൂരിന്റെ പരിപാടികൾക്ക് അപ്രഖ്യാപിത വിലക്കെന്ന് നേതൃത്വത്തിൽ നിന്നുതന്നെ ആരോപണം ഉയരുകയും ചെയ്തോടെയാണ് പരസ്പരമുള്ള വാക് പോര് ആരംഭിക്കുന്നത്. .കോൺഗ്രസിൽ സമാന്തര പ്രവർത്തനം അനുവദിക്കില്ലെന്ന സതീശനും പാർട്ടിയിൽ ഇനി വേണ്ടത് ഐക്യമാണെന്ന തരൂരിന്റെ മറുപടിയും ഇതിൽ പ്രസക്തം. കോൺഗ്രസിന് വേണ്ടിയാണ് താനും രാഘവനും നിൽക്കുന്നതെന്നും അച്ചടക്ക ലംഘനം നടത്തി എന്നതിന് മറുപടി ഇല്ലെന്നും തരൂർ സതീശന് മറുപടി നൽകി. ഇനി ഒരു വിഭാഗീയതയ്ക്ക് കോൺഗ്രസിന് ബാല്യമില്ലെന്നും കോൺഗ്രസിനെ തകർക്കാനുള്ള അജണ്ട വച്ച് പൊറുപ്പിക്കില്ലെന്നുമുള്ള സതീശൻ പറഞ്ഞിരുന്നു.
അതേസമയം ശശി തരൂർ മലബാറിൽ പര്യടനം നടത്തുകയാണ്. കോൺഗ്രസിന്റെ ഉന്നത നേതൃത്വത്തിൽ നിന്ന് അപ്രഖ്യാപിത വിലക്കുകൾ ഉണ്ടെങ്കിലും അതിനെ ലംഘിച്ച് കൊണ്ടാണ് അദ്ദേഹം മുന്നോട്ട് പോകുന്നത്. സംസ്ഥാന കോൺഗ്രസിൽ ഒരു വിഭാഗം അദ്ദേഹത്തോടൊപ്പമുണ്ട്. മുസ്ലിം ലീഗ് നേതൃത്വത്തിന്റെ ഉറച്ച പിന്തുണയും അദ്ദേഹത്തിനുണ്ട്. ഇന്ന് പാണക്കാട് തറവാട്ടിലെത്തി മുതിർന്ന മുസ്ലിം ലീഗ് നേതാക്കളുമായി അദ്ദേഹം രാഷ്ട്രീയ വിഷയങ്ങൾ സംസാരിച്ചു. ശശി തരൂരിന്റെ സന്ദർശനത്തെ മുസ്ലിം ലീഗ് നേതൃത്വം സ്വീകരിച്ചു. ഇതിന് ശേഷം മലപ്പുറം ഡിസിസിയിൽ എത്തിയ ശശി തരൂരിനെ സ്വീകരിക്കാൻ കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ മുഹമ്മദ്, ജില്ലയിലെ ഏക കോൺഗ്രസ് എംഎൽഎ എപി അനിൽകുമാർ തുടങ്ങി പ്രമുഖ നേതാക്കളാരും എത്തിയില്ലെന്നത് സംസ്ഥാനത്തെ കോൺഗ്രസിൽ ശശി തരൂരിനെതിരായ ഒരു വിഭാഗത്തിന്റെ നിലപാട് അടിവരയിട്ട് തെളിയിക്കുന്നതായി.
Read More : തരൂരിനെ ചൊല്ലി കോണ്‍ഗ്രസിൽ കലാപം: ചേരി തിരിഞ്ഞ് നേതാക്കൾ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam