തരൂരിനെ ചൊല്ലി കോണ്‍ഗ്രസിൽ കലാപം: ചേരി തിരിഞ്ഞ് നേതാക്കൾ
ലീഗ് തട്ടകം അടക്കം ലക്ഷ്യം വച്ച് തരൂര്‍ നടത്തിയ നീക്കങ്ങളെ പ്രാദേശികമായി മടിച്ചങ്കിലും പിന്നീട് സംസ്ഥാന നേതൃത്വം നിലപാട് കര്‍ശനമാക്കി.
തിരുവനന്തപുരം: കോൺഗ്രസ് സംഘടാ സംവിധാനത്തിൽ ഇടംപിടിക്കാനുള്ള തരൂരിൻ്റെ ശ്രമങ്ങളെ തുടക്കത്തിൽ കരുതലോടെയാണ് സംസ്ഥാന നേതൃത്വം സമീപിച്ചതെങ്കിൽ വിട്ടുവീഴ്ചയില്ലാത്ത നീക്കങ്ങൾക്കൊടുവിൽ അത് പരസ്പരമുള്ള പരസ്യ ഏറ്റുമുട്ടലിലേക്ക് വളരുകയാണ്. പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനുള്ള ഒരു അജണ്ടയും അനുവദിക്കില്ലെന്ന് നേതാക്കൾ വ്യക്തമാക്കുമ്പോൾ പാര്‍ട്ടിയെ ശക്തിപ്പെടുത്തുക മാത്രമാണ് ലക്ഷ്യമെന്ന് തരൂരും തിരിച്ചടിക്കുന്നു.
ഗ്രൂപ്പ് പോര് കേളത്തിലെ കോൺഗ്രസിന് ഒരു പുതുമയല്ലെങ്കിലും തരൂര്‍ ഇറങ്ങിയതോടെ കളം മാറി. തുടര്‍ ഭരണവും ഇടത് മുന്നേറ്റങ്ങളും ചെറുത്ത് തൃക്കാക്കര മുതൽ തദ്ദേശ ഉപതെരഞ്ഞെടുപ്പുകളിൽ വരെ കോൺഗ്രസ് മുന്നേറ്റമുണ്ടാക്കിയതിന്‍റെ ആവേശത്തിലും അത്മവിശ്വാസത്തിലും സംസ്ഥാന നേതൃത്വം മുന്നേറുന്നതിനിടെയാണ് ശശി തരൂരിൻ്റെ ലാൻഡിംഗ്. എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിൽ മല്ലികാര്‍ജ്ജുൻ ഖാര്‍ഗ്ഗേയോട് മത്സരിച്ച തരൂരിന് കിട്ടിയത് 1072 വോട്ട്. അതിൽ 100 വോട്ടെങ്കിലും കേരളത്തിൽ നിന്നാകാമെന്ന കണക്കുകൂട്ടലിലാണ് സംസ്ഥാന കോൺഗ്രസിൽ തരൂരിന്റെ നിലനിൽപ്പ്.
ലീഗ് തട്ടകം അടക്കം ലക്ഷ്യം വച്ച് തരൂര്‍ നടത്തിയ നീക്കങ്ങളെ പ്രാദേശികമായി മടിച്ചങ്കിലും പിന്നീട് സംസ്ഥാന നേതൃത്വം നിലപാട് കര്‍ശനമാക്കി. പരസ്യ പ്രസ്താവനകൾ വിലക്കിയ കെ സുധാകരന്റെ വാര്‍ത്താ കുറിപ്പിന് പിന്നാലെ വിഭാഗീയത വച്ചുപൊറുപ്പിക്കില്ലെന്ന ശക്തമായ താക്കീതുമായി പ്രതിപക്ഷ നേതാവുമെത്തി. ഒറ്റക്കെട്ടായ കോൺഗ്രസിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് തരൂരും തിരിച്ചടിച്ചതോടെ ഗ്രൂപ്പുകളെ എല്ലാം അപ്രസക്തമാക്കി കേരളത്തിലെ കോൺഗ്രസ് തരൂര്‍ അനുകൂലികളും തരൂര്‍ വിരുദ്ധരുമെന്ന മട്ടിൽ ചേരി തിരിയുകയാണ്. എഗ്രൂപ്പ് നേതാക്കൾ തന്ത്രപരമായ മൗനത്തിലേക്ക് പോകുമ്പോൾ പലവിധ എതിര്‍പ്പുകൾ പരസ്പരമുള്ള വിഡി സതീശനും രമേശ് ചെന്നിത്തലയും എല്ലാം തരൂരിനെതരെ ഒറ്റക്കെട്ടുമാണ്