ഒറ്റപ്പെട്ടു, കുടുംബവും ജോലിയും തകര്‍ന്നെന്ന് ശിവശങ്കര്‍; സ്വർണം വിട്ടുകിട്ടാൻ കസ്റ്റംസിനെ വിളിച്ചെന്ന് ഇഡി

By Web TeamFirst Published Oct 23, 2020, 4:54 PM IST
Highlights

ഏറെ വൈകാരികമായ വാദങ്ങളാണ് എം ശിവശങ്കര്‍ കോടതിയിൽ ഉന്നയിച്ചത്. മുൻകൂര്‍ ജാമ്യാപേക്ഷയിൽ വിധി 28 നാണ്. അത് വരെ അറസ്റ്റ് പാടില്ലെന്ന്  ഹൈക്കോടതി.

കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കര്‍ നൽകിയ മുൻകൂര്‍ ജാമ്യ ഹര്‍ജിയിൽ 28  ഹൈക്കോടതി വിധി പറയും. എൻഫോഴ്സ്മെന്‍റ് കസ്റ്റംസ് കേസുകളിൽ മുൻകൂര്‍ ജാമ്യം തേടിയാണ് എം ശിവശങ്കര്‍ ഹൈക്കോടതിയെ സമീപിച്ചത്. സ്വര്‍ണക്കടത്തിൽ ശിവശങ്കറിന് സജീവ പങ്കാളിത്തം ഉണ്ടെന്ന് എൻഫോഴ്സ്മെന്‍റും പ്രധാന ചോദ്യങ്ങൾക്കൊന്നും മറുപടി നൽകുന്നില്ലെന്ന് കസ്റ്റംസ് അധികൃതരും വാദിച്ചു. എം ശിവശങ്കറിന് മുൻകൂര്‍ ജാമ്യം അനുവദിക്കരുതെന്നായിരുന്നു ഇരു അന്വേഷണ ഏജൻസികളുടേയും വാദം. 

ഏറെ വൈകാരികമായ വാദങ്ങളുമായാണ് എം ശിവശങ്കര്‍ കോടതിയിലെത്തിയത്. അന്വേഷണ ഏജൻസികൾ അറസ്റ്റ് ചെയ്തേക്കുമെന്ന ആശങ്കയുണ്ടെന്ന് പറഞ്ഞ ശിവശങ്കര്‍ എങ്ങനെയും അകത്തിടാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നതെന്നും കോടതിയിൽ പറഞ്ഞു. കുടുംബം, ജോലി എല്ലാം നശിച്ചു. ഹോട്ടലിൽ പോലും റൂം കിട്ടുന്നില്ല. എല്ലാവരാലും വെറുക്കപ്പെട്ടവനായി. ഒരു അധികാര സ്ഥാനത്തും ഇപ്പോൾ ഇല്ലെന്നും എം ശിവശങ്കര്‍ പറഞ്ഞു. 

അന്വേഷണവുമായി എല്ലാ തരത്തിലും സഹകരിക്കുന്നുണ്ട്. 101.5 മണിക്കൂര്‍ ചോദ്യം ചെയ്യലിന് വിധേയനായി. 600 മണിക്കൂറോളം യാത്ര ചെയ്തു.  തുടര്‍ച്ചയായ ചോദ്യം ചെയ്യൽ ആരോഗ്യത്തെ പോലും ബാധിച്ചു. അന്വേഷണ സംഘം തരുന്ന നോട്ടിസിൽ കേസ് നമ്പർ പോലും ഇല്ലെന്നും എം ശിവശങ്കര്‍ കോടതിയെ അറിയിച്ചു. 

മുദ്രവച്ച കവറിൽ തെളിവുമായാണ് എൻഫോഴ്സ്മെന്റ് ഹൈക്കോടതിയിൽ എത്തിയത്.

എൻഫോഴ്സ്മെന്‍റ് വാദം ഇങ്ങനെ: 

  •  മുഖ്യമന്ത്രിയുടെ ഓഫീസിലെ പദവി സ്വര്‍ണക്കടത്തിന് ഉപയോഗിച്ചു. 
  • സ്വര്‍ണക്കടത്തിൽ ശിവശങ്കറിന് സജീവ പങ്കാളിത്തം. 
  • സ്വപ്നയുമായി ശിവശങ്കറിന് അടുത്ത ബന്ധമാണ്. 
  • സ്വര്‍ണക്കടത്തിന്‍റെ ഗൂഢാലോചനയിൽ ശിവശങ്കറിന് പങ്കുണ്ട്. 
  • കാര്‍ഗോ വിട്ടുകിട്ടാൻ കസ്റ്റംസിനെ ശിവശങ്കര്‍ പലതവണ വിളിച്ചു
  • സ്വപ്നയെ മറയാക്കി ശിവശങ്കര്‍ തന്നെയാകാം എല്ലാം നിയന്ത്രിച്ചത്
  • അന്വേഷണവുമായി  പൂര്‍ണ്ണ നിസ്സഹകരണമാണ്. 
  • വാട്സ്ആപ്പ് മെസേജുകളെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയില്ല. 
  • അന്വേഷണത്തെ വഴി തെറ്റിക്കാൻ ശ്രമിക്കുന്നു. 
  • ശിവശങ്കറിന്‍റെ പങ്കിനെ കുറിച്ച് വ്യക്തമായ തെളിവുണ്ട്. 
  • ചോദ്യം ചെയ്യാൻ എം ശിവശങ്കറിനെ കസ്റ്റഡിയിൽ വേണം. 
  • വിശദമായ തെളിവെടുപ്പും ലോക്കര്‍ പരിശോധനയും വേണം. 

 കസ്റ്റംസ് വാദം: 

  • സുപ്രീംകോടതി വിധിപ്രകാരം മുൻകൂര്‍ജാമ്യാപേക്ഷ നിലനിൽക്കില്ല. 
  • ശിവശങ്കര്‍ ഇപ്പോര്‍ പ്രതിയല്ല, അതുകൊണ്ട് അറസ്റ്റിൽ ആശങ്ക വേണ്ട. 
  • പ്രധാന ചോദ്യങ്ങൾക്കൊന്നും എം ശിവശങ്കര്‍ മറുപടി നൽകുന്നില്ല 
  • മുൻകൂര്‍ ജാമ്യഹര്‍ജി തള്ളണമെന്നും കസ്റ്റംസ് . 

വിശദമായ വാദം കേൾക്കലിന് ശേഷമാണ് മുൻകൂര്‍ ജാമ്യാപേക്ഷയിൽ വിധി പറയാൻ കോടതി കേസ് മാറ്റിയത്. വിധി പറയുന്ന 28 വരെ എം ശിവശങ്കറിനെ അറസ്റ്റ് ചെയ്യരുതെന്നും ഹൈക്കോടതി പറഞ്ഞു  

click me!