'ചോദ്യം ചെയ്യൽ നീണ്ടതിൽ അസ്വാഭാവികതയില്ല', സരിത് ശിവശങ്കറിനെതിരെ മൊഴി നല്‍കിയിട്ടില്ലെന്നും അഭിഭാഷകന്‍

By Web TeamFirst Published Jul 27, 2020, 8:35 PM IST
Highlights

ശിവശങ്കറിന്‍റെ ചോദ്യം ചെയ്യൽ നീണ്ടതിൽ അസ്വാഭാവികതയില്ലെന്നും കേസിൽ ശിവശങ്കര്‍ സാക്ഷിയാകുമോ എന്ന വിഷയത്തിൽ അന്വേഷണ ഏജൻസിയാണ് തീരുമാനമെടുക്കേണ്ടതെന്നും അഡ്വക്കേറ്റ് രാജീവ് ഏഷ്യാനെറ്റ് ന്യൂസ് അവറിൽ

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസിൽ അന്വേഷണവുമായി സഹകരിക്കുമെന്ന് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ അഭിഭാഷകന്‍ അഡ്വ.എസ്.രാജീവ്. സ്വര്‍ണക്കടത്തുമായി യാതൊരു വിധത്തിലുള്ള ബന്ധവും ഇല്ല. എന്‍ഐഎ അന്വേഷണത്തില്‍ പൂ‌ർണ വിശ്വാസമുണ്ട്. ഒരു കാര്യവും മറച്ചു വെക്കാനില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. 

>

അതേ സമയം ശിവശങ്കറിന്‍റെ ചോദ്യം ചെയ്യൽ നീണ്ടതിൽ അസ്വാഭാവികതയില്ലെന്നും കേസിൽ ശിവശങ്കര്‍ സാക്ഷിയാകുമോ എന്ന വിഷയത്തിൽ അന്വേഷണ ഏജൻസിയാണ് തീരുമാനമെടുക്കേണ്ടതെന്നും അഡ്വക്കേറ്റ് രാജീവ് ഏഷ്യാനെറ്റ് ന്യൂസ് അവറിൽ പ്രതികരിച്ചു. കേസുമായി ശിവശങ്കറിന് പ്രകടമായ ബന്ധമുണ്ടെന്ന് കരുതുന്നില്ല. മുൻകൂര്‍ ജാമ്യത്തിന്‍റെ ആവശ്യമില്ല. ചോദ്യം ചെയ്യൽ വരും ദിവസങ്ങളിൽ വീണ്ടും തുടര്‍ന്നേക്കാം. അതിൽ തെറ്റില്ല. കേസിലെ മുഖ്യപ്രതികളിലൊരാളായ സരിത് ശിവശങ്കറിനെതിരെ മൊഴി നല്‍കിയിട്ടില്ലെന്നും എസ്.രാജീവ് കൂട്ടിച്ചേര്‍ത്തു. 

അതേ സമയം വിമാനത്താവള കളളക്കടത്തുകേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരനെ ദേശീയ അന്വേഷണ ഏജൻസി ചോദ്യം ചെയ്ത് വിട്ടയച്ചു. ആദ്യഘട്ട ചോദ്യം ചെയ്യലിലെ പൊരുത്തക്കേടുകൾ മുൻനിർത്തിയാണ് ഡിജിറ്റൽ തെളിവുകൾ അടക്കം നിരത്തി മൊഴിയെടുത്തത്. നാളെ വീണ്ടും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് ലഭിച്ചെന്നും ശിവശങ്കറിന്റെ അഭിഭാഷകൻ പറഞ്ഞു. എന്നാൽ ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാൻ ശിവശങ്കർ തയ്യാറായില്ല. അന്വേഷണ സംഘാംഗങ്ങൾക്കുപുറമേ ഹൈദരബാദ് യൂണിറ്റിന്‍റെ ചുമതലയുളള ഉദ്യോഗസ്ഥര്‍ കൂടി ചോഗ്യം ചെയ്യലിന് എത്തിയിരുന്നു. 

click me!