ചൊവ്വാഴ്ചയാണ് തൃശ്ശൂര്‍ ചാവക്കാട് പുന്നയില്‍ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റത്.
തിരുവനന്തപുരം: യുഡിഎഫ് പ്രവര്‍ത്തകന്‍റെ കൊലപാതകത്തില്‍ പ്രതികള്‍ക്കെതിരെ കോണ്‍ഗ്രസ് മൗനം പാലിക്കുകയാണെന്ന് തൃപ്പൂണിത്തുറ എംഎല്‍എ എം സ്വരാജ്. രണ്ട് കൊലപാതകങ്ങളിലും പ്രതികള്‍ എസ്ഡിപിഐ പ്രവര്‍ത്തകരാണെന്ന ആരോപണം ഉയര്‍ന്നിട്ടും സംഭവത്തില്‍ കോണ്‍ഗ്രസ് പ്രതികരിക്കുന്നില്ലെന്ന് എം സ്വരാജ് ഫേസ്ബുക്കില്‍ കുറിച്ചു.
ചൊവ്വാഴ്ചയാണ് തൃശ്ശൂര്‍ ചാവക്കാട് പുന്നയില്‍ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റത്. ഇവരിലൊരാള്‍ ഇന്ന് മരിച്ചു. പുന്ന സ്വദേശി നൗഷാദാണ് മരിച്ചത്. ബിജേഷ്, നിഷാദ് സുരേഷ് എന്നിവര്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇന്നലെ രാത്രി ഒമ്പത് ബൈക്കുകളിലായെത്തിയ അക്രമി സംഘം വടിവാളുകൊണ്ട് ഇവരെ വെട്ടുകയായിരുന്നു എന്നാണ് വിവരം. 14 പേരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം...
ഇതാണ് കോൺഗ്രസ് ....
എം. സ്വരാജ്
തൊട്ടടുത്ത ദിവസങ്ങളിലായി രണ്ട് യുഡിഎഫ് പ്രവർത്തകരാണ് കൊല്ലപ്പെട്ടത്.
രണ്ടിലും പ്രതികൾ SDPl ഭീകരരാണ്.
തൃശൂർ ചാവക്കാട് കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് നൗഷാദിന്റെ കൊലപാതകം നടന്ന് മണിക്കൂറുകൾ പിന്നിടുന്നതേയുള്ളൂ .
ബഹു MLA അനിൽ അക്കരയുടേതായി ഇതിനോടകം രണ്ട് പോസ്റ്റുകൾ ഫേസ് ബുക്കിൽ കണ്ടു. സഹപ്രവർത്തകന്റെ കൊലയാളികൾക്കെതിരായി ചെറിയ ഒരക്ഷരം പോലും അതിലെവിടെയുമില്ല .
SDPl എന്ന പേര് പോലുമില്ല.
പക്ഷേ സി പി ഐ എമ്മിനെതിരെ അന്വേഷണം വേണമെന്നുണ്ട് . !!!!!!!!
അതെ,
SDPl കുറ്റം ചെയ്താൽ CPI(M) നെ ശിക്ഷിക്കണമെന്ന് ചുരുക്കം.
കൂടുതൽ ഒന്നും പറയുന്നില്ല .
ഭാഷയ്ക്കും പരിമിതിയുണ്ട്.