തീവ്രന്യൂനമർദ്ദം മറ്റന്നാളോടെ 'മഹാ' ചുഴലിക്കാറ്റാവും; സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

By Web TeamFirst Published Oct 30, 2019, 7:09 PM IST
Highlights

ശ്രീലങ്കൻ തീരത്ത് രൂപപ്പെട്ട്, ലക്ഷദ്വീപ് ഭാഗത്തേക്ക് നീങ്ങുന്ന തീവ്രന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ അതിതീവ്രമാകും. മറ്റന്നാൾ വൈകുന്നേരത്തോടെ  ഇത്  'മഹാ'  എന്ന് പേരുള്ള ചുഴലിക്കാറ്റായി മാറുമെന്ന് മുന്നറിയിപ്പ്.

തിരുവനന്തപുരം: അറബിക്കടലിലെ തീവ്രന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ കാറ്റും മഴയും തുടരും. ഇന്ന്  40 മുതൽ 50 കീലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയേക്കും. കേരള തീരത്ത് ശനിയാഴ്ച വരെ മീൻപിടുത്തം പൂർണ്ണമായും നിരോധിച്ചു.  

ശ്രീലങ്കൻ തീരത്ത് രൂപപ്പെട്ട്, ലക്ഷദ്വീപ് ഭാഗത്തേക്ക് നീങ്ങുന്ന തീവ്രന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ അതിതീവ്രമാകും. മറ്റന്നാൾ വൈകുന്നേരത്തോടെ ലക്ഷദ്വീപിന് കുറുകെ സഞ്ചരിച്ച് ഇത്  'മഹാ'  എന്ന് പേരുള്ള ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശനിയാഴ്ച കൂടുതൽ ശക്തിപ്രാപിക്കും. ഇതിന്റെ പ്രഭാവത്തിൽ ശനിയാഴ്ച സംസ്ഥാനത്ത് മണിക്കൂറിൽ  90 കിലോ മീറ്റർ വേഗതയിൽ വരെ കാറ്റ് വീശാൻ സാധ്യതയുണ്ട്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് നിലവിൽ ഓറഞ്ച് അലർട്ടാണ്. പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്  ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. തിരുവനന്തപുരത്ത് ശക്തമായ കാറ്റിലും മഴയിലും പലയിടങ്ങളിലും മരങ്ങൾ ഒടിഞ്ഞു വീണു. ശക്തമായ തിരമാലകൾക്കും കാറ്റിനും സാധ്യതയുള്ളതിനാൽ കടലിൽ പോയ മത്സ്യത്തൊഴിലാളികൾ ഉടൻ മടങ്ങിയെത്തണമെന്നും നിർദ്ദേശമുണ്ട്.

പൊതുജനങ്ങളും കൂടുതൽ ജാഗ്ര പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി ആവശ്യപ്പെട്ടു. നാളെ എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ലക്ഷദ്വീപിൽ അതീവ ജാഗ്രതാ നിർദ്ദേശമാണ്. മൂന്നാം തീയതിയോടെ ബംഗാൾ ഉൾക്കടലിൽ ആൻഡമാൻ തീരത്ത് മറ്റൊരു ന്യൂനമർദ്ദം രൂപപ്പെടാനും സാധ്യയുണ്ട്. 

കൊല്ലം ബീച്ചിൽ സന്ദർശകർക്ക് വിലക്ക്; മലയോര യാത്രയ്ക്ക് നിയന്ത്രണം

കാലാവസ്ഥാ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ കൊല്ലം ബീച്ചില്‍ ഇന്നും (ഒക്ടോബർ 30) നാളെയും (ഒക്ടോബർ 31) സന്ദര്‍ശകരെ വിലക്കി കൊണ്ട് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. മലയോര മേഖലയിൽ ഇന്ന് വൈകിട്ട് ആറ് മണി മുതൽ നാളെ രാവിലെ ആറ് മണി വരെ യാത്രാ നിരോധനവും ഏർപ്പെടുത്തി. അത്യാവശ്യത്തിന് ഒഴികെ മലയോര മേഖലയിലേക്കുള്ള യാത്ര ഒഴിവാക്കണം എന്ന് കളക്ടർ അഭ്യർത്ഥിച്ചു. നവംബര്‍ രണ്ട് വരെ മത്സ്യബന്ധനത്തിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

തലസ്ഥാനത്ത് ജില്ലാ കളക്ടറുടെ മുന്നറിയിപ്പ്

തിരുവനന്തപുരം ജില്ലയിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാല്‍ വലിയ മരങ്ങളുടെ അടുത്തും കുന്നുകളുടെ താഴ്‍വാരങ്ങളിലും താമസിക്കുന്നവർ ജാഗ്രതാ പാലിക്കണമെന്ന് ജില്ലാ കളക്ടറുടെ മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നെന്നും ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ മുന്നറിയിപ്പ് നല്‍കി. പൊന്മുടി ഉൾപ്പെടെയുള്ള ഉയർന്ന പ്രദേശങ്ങളിലേക്കുള്ള യാത്രകളും അടുത്ത ഇത് സംബന്ധിച്ച അറിയിപ്പ് ഉണ്ടാകുന്നതുവരെ പാടില്ലന്നും കളക്ടർ അറിയിച്ചു.

click me!