കെകെ മഹേശനെതിരെ പരാതി നൽകിയിരുന്നു. എന്നാൽ ഇതൊന്നും വ്യക്തിപരമായ പരാതിയായിരുന്നില്ല. എസ്എൻഡിപി യൂണിയൻ അഡ്മിനിസ്‌ട്രേറ്ററായിരിക്കെ അഴിമതി നടത്തിയതിനാണ് പരാതി നൽകിയത്
ആലപ്പുഴ: കെകെ മഹേശന്റെ മരണവുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശൻ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് പിഎസ് രാജീവ്. വെള്ളാപ്പള്ളി അഴിമതി നടത്താൻ മഹേശനെ ഉപകരണമാക്കിയെന്നും മുങ്ങിത്താഴുമ്പോൾ തന്നെ കച്ചിത്തുരുമ്പാക്കാനാണ് ശ്രമമെന്നും രാജീവ് കുറ്റപ്പെടുത്തി.
കെകെ മഹേശനെതിരെ പരാതി നൽകിയിരുന്നു. എന്നാൽ ഇതൊന്നും വ്യക്തിപരമായ പരാതിയായിരുന്നില്ല. എസ്എൻഡിപി യൂണിയൻ അഡ്മിനിസ്‌ട്രേറ്ററായിരിക്കെ അഴിമതി നടത്തിയതിനാണ് പരാതി നൽകിയത്. സ്‌കൂൾ നിയമനത്തിലെ സാമ്പത്തിക ഇടപാടുകൾക്കെതിരെയും പരാതി നൽകി. അഴിമതി കണ്ടപ്പോൾ ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തതെന്നും സാധാരണ എസ്എൻഡിപി പ്രവർത്തകനെന്ന നിലയിലാണ് പരാതി നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
കെകെ മഹേശന്റെ മരണവുമായി ബന്ധപ്പെട്ട്, മുങ്ങിത്താഴുമ്പോൾ വെള്ളാപ്പള്ളി തന്നെ കച്ചിതുരുമ്പാക്കാനാണ് ശ്രമിക്കുന്നത്. വെള്ളാപ്പള്ളി അഴിമതി നടത്താൻ മഹേശനെ ഉപകരണമാക്കിയെന്നും പിഎസ് രാജീവ് കുറ്റപ്പെടുത്തി. എസ്എൻഡിപി ചേർത്തല യൂണിയൻ മുൻ ഭാരവാഹിയാണ് രാജീവൻ. ഇദ്ദേഹമടക്കമുള്ളവർ മഹേശനെ അപമാനിച്ചെന്നും കേസിൽ കുടുങ്ങി അകത്ത് പോകുമെന്ന് പ്രചരിപ്പിച്ചതുമാണ് മഹേശൻ ആത്മഹത്യ ചെയ്യാൻ കാരണമെന്നായിരുന്നു വെള്ളാപ്പള്ളിയുടെ ആരോപണം.