
തിരുവനന്തപുരം: പുതിയ പ്രസിഡന്‍റിനെ പ്രഖ്യാപിച്ച് ഒരു വര്‍ഷമായിട്ടും ഭാരവാഹികളെ തീരുമാനിക്കാന്‍ കഴിയാതെ സംസ്ഥാന മഹിളാ കോണ്‍ഗ്രസ്. ഗ്രൂപ്പ് വീതംവെപ്പില്‍ സമവായം കാണാനാകാതെ വന്നതോടെ നിലവിലെ കമ്മിറ്റികളുടെ പ്രവര്‍ത്തനവും നിശ്ചലമായി. ഈ മാസം അവസാനത്തോടെ ഭാരവാഹി പട്ടിക തയ്യാറാകുമെന്നാണ് സംസ്ഥാന അധ്യക്ഷ ജെബി മേത്തറുടെ ഉറപ്പ്.
ജെബി മേത്തര്‍ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയായത് കഴിഞ്ഞ ജനുവരിയില്‍. അന്ന് തുടങ്ങിയതാണ് പുനസഘടനാ ചര്‍ച്ചയും. വര്‍ഷം ഒന്നായിട്ടും എങ്ങുമെത്തിയില്ല. സംസ്ഥാന കമ്മിറ്റിയില്‍ ഇപ്പോഴും നൂറിലധികം ഭാരവാഹികളുണ്ട്. പല കമ്മിറ്റികളും നിര്‍ജീവമാണ്. ഗ്രൂപ്പ് പോരിന് കുറവുമില്ല. 15 ജനറല്‍സെക്രട്ടറിമാരും 28 സെക്രട്ടറിമാരും അടങ്ങുന്ന കെപിസിസി മോഡല്‍ പട്ടിക കുറുക്കലാണ് പ്രസിഡന്‍റിന്‍റെ മനസില്‍.
എന്നാല്‍ പട്ടിക കൊണ്ട് അടിയാണ് കോണ്‍ഗ്രസിന്‍റെ ഗ്രൂപ്പ് മാനേജര്‍മാര്‍. ജില്ലാ അധ്യക്ഷയെ തീരുമാനിക്കുന്നതില്‍ പോലും സമവായമില്ല. സംസ്ഥാന ഭാരവാഹികളുടെ പട്ടികയിലും ഐക്യമില്ല. കഴിഞ്ഞ ഒക്ടോബറില്‍ പൂര്‍ത്തിയാകുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച ഭാരവാഹിപട്ടിക ഗ്രൂപ്പ് തര്‍ക്കം മൂലം തയ്യാറായിട്ടില്ല. നേരത്തെ സമര്‍പ്പിച്ച പട്ടിക തള്ളിയെന്ന് വാര്‍ത്തള്‍ ഉണ്ടായിരുന്നെങ്കിലും ഇതുവരെ ഒരു പട്ടികയും സമര്‍പ്പിച്ചിട്ടില്ലെന്നാണ് ജെബി മേത്തര്‍ പറയുന്നത്.
കെപിസിസിയില്‍ ഉപാധ്യക്ഷന്‍ വിപി സജീന്ദ്രനാണ് സംഘടനാ ചുമതല. ഭാരവാഹികളാകുന്നതിന് കൃത്യമായ മാനദണ്ഡം ഇക്കുറിയുണ്ടെന്നും നൂലില്‍ കെട്ടിയിറക്കില്ലെന്നുമാണ് ഉറപ്പ്. ഭാരത് ജോഡോ യാത്ര കഴിഞ്ഞാല്‍ ഉടന്‍ തീരുമാനമെന്നാണ് അടുത്ത പ്രഖ്യാപനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam