ഊരൂട്ടമ്പലം ഇരട്ടക്കൊലപാതകം: മാഹിൻ കണ്ണിനെതിരെ കൊലക്കുറ്റം,ഭാര്യക്കെതിരെ ഗൂഢാലോചനാക്കുറ്റം,അറസ്റ്റ് ചെയ്തു

By Web TeamFirst Published Nov 30, 2022, 12:24 PM IST
Highlights

അമ്മയേയും രണ്ടര വയസുള്ള കുഞ്ഞിനേയും കടലിൽ തള്ളിയിട്ടാണ് മാഹിൻ കണ്ണ് കൊന്നത്. 2011 ഓഗസ്റ്റ് 19ന് കുളച്ചലിൽ നിന്ന് കിട്ടിയ വിദ്യയുടെ മൃതദേഹവും 23ന് കിട്ടിയ ഗൗരിയുടെ മൃതദേഹവും തമിഴ്നാട് പൊലീസ് സംസ്കരിച്ചിരുന്നു

 

തിരുവനന്തപുരം : ഊരൂട്ടമ്പലം ഇരട്ടക്കൊലപാതകത്തിൽ മുഖ്യപ്രതി മാഹിൻ കണ്ണിനെതിരെ കൊലക്കുറ്റം ചുമത്തി. മാഹിൻ കണ്ണിൻറെ ഭാര്യ റുഖിയക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്തി. രണ്ട് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് വൈകിട്ട് ഇരുവരെയും കോടതിയിൽ ഹാജരാക്കും. വിദ്യയേയും മകൾ ഗൗരിയെയും കൊന്നത് പങ്കാളി മാഹിൻ കണ്ണാണെന്ന് ഇന്നലെ ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു

 

അമ്മയേയും കുഞ്ഞിനേയും കടലിൽ തള്ളിയിട്ടാണ് മാഹിൻ കണ്ണ് കൊന്നത്. രണ്ടുപേരെയും ഇനിയും കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ട്. 2011 ഓഗസ്റ്റ് 19ന് കുളച്ചലിൽ നിന്ന് കിട്ടിയ വിദ്യയുടെ മൃതദേഹവും 23ന് കിട്ടിയ ഗൗരിയുടെ മൃതദേഹവും തമിഴ്നാട് പൊലീസ് സംസ്കരിച്ചിരുന്നു. കന്യാകുമാരി ജില്ലയിലെ പുതുക്കട സ്റ്റേഷനിൽ നിന്ന് അന്വേഷണ സംഘം കേസ് രേഖകൾ ശേഖരിച്ചിട്ടുണ്ട്. 

11 വര്‍ഷം മുമ്പ് വിദ്യയെയും മകള്‍ ഗൗരിയെയും പങ്കാളി മാഹിന്‍കണ്ണ് കൂട്ടിക്കൊണ്ടുപോയ ശേഷം കാണാതായ സംഭവം ഏഷ്യാനെറ്റ് ന്യൂസാണ് പുറത്ത് കൊണ്ടുവന്നത്. 2011 ആഗസ്ത് 18 നാണ് വിദ്യയെയും കുഞ്ഞിനെയും കാണാതായത്. ഏഷ്യാനെറ്റ് ന്യൂസിന്‍റെ വാര്‍ത്തയെ തുടര്‍ന്ന് പ്രത്യേക പൊലീസ് സംഘത്തിന്‍റെ അന്വേഷണത്തിലാണ് ഇരട്ടക്കൊലപാതകം തെളിഞ്ഞത്.  2011 ആഗസ്ത് 18 നാണ് വിദ്യയെയും കുഞ്ഞിനെയും പ്രതി കൊന്നത്. മാഹിന്‍കണ്ണിന്‍റെ ഭാര്യ റുഖിയക്കും കൊലപാതകത്തെക്കുറിച്ച് അറിയാമെന്നും പൊലീസ് കണ്ടെത്തി. വിദ്യയെയും കുഞ്ഞിനെയും പിറകില്‍ നിന്ന് തള്ളി കടലിലേക്കിട്ടു എന്നാണ് മാഹിൻകണ്ണ് പൊലീസിന് നല്‍കിയ മൊഴി. കേസില്‍ തുടക്കത്തിൽ ഗുരുതര വീഴ്ചയാണ് പൊലീസിന് ഉണ്ടായത്.

ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിട്ട ആദ്യ വാര്‍ത്ത

കൂലിപ്പണിക്കാരനായിരുന്ന ജയചന്ദ്രൻ്റെയും രാധയുടെയും മൂത്ത മകളായിരുന്നു വിദ്യ. പൂവാര്‍ സ്വദേശി മാഹിൻ കണ്ണുമായുള്ള പ്രണയത്തെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. വിദ്യ അപ്പോഴേക്കും മാഹിൻകണ്ണിനൊപ്പം മലയിൻകീഴിനടുത്ത് വാടകവീട്ടിൽ താമസം തുടങ്ങി. വിവാഹം രജിസ്റ്റർ ചെയ്യാൻ പല തവണ ആവശ്യപ്പെട്ടിട്ടും മാഹിൻകണ്ണ് ഒഴിഞ്ഞുമാറി. വിദ്യ ഗർഭിണിയായതോടെ മാഹിൻകണ്ണ് വിദേശത്തേക്ക് കടന്നു. 2009 മാര്‍ച്ച് 14 ന് വിദ്യ ഒരു പെണ്‍കുഞ്ഞിനെ പ്രസവിച്ചു.

ഒന്നര വര്‍ഷത്തിന് ശേഷം വിദേശത്ത് നിന്നും മാഹിൻകണ്ണ് തിരിച്ചെത്തി. അതിനിടെയാണ് ഇയാൾക്ക് വേറെ ഭാര്യയും കുട്ടികളുമുണ്ടെന്ന് വിദ്യ അറിയുന്നത്. ഇതേ ചൊല്ലി ഇരുവരും തർക്കമായി. 2011 ആഗസ്ത് 18 ന് വൈകീട്ട് വിദ്യയെയും രണ്ടര വയസ്സുകാരിയായ ഗൗരിയെയും കൊണ്ട് മാഹിൻകണ്ണ് ബൈക്കോടിച്ചു പോയി. അതിന് ശേഷം വിദ്യയെയും കുഞ്ഞിനെയും ആരും ഇതുവരെ കണ്ടില്ല.

വിദ്യയുടെ അമ്മയും അച്ഛനും കാണാതായി നാലാം ദിവസം മാറനെല്ലൂര്‍ പൊലീസിലും പൂവാർ സ്റ്റേഷനിലും പരാതി നല്‍കിയിരുന്നു. പൂവാറില്‍ തന്നെയുണ്ടായിരുന്ന മാഹിൻ കണ്ണിനെ പൊലീസ് വിളിച്ചുവരുത്തി. വിദ്യയെയും മകളെയും വേളാങ്കണ്ണിയിലെ സുഹൃത്തിന്‍റെ വീട്ടിലാക്കിയെന്നായിരുന്നു മാഹിന്‍ കണ്ണ് പറഞ്ഞത്. മൂന്നാം ദിവസം കൂട്ടിക്കൊണ്ടുവരാമെന്ന് പറഞ്ഞതോടെ മാഹിന്‍ കണ്ണിനെ പൊലീസ് വിട്ടയച്ചു. വീണ്ടും വിദേശത്തേക്ക് പോയി തിരിച്ചെത്തിയ മാഹിൻ കണ്ണ് വർഷങ്ങക്കിപ്പുറവും പൂവാറിൽ ഭാര്യക്കും കുടുംബത്തിനുമൊപ്പം കഴിയുകയായിരുന്നു. 

വിദ്യയെയും കുഞ്ഞിനെയും കാണാതായ കേസ് പത്ത് മാസം കഴിഞ്ഞപ്പോൾ മാറനെല്ലൂര്‍ പൊലീസ് അണ്‍നോണ്‍ ആക്കി പൂഴ്ത്തി വെക്കുകയായിരുന്നു. മകളെ കാണാതായ ദുഃഖത്തില്‍ ജയചന്ദ്രൻ കഴിഞ്ഞ വര്‍ഷം തൂങ്ങി മരിക്കുകയും ചെയ്തിരുന്നു. 

ഊരൂട്ടമ്പലം ഇരട്ടക്കൊലപാതകം:വിദ്യയുടെ അച്ഛനെയും അമ്മയെയും കൊല്ലാന്‍ പ്രതി മാഹിന്‍കണ്ണ് പദ്ധതിയിട്ടെന്ന് സംശയം
 

click me!