പത്തനംതിട്ട ജ്വല്ലറി കവര്‍ച്ചയിലെ മുഖ്യപ്രതി പിടിയില്‍; മോഷണ സംഘം കടന്നത് സിസിടിവി ഹാർഡ് ഡിസ്കുമായി

By Web TeamFirst Published Jul 28, 2019, 9:42 PM IST
Highlights

നാല് കിലോ സ്വർണവും 13 ലക്ഷം രൂപയുമാണ് മോഷ്ടിക്കപ്പെട്ടത്. ജ്വല്ലറിയിലെ സിസിടിവി ക്യാമറയുടെ ഹാർഡ് ഡിസ്കും സംഘം കൊണ്ട് പോയി.

പത്തനംതിട്ട: പത്തനംതിട്ട നഗരത്തിൽ ജീവനക്കാരനെ കെട്ടിയിട്ട് ജ്വല്ലറിയിൽ മോഷണം നടത്തിയ സംഭവത്തില്‍ മുഖ്യപ്രതി പിടിയില്‍. ജ്വല്ലറി ജീവനക്കാരൻ അക്ഷയ് പട്ടേൽ കസ്റ്റഡിയിലായത്. മഹാരാഷ്ട്ര സ്വദേശിയായ ഇയാള്‍ കോഴഞ്ചേരിക്ക് സമീപത്ത് വെച്ചാണ് പിടിയിലായത്. രണ്ടാഴ്ച മുൻപാണ് ഇയാൾ ജ്വല്ലറിയിൽ ജോലിക്ക് കയറിയത്. പ്രതിയെ പൊലീസ് ചോദ്യം ചെയ്യുകയാണ്. 

വൈകിട്ട് അഞ്ചരയോടെയാണ് നഗരത്തിലെ മുത്താരമ്മൻ കോവിലിന് സമീപമുള്ള കൃഷ്ണ ജ്വല്ലേഴ്സിൽ മോഷണം നടന്നത്. നാല് കിലോ സ്വർണവും 13 ലക്ഷം രൂപയുമാണ് മോഷ്ടിക്കപ്പെട്ടത്. കവർച്ചക്കിടെ ഒരു ജീവനക്കാരന് പരുക്കേറ്റു. അഞ്ചംഗ സംഘമാണ് മോഷണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. 

ജ്വല്ലറിയിലെത്തിയ ഒരാൾ ജീവനക്കാരനായ സന്തോഷിനെ മർദ്ദിക്കുകയായിരുന്നു. തടയാൻ ശ്രമിക്കുന്നതിനെ മൂന്ന് പേർ കൂടെ എത്തി സന്തോഷിനെ ജ്വല്ലറിയുടെ പുറക് ഭാഗത്ത് എത്തിച്ച് വായിൽ തുണി തിരുകി കെട്ടിയിട്ടു. ഈ സമയം വന്ന ഉപഭോക്താവിനോട് കവർച്ചക്ക് സഹായം നൽകിയ ജീവനക്കാരൻ അക്ഷയ് പട്ടേൽ സംസാരിച്ചു. ജ്വല്ലറിയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും കവർന്ന സംഘത്തോടൊപ്പം അക്ഷയ് പട്ടേലും മടങ്ങിയെന്നാണ് സന്തോഷ് പറയുന്നത്. 

ഓട്ടോറിക്ഷയിൽ റിംഗ് റോഡിലെത്തിയ മോഷണസംഘം അവിടെ നിർത്തിയിട്ടിരുന്ന സ്കോർപ്പിയോയിൽ കയറി രക്ഷപ്പെടുകയായിരുന്നു. ജ്വല്ലറിയിലെ സിസിടിവി ക്യാമറയുടെ ഹാർഡ് ഡിസ്കും സംഘം കൊണ്ട് പോയി. കെട്ടഴിച്ച് പുറത്ത് വന്ന സന്തോഷ് തന്നെയാണ് വിവരം അടുത്തുള്ളവരോട് പറഞ്ഞത്. സന്തോഷിന് മൂക്കിനാണ് പരിക്കേറ്റത്. മോഷ്ടാക്കൾ മറാത്തിയിലാണ് സംസാരിച്ചതെന്നും സന്തോഷ് പറയുന്നു. 

മഹാരാഷ്ട്രാ സ്വദേശിയായ സുരേഷ് സേട്ട് ആണ് ജ്വല്ലറി ഉടമ. മോഷണ സംഘത്തെ സഹായിച്ച ജീവനക്കാരൻ അക്ഷയ് പട്ടേൽ അടുത്തിടെയാണ് ഇവിടെ ജോലിക്ക് കയറിയത്. സംഭവത്തില്‍ ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജില്ലാ അതിർത്തികളിൽ വാഹന പരിശോധനക്ക് പൊലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. 

click me!