നവജാത ശിശുക്കളെ വിൽക്കാൻ ശ്രമിച്ച കേസിൽ അന്വേഷണം ഇടുക്കിയിലേക്കും വ്യാപിപ്പിച്ചു. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ഫെബ്രുവരിയിൽ ജനിച്ച കുഞ്ഞിനെ വിറ്റതായി പ്രതി മൊഴി നൽകിയതിനെ തുടർന്നാണ് നടപടി.
തൊടുപുഴ: നവജാത ശിശുക്കളെ വിൽക്കാൻ ശ്രമിച്ച കേസിൽ അന്വേഷണം ഇടുക്കിയിലേക്കും വ്യാപിപ്പിച്ച് പൊലീസ്. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ഫെബ്രുവരിയിൽ ജനിച്ച ഒരു കുഞ്ഞിനെ വിൽപ്പന നടത്തിയെന്ന് തീക്കോയിൽ പിടിയിലായ പ്രതി പൊലീസിന് മൊഴി നൽകിയിരുന്നു. പ്രതികളുടെ കസ്റ്റഡി അപേക്ഷ നാളെ ഈരാറ്റുപേട്ട കോടതി പരിഗണിക്കും.
നവജാത ശിശുക്കളെ വിൽക്കുന്ന റാക്കറ്റിന് കണ്ണികളേറെ എന്നാണ് പൊലീസ് നിഗമനം. കുട്ടിയെ കൈക്കലാക്കുക എന്ന ലക്ഷ്യത്തോടെ, അസം സ്വദേശിയായ ഗർഭിണിയെ തടവിൽ പാർപ്പിച്ചതിന് അറസ്റ്റിലായവരിൽ നിന്ന് കിട്ടിയ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് തൊടുപുഴ പൊലീസും അന്വേഷണത്തിന് തുടക്കമിട്ടത്. കൊല്ലം അയലറ സ്വദേശിയായ യുവതി ഫെബ്രുവരിയിൽ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് പ്രസവിച്ചെന്നും ഈ കുഞ്ഞിനെ വിറ്റുവെന്നും മാത്രമാണ് പ്രതികളിലൊരാളായ രാജയുടെ വെളിപ്പെടുത്തൽ. എന്നാൽ ആർക്കാണ് കുഞ്ഞിനെ കൈമാറിയതെന്നോ, കൊല്ലം സ്വദേശിയുടെ വിവരങ്ങളോ ഇയാൾ വെളിപ്പെടുത്തിയിട്ടില്ല. ഇതിൻ്റെ അടിസ്ഥാനത്തിൽ തൊടുപുഴ പൊലീസ് ആശുപത്രി അധികൃതരിൽ നിന്ന് പ്രാഥമിക വിവരശേഖരണം നടത്തി.
ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ, അഡ്മിഷൻ രേഖകൾ എന്നിവയുൾപ്പെടെ പരിശോധിക്കേണ്ടതുണ്ട്. കൊല്ലം സ്വദേശിയായ യുവതിയുടെ വിലാസത്തിൻ്റെ ആധികാരികതയുൾപ്പെടെ അന്വേഷിക്കാനുമുണ്ട്. നിലവിൽ നാലു പേർക്കെതിരെ ആൾമാറാട്ടം, വ്യാജരേഖ ചമയ്ക്കൽ , കുഞ്ഞിനെ വിൽക്കാൻ ശ്രമിക്കൽ തുടങ്ങിയ കുറ്റങ്ങൾ പ്രകാരം തൊടുപുഴ പൊലീസ് കേസ്സെടുത്തു. കോട്ടയത്തെ നടപടികൾ പൂർത്തിയാക്കിയ ശേഷമാകും തൊടുപുഴ പൊലീസ് രാജയ്ക്കായി കസ്റ്റഡി അപേക്ഷ നൽകുക. പ്രതികൾ കുറച്ചുകാലം വാഗമൺ പുളളിക്കാനം പ്രദേശത്ത് താമസിച്ചിരുന്നു. ഇടുക്കി വഴി തമിഴ്നാട്ടിലേക്കും ഇവരുടെ കണ്ണികൾ വ്യാപിച്ചിട്ടുണ്ടോയെന്നും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

