
ഇസ്ലാമാബാദ്: പാകിസ്താനിലെ വൈദ്യുതി പ്രതിസന്ധി രൂക്ഷമായി. കൂടുതൽ നഗരങ്ങളിൽ വൈദ്യുതി നിലച്ചുവെന്നാണ് വിവരം. ഇസ്ലാമാബാദ്, കറാച്ചി, പെഷാവർ, ലാഹോർ നഗരങ്ങൾ മണിക്കൂറുകളായി ഇരുട്ടിലാണ്. ഇന്നലെ രാത്രിയോടെയാണ് പാകിസ്ഥാന്‍ ഏതാണ്ട് പൂര്‍ണ്ണമായും ഇരുട്ടിലായത്.പാക് തലസ്ഥാനമായ ഇസ്ലാമാബാദും, വാണിജ്യ നഗരമായ കറാച്ചിയും, ലാഹോറും പെഷാവാറിലുമെല്ലാം വൈദ്യുതി നിലച്ചു. വൈദ്യുതി ഗ്രിഡിലുണ്ടായ കുഴപ്പമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം.12 മണിക്കൂറിന് ശേഷം മാത്രമേ വൈദ്യുതി പുനസ്ഥാപിക്കാനാകൂയെന്ന് ഊർജ്ജ മന്ത്രാലയം ഔദ്യോഗി വാർത്താക്കുറിപ്പ് ഇറക്കിയിട്ടുണ്ട്.
എന്നാൽ യാഥാർത്ഥ്യം അതല്ലെന്നും വിമർശനമുണ്ട്.കടുത്ത കടക്കെണിയിൽപ്പെട്ടിരിക്കുന്ന പാകിസ്ഥാനിൽ ഊർജ്ജ മേഖലയിൽ സംഭവിക്കുന്നത് വൻ തിരിച്ചടിയാണ്. ഡീസൽ,കൽക്കരി നിലയങ്ങളിൽ നിന്നാണ് പാകിസ്ഥാന് ആവശ്യമായ വൈദ്യുതിയുടെ 90 ശതമാനവും ഉത്പാദിപ്പിക്കുന്നത്. ഇവ രണ്ടും ഇപ്പോൾ പാകിസ്ഥാന് കിട്ടാക്കനിയാണ്. ആവശ്യമായതിന്‍റെ 80 ശതമാനം എണ്ണയും ഇറക്കുമതി ചെയ്യുന്ന രാജ്യവുമാണ് പാകിസ്താൻ. സാന്പത്തിക സ്ഥിതി താറുമാറായതോടെ ഇറക്കുമതിക്ക് കഴിയുന്നതുമില്ല. കരുതൽ ശേഖരവും ഏതാണ്ട് അവസാന ഘട്ടത്തിലാണ്.
വൈദ്യുത പ്രതിസന്ധി രൂക്ഷമായതോടെ വ്യാപാര കേന്ദ്രങ്ങളും മാളുകളും റസ്റ്റോറന്‍റുകളും സന്ധ്യയോടെ തന്നെ അടയ്ക്കണമെന്ന് പ്രാദേശിക തലത്തിൽ നിർദേശം നൽകിയിരുന്നു. യോഗം പോലും ജനാലകൾ തുറന്നിട്ട് നടത്തുന്ന കാഴ്ചയും കഴിഞ്ഞ ദിവസം പാകിസ്ഥാനിൽ നിന്ന് വന്നിരുന്നു.വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ പാകിസ്ഥാനിലെ ഇന്‍റർനെറ്റ് സേവനങ്ങളും പലയിടത്തും തടസ്സപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam