
തൃശൂർ: മലബാർ സിമന്‍റ്സ് അഴിമതി കേസിൽ വിധി പറയുന്നത് ഫെബ്രുവരി 9 ലേക്ക് മാറ്റി. ഇന്ന് തൃശൂർ വിജിലൻസ് കോടതി വിധി പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഇതാണ് അടുത്ത മാസത്തേക്ക് മാറ്റിയത്. മുൻ മാനേജിങ് ഡയറക്ടര്‍ എസ് എസ് മോനി, ജനറല്‍ മാനേജരായിരുന്ന മുരളീധരന്‍ നായര്‍, വിവാദ വ്യവസായി വി എം രാധാകൃഷ്ണന്‍, രാധാകൃഷ്ണന്‍റെ സഹായി എസ് വടിവേലു, മുന്‍ ചീഫ് സെക്രട്ടറി ജോണ്‍ മത്തായി, കമ്പനി ഡയറക്ടര്‍മാരായ എല്‍ കൃഷ്ണകുമാര്‍, ടി പത്മനാഭന്‍ നായര്‍ എന്നിവരാണ് കേസിലെ പ്രതികള്‍.
2001 മുതൽ 2006 വരെ കാലയളവിൽ ഫ്ലൈ ആഷ് വിതരണ കരാറിലെ ക്രമക്കേടുകൾ കാരണം 3 കോടിയോളം രൂപയുടെ നഷ്ടം കമ്പനിക്കുണ്ടായതായാണ് പാലക്കാട് വിജിലൻസ് ബ്യൂറോ തൃശൂർ വിജിലൻസ് കോടതിയിൽ സമർപ്പിച്ചിരിക്കുന്ന കുറ്റപത്രത്തിലുള്ളത്.
വി എം രാധാകൃഷ്ണന്‍ മാനേജിംഗ് ഡയറക്ടറായ കോയമ്പത്തൂരിലെ എ ആര്‍ കെ വുഡ് ആന്‍ഡ് മെറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കാണ് ഫ്ളൈആഷ് കരാര്‍ കൊടുത്തിരുന്നത്. ഈ കരാറിലാണ് ക്രമക്കേട് കണ്ടെത്തിയിരിക്കുന്നത്. അഴിമതി കേസുകളുമായി ബന്ധപ്പെട്ട് മലബാർ സിമന്‍റ്സിലെ കമ്പനി സെക്രട്ടറി ആയിരുന്ന വി ശശീന്ദ്രന്‍റെ രണ്ടു മക്കളും നേരത്തെ ദുരൂഹ സാഹചര്യത്തിൽ മരിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam