
മലപ്പുറം: അഴുക്കുവെള്ളമാണ് കുടിവെള്ളമായി കിട്ടുന്നതെന്ന മലപ്പുറം മംഗലം പുല്ലുണി കോളനിവാസികളുടെ പരാതിക്ക് പരിഹാരമാവുന്നു. കോളനിയിലേക്ക് ശുദ്ധജലം വിതരണം ചെയ്യാനാവശ്യമായ നടപടികളെടുക്കാൻ വാട്ടര്‍ അതോറിട്ടിക്കും ഗ്രാമപഞ്ചായത്തിനും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. പൊതുകിണറും ടാങ്കും വര്‍ഷങ്ങളായി വൃത്തിയാക്കാത്തത് മൂലമാണ് കുടിവെള്ളം ചെളി നിറഞ്ഞ് അഴുക്കുവെള്ളമായത്.
അഴുക്കുവെള്ളത്തെക്കുറിച്ചും കുടിവെള്ള ക്ഷാമത്തെക്കുറിച്ചും പുല്ലുണി പട്ടികജാതി കോളനിവാസികള്‍ ജനപ്രതിനിധികളോട് പരാതിപ്പെട്ടിരുന്നു. നൂറോളം കുടുംബങ്ങള്‍ താമസിക്കുന്ന കോളനിയിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ 1984ല്‍ നിര്‍മ്മിച്ചതാണ് കിണറും ടാങ്കും. കഴിഞ്ഞ ഏഴു വര്‍ഷങ്ങായി അറ്റകുറ്റപണികളും വ്യത്തിയാക്കലും ഇവിടെ നടന്നിട്ടില്ല. മൂന്നുവര്‍ഷങ്ങളായി കലങ്ങിയ വെള്ളമാണ് കുടിവെള്ളമായി കോളനിയിലേക്ക് കിട്ടുന്നത്.
പകര്‍ച്ചവ്യാധി ഉള്‍പ്പെടെ പിടിപെടുന്ന അവസ്ഥയില്‍ എത്തിയപ്പോളാണ് കോളനിവാസികള്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ പരാതിയുമായി ജില്ലാ കളക്ടറെ കണ്ടത്. വീട്ടമ്മമാരുടെ സങ്കടത്തില്‍ ഇടപെട്ട ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്ക് കിണറും ടാങ്കും അടിയന്തിരമായി വൃത്തിയാക്കാൻ നിര്‍ദ്ദേശം നല്‍കി. കളക്ടറുടെ ഇടപെടലിലൂടെ വൈകാതെ ശുദ്ധജലം കുടിക്കാൻ കിട്ടുമെന്ന പ്രതീക്ഷയിലാണ് കോളനി വാസികള്‍.