
കൊച്ചി: മലയാള സിനിമ പ്രേക്ഷകരെ നിറയെ ചിരിപ്പിച്ച ഷാഫിക്ക് കണ്ണീരോടെ യാത്രാമൊഴിയേകി സിനിമാ ലോകം. ഇന്നലെ അന്തരിച്ച സംവിധായകന്‍ ഷാഫിയുടെ സംസ്കാരം കൊച്ചി കലൂര്‍ ജമാ മസ്ജിദില്‍ നടന്നു. മമ്മൂട്ടിയും സുരേഷ് ഗോപിയും പൃഥിരാജുമടക്കം സിനിമാ ലോകത്തെ പ്രമുഖര്‍ അന്ത്യാഞ്ജലിയര്‍പ്പിച്ചു.
ഇന്ന് പുലര്‍ച്ചെയാണ് ഷാഫിയുടെ മൃതദേഹം ഇടപ്പള്ളിയിലെ വീട്ടിലെത്തിച്ചത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമടക്കം ഒട്ടേറെയാളുകള്‍ ഷാഫിക്ക് അന്ത്യഞ്ജലിയര്‍പ്പിക്കാന്‍ പുലര്‍ച്ചെ തന്നെ വീട്ടിലേക്കെത്തിയിരുന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉള്‍പ്പെടെയുളള പ്രമുഖര്‍ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.
രാവിലെ 9 മണി മുതല്‍ 12 മണിവരെ കലൂരിലെ ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിനു വച്ചിരുന്നു. മമ്മൂട്ടി, പ്രിഥ്വിരാജ്, മനോജ് കെ.ജയന്‍, സിബി മലയില്‍, വിനയന്‍ തുടങ്ങി സിനിമ മേഖലയിലെ പ്രമുഖരും മന്ത്രി പി.രാജീവും എത്തി ഷാഫിക്ക് അന്തിമോപചാരമര്‍പ്പിച്ചു.ഇതിനു ശേഷം തിരിച്ച് വീട്ടിലേക്ക് കൊണ്ടുപോയ മൃതദേഹം രണ്ട് മണിയോടെ കലൂര്‍ ജുമാ മസ്ജിദിലെത്തിച്ചു. ഫഹദ് ഫാസില്‍ ഉള്‍പ്പെടെയുളളവര്‍ മയ്യത്ത് നിസ്കാരത്തിന്‍റെ ഭാഗമായി. പ്രാര്‍ഥന ചടങ്ങുകള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഖബറിടത്തിലേക്ക് കൊണ്ടു പോയി.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാത്രി 12.25 ഓടെ ആയിരുന്നു അന്ത്യം. തലച്ചോറിലെ ശസ്ത്രക്രിയക്ക് ശേഷം കഴിഞ്ഞ 7 ദിവസമായി അതീവ ഗുരുതരാവസ്ഥയിലായിരുന്നു അദ്ദേഹം. ഉദരരോഗങ്ങളും അലട്ടിയിരുന്നു.
കല്യാണരാമൻ, ചട്ടമ്പിനാട്, മായാവി, തൊമ്മനും മക്കളും തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച കലാകാരനാണ് വിടവാങ്ങുന്നത്. വൺ മാൻ ഷോ ആണ് ആദ്യ ചിത്രം. ഷാഫി, റാഫി മെക്കാർട്ടിൻ കൂട്ടുകെട്ടിൽ പിറന്നത് ഹിറ്റ് ചിത്രങ്ങളായിരുന്നു. ദശമൂലം ദാമു, മണവാളൻ, സ്രാങ്ക് തുടങ്ങി മലയാളികൾ എന്നും ഓര്‍മിക്കുന്ന ഹാസ്യ കഥാപാത്രങ്ങൾ അദ്ദേഹത്തിന്റെ സംഭാവനയായിരുന്നു.
'ഞങ്ങളുടെ പുതിയ ചിത്രത്തിന്റെ ചർച്ചകൾ നടക്കുന്നതിനിടെ': ഷാഫിയുടെ വിയോഗത്തില്‍ ദിലീപ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam