Published : Oct 30, 2023, 07:56 AM ISTUpdated : Oct 31, 2023, 07:35 AM IST

Malayalam News Highlights: കളമശ്ശേരി സ്ഫോടനത്തിൽ മരണം 3, 16 പേർ ഐസിയുവിൽ

Summary

കളമശ്ശേരി സ്ഫോടനത്തിൽ മരണം മൂന്നായി. 95 ശതമാനം പൊള്ളലേറ്റ 12കാരി ലിബിനയും മരിച്ചു. ആദ്യം മരിച്ചത് കുറുപ്പുംപടി സ്വദേശി ലയോണ പൗലോസെന്ന് തിരിച്ചറിഞ്ഞു. 16 പേർ ഐസിയുവിൽ തുടരുന്നു. 4 പേരുടെ നില ഗുരുതരം

Malayalam News Highlights: കളമശ്ശേരി സ്ഫോടനത്തിൽ മരണം 3, 16 പേർ ഐസിയുവിൽ

02:37 PM (IST) Oct 30

'മാർട്ടിൻ അതു പറഞ്ഞത് കൊണ്ട് കേരളം രക്ഷപ്പെട്ടു, മാധ്യമങ്ങൾ പക്വത കാണിക്കണം'; സാദിഖ് അലി ശിഹാബ് തങ്ങൾ

മാർട്ടിൻ അതു പറഞ്ഞത് കൊണ്ട് കേരളം രക്ഷപ്പെട്ടുവെന്നും അല്ലെങ്കിൽ ഉഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ തെറ്റിദ്ധാരണകൾ ഉണ്ടായേനെ എന്നും മുസ്ലിം ലീ​ഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ. ഇത്തരം സന്ദർഭങ്ങളിൽ മാധ്യമങ്ങൾ ശ്രദ്ധിക്കണമെന്നും തങ്ങൾ 

02:34 PM (IST) Oct 30

ബംഗളൂരുവില്‍ വന്‍ തീപിടിത്തം, നിരവധി ബസുകള്‍ക്ക് തീപിടിച്ചു, അണയ്ക്കാന്‍ തീവ്രശ്രമം

ബംഗളൂരുവില്‍ വന്‍ തീപിടിത്തം. ബംഗളൂരുവിലെ വീരഭദ്ര നഗറിലെ സ്വകാര്യ ബസ് ഡിപ്പോയില്‍ ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. ഡിപ്പോയിലുണ്ടായിരുന്ന നിരവധി സ്വകാര്യ ബസുകള്‍ക്ക് തീപിടിച്ചു. തീ അണയ്ക്കാന്‍ തീവ്രശ്രമം തുടരുകയാണ്. സ്ഥലത്തേക്ക് കൂടുതല്‍ ഫയര്‍ഫോഴ്സ് യൂനിറ്റുകള്‍ എത്തി. തീ കൂടുതല്‍ വ്യാപിക്കാതിരിക്കാനുളള ശ്രമങ്ങളാണിപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. തീപടരാനുണ്ടായ കാരണം വ്യക്തമല്ല. സ്ഥലത്ത് പൊലീസും എത്തിയിട്ടുണ്ട്.

02:33 PM (IST) Oct 30

മലയാളം സീരിയൽ-സിനിമ നടി രജ്ഞുഷ മേനോനെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

മലയാളം സീരിയൽ-സിനിമ നടി രജ്ഞുഷ മേനോനെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുപ്പത്തി അഞ്ച് വയസായിരുന്നു. ശ്രീകാര്യം കരിയത്തെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുക ആയിരുന്നു. ഭർത്താവുമൊത്ത് ഫ്ലാറ്റിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ശ്രീകാര്യത്തെ നടിയുടെ ഫ്ലാറ്റിൽ ഇൻക്വസ്റ്റ് നടപടികൾ തുടരുകയാണ്. രജ്ഞുഷയുടെ മരണകാരണം എന്താണെന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. കഴിഞ്ഞ ഏതാനും വർഷങ്ങളായി ശ്രീകാര്യത്തെ ഫ്ലാറ്റിൽ താമസിച്ചു വരികയായിരുന്നു രജ്ഞുഷയും ഭർത്താവും. 

02:31 PM (IST) Oct 30

കളമശ്ശേരി സ്ഫോടനം: പ്രതിപക്ഷം സര്‍ക്കാരിനൊപ്പമെന്ന് പ്രതിപക്ഷ നേതാവ്

കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വിളിച്ചു ചേർത്ത സർവകക്ഷി യോ​ഗത്തിൽ‌, സർക്കാരിനൊപ്പം പ്രതിപക്ഷം നിലനിൽക്കുമെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ്  വി ഡി സതീശൻ. ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കരുതെന്ന് പറഞ്ഞ അദ്ദേഹം നിരീക്ഷണം ശക്തമാക്കണമെന്നും ആവശ്യപ്പെട്ടു. ചില ഭാഗത്തു നിന്ന് ദൗർഭാഗ്യകരമായ പ്രതികരണം ഉണ്ടായി. എന്താണ് നടന്നത് എന്ന് അറിയും മുൻപ് ഒരു നേതാവ് പലസ്തീനുമായി ബന്ധപ്പെടുത്തി എന്നും സതീശൻ വിമർശിച്ചു. കളമശ്ശേരി സംഭവത്തിൽ ഇന്റലിജൻസ് വീഴ്ച ഉണ്ടായെന്നു അഭിപ്രായം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

02:31 PM (IST) Oct 30

ഡൊമിനിക് മാർട്ടിൻ ബോംബ് നിർമിച്ചത് കൊച്ചിയിലെ വീട്ടിൽ വച്ചെന്ന് പൊലീസ്

കളമശ്ശേരി സ്ഫോടന കേസില്‍ കീഴടങ്ങിയ ഡൊമിനിക് മാർട്ടിൻ കൊച്ചിയിലെ തമ്മനത്തെ വീട്ടിൽ വച്ച് തന്നെയാണ് സ്ഫോടക വസ്തു തയ്യാറാക്കിയതെന്ന് പൊലീസ്. വീട്ടിൽ രണ്ട് മുറിയാണ് ഉള്ളത്. ഒരു മുറിയിൽ ഡൊമിനിക് മാർട്ടിൻ ഒറ്റയ്ക്കാണ് കിടക്കുന്നത്. ആ മുറിയിൽ വച്ചാണ് ബോംബ് നിർമിച്ചതെന്നാണ് നിഗമനം. ഡൊമിനികിന്‍റെ ഭാര്യയും മകളും മറ്റൊരു മുറിയിലാണ് കിടക്കുന്നത്.

02:31 PM (IST) Oct 30

'എന്നെ വർഗീയവാദി എന്ന് വിളിക്കാൻ മുഖ്യമന്ത്രിക്ക് എന്ത് ധാർമ്മികതയാണുള്ളത്': കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ

തന്നെ വർഗീയവാദി എന്ന് വിളിക്കാൻ എന്ത് ധാർമ്മികതയാണ് മുഖ്യമന്ത്രി പിണറായി വിജയനുള്ളതെന്ന് കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. അഴിമതിയും പ്രീണനവും അടക്കമുള്ള വിഷയങ്ങള്‍ ഉയർത്തുമ്പോൾ വർഗീയവാദി എന്ന് പറഞ്ഞ് മറയ്ക്കാനാണ് ശ്രമിക്കുന്നത്. ഹമാസ് പ്രതിനിധിക്ക് കേരളത്തിലെ ഒരു സമ്മേളനത്തിൽ സംസാരിക്കാൻ അനുവദിച്ചതിൽ കോൺഗ്രസും മിണ്ടുന്നില്ല. തന്‍റെ രാഷ്ട്രീയ ആരോപണങ്ങളും അവിശ്വാസവും മുഖ്യമന്ത്രിക്ക് നേരെയാണെന്നും രാജീവ് ചന്ദ്രശേഖർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സർവ്വകക്ഷിയോ​ഗത്തിൽ വിമർശനം ഉയർന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രിക്ക് മറുപടിയുമായി രാജീവ് ചന്ദ്രശേഖർ രം​ഗത്തെത്തിയത്.

02:30 PM (IST) Oct 30

ഡൊമിനിക്കിന്റെ ക്രൂരതയിൽ ഞെട്ടൽ മാറാതെ അയൽക്കാർ

സ്പോക്കൺ ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്ന ശാന്ത സ്വഭാവക്കാരൻ ഡൊമിനിക് മാർട്ടിന്‍ എങ്ങനെ ഇത്തരമൊരു ക്രൂരകൃത്യം ആസൂത്രണം ചെയ്തു എന്ന ഞെട്ടലിലാണ് കൊച്ചി തമ്മനത്തെ അയൽക്കാർ. സഭയോടുള്ള അതൃപ്തി ഭാര്യയോട് സ്ഥിരമായി പറയാറുണ്ടെങ്കിലും ഭർത്താവിന്‍റെ മനസ്സിലെ ക്രൂരപദ്ധതിയെ പറ്റി ഭാര്യയ്ക്കും ഒരു സൂചനയും ഉണ്ടായിരുന്നില്ലെന്നാണ് വിവരം. പുലർച്ചെ വീട്ടിൽ നിന്നിറങ്ങി ഒറ്റയ്ക്ക് ഉഗ്രസ്ഫോടനം നടത്തിയതെന്ന് ഇയാൾ അവകാശപ്പെടുന്നുണ്ടെങ്കിലും കൂടുതൽ പേരുടെ പങ്ക് പൊലീസ് പരിശോധിച്ച് വരികയാണ്.
 

02:30 PM (IST) Oct 30

'സമാധാനവും സാഹോദര്യവും ജീവൻ കൊടുത്തും നിലനിർത്തും'; പ്രമേയം പാസാക്കി സർവ്വകക്ഷി യോഗം

കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത സർവ്വകക്ഷിയോ​ഗം അവസാനിച്ചു. സർവ്വകക്ഷി യോഗത്തിൽ എല്ലാ പാർട്ടികളും ഒറ്റക്കെട്ടായി പ്രമേയം പാസ്സാക്കി.  സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും അന്തരീക്ഷം ജീവൻ കൊടുത്തും നിലനിർത്തുമെന്നും, അതാണ് കേരളത്തിന്റെ പാരമ്പര്യമെന്നുമാണ് പ്രമേയത്തിലുള്ളത്. 

08:14 AM (IST) Oct 30

ഛത്തീസ്ഗഡിലെ കത്തിയ ഗ്രാമത്തില്‍ നെല്‍കര്‍ഷകനായി രാഹുല്‍ ഗാന്ധി

തിരഞ്ഞെടുപ്പ് അടുത്തിരിക്കേ ഛത്തീസ്ഗഡിലെ കത്തിയ ഗ്രാമത്തില്‍ നെല്‍കര്‍ഷകനായി രാഹുല്‍ ഗാന്ധി. കയ്യില്‍ അരിവാളും തലയില്‍ കെട്ടുമായി നെല്‍വയലില്‍ കര്‍ഷകരോടൊപ്പം ഏറെ നേരം ചെലവഴിച്ചു. ഛത്തീസ്ഗഡിലെ കോൺഗ്രസ് സർക്കാർ കർഷകർക്കായി നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ചും രാഹുല്‍ സംസാരിച്ചു

08:12 AM (IST) Oct 30

കടയ്ക്കാവൂരിൽ പൊലീസ് സംഘത്തെ ആക്രമിക്കാൻ ശ്രമിച്ച പ്രതിയെ പിടികൂടി

കടയ്ക്കാവൂരിൽ പൊലീസ് സംഘത്തെ ആക്രമിക്കാൻ ശ്രമിച്ച പ്രതിയെ പിടികൂടി. കൊച്ചമ്പു എന്ന് വിളിക്കുന്ന അബിൻ കുമാർ ആണ് അറസ്റ്റിലായത്. പൊലീസിന് നേരെ ബിയർ കുപ്പി പൊട്ടിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനാണ് നടപടി

08:09 AM (IST) Oct 30

ഏഷ്യൻ മൗണ്ടൻ ബൈക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പിൽ ചൈനയുടെ ആധിപത്യം

ഏഷ്യൻ മൗണ്ടൻ ബൈക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പിൽ ചൈനയുടെ ആധിപത്യം. പുരുഷ വനിതാ വിഭാഗം ക്രോസ് കൺട്രി എലിമിനേറ്റർ
മത്സരങ്ങളിലെ സ്വർണവും വെള്ളിയും ചൈനീസ് താരങ്ങൾ സ്വന്തമാക്കി.

08:08 AM (IST) Oct 30

കൊല്ലത്ത് ലഹരി മാഫിയക്കെതിരെ വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് പൊലീസ്

കൊല്ലത്ത് ലഹരി മാഫിയക്കെതിരെ വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് പൊലീസ്. ജില്ലയിലെ ലഹരി മാഫിയകളെ തുടച്ചുനീക്കാനുള്ള പൊലീസ് നടപടിയുടെ ഭാഗമായാണ് പ്രഖ്യാപനം.

08:08 AM (IST) Oct 30

കാസർകോട് ജില്ലയിൽ സ്‌കൂള്‍ ബസ്സുകളില്‍ വിദ്യാര്‍ഥികളെ കുത്തി നിറച്ചുകൊണ്ടുപോകുന്നത് പരിശോധിക്കാന്‍ നിർദേശം

കാസർകോട് ജില്ലയിൽ സ്‌കൂള്‍ ബസ്സുകളില്‍ വിദ്യാര്‍ഥികളെ കുത്തി നിറച്ചുകൊണ്ടുപോകുന്നത് പരിശോധിക്കാന്‍ ആര്‍.ഡി.ഒ, സബ് കളക്ടര്‍ എന്നിവര്‍ക്ക് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖർ നിര്‍ദേശം നല്‍കി. സ്‌കൂള്‍ സമയങ്ങളിലെ ടിപ്പര്‍ ലോറികളുടെ യാത്രാ ക്രമീകരണം പരിശോധിക്കാനും നിര്‍ദ്ദേശം

08:07 AM (IST) Oct 30

പാലക്കാട്‌ ജില്ലയില്‍ ഒക്ടോബര്‍ ആദ്യവാരത്തോടെ നെല്ല് സംഭരണം ആരംഭിച്ചതായി ജില്ലാ പാഡി മാര്‍ക്കറ്റിങ് ഓഫീസര്‍

പാലക്കാട്‌ ജില്ലയില്‍ ഒക്ടോബര്‍ ആദ്യവാരത്തോടെ നെല്ല് സംഭരണം ആരംഭിച്ചതായി ജില്ലാ പാഡി മാര്‍ക്കറ്റിങ് ഓഫീസര്‍. ഇതുവരെ 1791.98 മെട്രിക് ടണ്‍ നെല്ല് സംഭരിച്ചതായും ജില്ലാ വികസന സമിതി യോഗത്തില്‍ പാഡി മാർക്കറ്റിംഗ് ഓഫീസർ. നിലവിൽ 11 മില്ലുകളാണ് നെല്ല് സംഭരിക്കുന്നത്.

08:06 AM (IST) Oct 30

ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിൻ്റെ ഭാഗമായുള്ള കോൺഗ്രസ് തിരുവനന്തപുരം ജില്ലാ സ്പെഷ്യൽ കൺവൻഷൻ ഇന്ന്

ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിൻ്റെ ഭാഗമായുള്ള കോൺഗ്രസ് തിരുവനന്തപുരം ജില്ലാ സ്പെഷ്യൽ കൺവൻഷൻ ഇന്ന്. കെ.പി.സി.സി അധ്യക്ഷൻ്റെയും പ്രതിപക്ഷ നേതാവിൻ്റെ ജില്ലാതല പര്യടനത്തിന്റെ കൂടെ ഭാഗമായാണ് കൺവൻഷൻ. രാവിലെ പ്രവർത്തക കൺവൻഷനും ഉച്ചയ്ക്ക് ശേഷം ഡി.സി.സി എക്സിക്യുട്ടീവും ചേരും. തിരഞ്ഞെടുപ്പ് പ്രവർത്തന രേഖ നേത്യത്വം അവതരിപ്പിക്കും. തുടർന്നു ചർച്ച നടക്കും

08:05 AM (IST) Oct 30

പാര്‍ലമെന്‍റ് സീറ്റ്; കോട്ടയത്തെ കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് ഉയരുന്ന എതിര്‍പ്പ് കാര്യമാക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ്

പാര്‍ലമെന്‍റ് സീറ്റിന്‍റെ കാര്യത്തില്‍, കോട്ടയത്തെ കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് ഉയരുന്ന എതിര്‍പ്പ് കാര്യമാക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ്. കോട്ടയത്തെ കോണ്‍ഗ്രസ് നേതാക്കള്‍ എതിര്‍ത്താലും കെപിസിസി നേതൃത്വത്തില്‍ നിന്ന് അനുകൂല തീരുമാനം ഉണ്ടാകുമെന്നും ജോസഫ് ഗ്രൂപ്പ് വിലയിരുത്തുന്നു. ഇടുക്കിയുമായോ പത്തനംതിട്ടയുമായോ, കോട്ടയം സീറ്റ് വച്ചുമാറിയുളള പ്രശ്ന പരിഹാരത്തെ കുറിച്ചുളള ആലോചനകള്‍ ഇരുപാര്‍ട്ടികള്‍ക്കും ഇടയില്‍ നടക്കുന്നുണ്ട്. എങ്കിലും രണ്ടിടത്തെയും സിറ്റിംഗ് എംപിമാര്‍ അനുകൂലമായി പ്രതികരിച്ചിട്ടില്ല

08:03 AM (IST) Oct 30

ബാലോൺ ദോർ ജേതാവിനെ ഇന്നറിയാം, പ്രഖ്യാപനം രാത്രി പതിനൊന്നരയ്ക്ക് പാരീസിൽ

ബാലോൺ ദോർ ജേതാവിനെ ഇന്നറിയാം. സാധ്യതയിൽ മെസ്സിയും ഹാലൻഡും മുന്നിൽ. പ്രഖ്യാപനം രാത്രി പതിനൊന്നരയ്ക്ക് പാരീസിൽ.

08:03 AM (IST) Oct 30

രൂക്ഷമായ ഗ്രൂപ്പ് പോരിനിടെ മലപ്പുറം ഡിസിസിയുടെ പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഇന്ന്

രൂക്ഷമായ ഗ്രൂപ്പ് പോരിനിടെ മലപ്പുറം ഡിസിസിയുടെ പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഇന്ന്. കെ. മുരളീധരൻ ഉദ്ഘാടനം ചെയ്യും. എ ഗ്രൂപ്പ് വിട്ടുനിന്നേക്കും. തർക്കം രൂക്ഷമായത് മണ്ഡലം പ്രസിഡന്‍റുമാരുടെ നിയമനത്തിന് പിന്നാലെ.

08:02 AM (IST) Oct 30

ദില്ലി മദ്യനയ കേസിൽ സിസോദിയയുടെ ജാമ്യാപേക്ഷയിൽ സുപ്രീം കോടതി വിധി ഇന്ന്

ദില്ലി മദ്യനയ കേസിൽ സിസോദിയയുടെ ജാമ്യാപേക്ഷയിൽ സുപ്രീം കോടതി വിധി ഇന്ന്. വിധി പറയുക ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച്. സെന്തിൽ ബാലാജിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും.

08:01 AM (IST) Oct 30

കുഫോസ് വിസി നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരായ ഹർജി ഇന്ന് സുപ്രീം കോടതിയിൽ

ഫിഷറീസ് സര്‍വ്വകലാശാല വി.സി നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ മുന്‍ വി.സി റിജി ജോണ്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഫിഷറീസ് സര്‍വ്വകലാശാലയിലെ നിയമനങ്ങള്‍ക്ക് യുജിസി ചട്ടങ്ങള്‍ ബാധകമല്ലെന്നും, സംസ്ഥാന നിയമം അനുസരിച്ചാണ് നിയമനമെന്നുമാണ് റിജി ജോണിന്‍റെ വാദം. ഇത് തള്ളിക്കൊണ്ട് ഗവര്‍ണര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. എല്ലാ സര്‍വ്വകലാശാല നിയമനങ്ങള്‍ക്കും യുജിസി ചട്ടങ്ങള്‍ പാലിക്കണമെന്ന് വ്യക്തമാക്കി 2019ല്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ടെന്ന് ഗവര്‍ണര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. നിയമം പാലിച്ചാണ് റിജി ജോണിനെ വി.സിയായി നിയമിച്ചതെന്ന് വ്യക്തമാക്കി സംസ്ഥാന സര്‍ക്കാരും സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്.

08:01 AM (IST) Oct 30

കളമശ്ശേരി സ്ഫോടനത്തിൽ എം.വി. ഗോവിന്ദൻ ഉൾപ്പടെ ചില നേതാക്കൾ മുൻവിധിയോടെ പ്രസ്താവനകൾ നടത്തിയെന്ന് കെ.എം ഷാജി

കളമശ്ശേരി സ്ഫോടനത്തിൽ എം.വി. ഗോവിന്ദൻ ഉൾപ്പടെ ചില നേതാക്കൾ മുൻവിധിയോടെ പ്രസ്താവനകൾ നടത്തി എന്ന് മുസ്ലീം ലീഗ് നേതാവ് കെ.എം ഷാജി. ഇത്തരം സംഭവങ്ങൾ ഏതെങ്കിലും ഒരു പക്ഷത്തേക്ക് ചേർത്ത് വെക്കുന്നത് അപകടകരം. ഈ പ്രസ്താവനകൾ ഉത്തരേന്ത്യയിൽ ഉൾപ്പടെ അനാവശ്യ പ്രചാരണങ്ങൾക്കിടയാക്കുമെന്നും കെ.എം ഷാജി 

08:00 AM (IST) Oct 30

പത്തനംതിട്ട ജില്ലയിൽ മതപരമായ പൊതുചടങ്ങുകളും പരിപാടികളും നടത്തുന്നവർ മുൻകൂട്ടി അറിയിക്കണമെന്ന് ജില്ലാ പൊലീസ് മേധാവി

പത്തനംതിട്ട ജില്ലയിൽ മതപരമായ പൊതുചടങ്ങുകളും പരിപാടികളും നടത്തുന്നവർ പൊലീസിനെ മുൻകൂട്ടി അറിയിക്കണമെന്ന് ജില്ലാ പൊലീസ് മേധാവി വി. അജിത്ത്. കളമശ്ശേരി ബോംബ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് നിർദേശം. പൊലീസിന്റെ അറിവോ അനുമതിയോ ഇല്ലാതെ ഇത്തരം പരിപാടികൾ നടത്തിയാൽ സംഘാടകർക്കെതിരെ നിയമനടപടികൾ സ്വീകരിക്കും.

08:00 AM (IST) Oct 30

ലോകകപ്പില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് ഇന്ത്യക്ക് ആറാം ജയം

ലോകകപ്പില്‍ ഇംഗ്ലണ്ടിനെയും തകര്‍ത്ത് ഇന്ത്യക്ക് ആറാം ജയം. 100 റൺസ് ജയത്തോടെ സെമിസാധ്യത ശക്തമാക്കി. രോഹിത് ശര്‍മ്മ കളിയിലെ താരം. മുഹമ്മദ് ഷമിക്ക് 4 വിക്കറ്റ്. ഇന്ന് ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ പോരാട്ടം.
 

08:00 AM (IST) Oct 30

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്. ഉച്ചക്ക് ശേഷം മഴ കനത്തേക്കും.

07:59 AM (IST) Oct 30

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള എൻഡിഎ സെക്രട്ടറിയേറ്റ് വളയൽ തുടരുന്നു

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള എൻഡിഎ സെക്രട്ടറിയേറ്റ് വളയൽ തുടരുന്നു. സമരം രാവിലെ കൂടുതൽ ഗേറ്റുകളിലേക്ക്. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ 11 മണിക്ക് ഉത്ഘാടനം ചെയ്യും.

07:59 AM (IST) Oct 30

ആന്ധ്ര വിഴിയനഗരം ട്രെയിൻ അപകടത്തിൽ മരണം 9 ആയി. ഗുരുതര പരിക്കുകളോടെ 25 പേർ ചികിത്സയിൽ

ആന്ധ്ര വിഴിയനഗരം ട്രെയിൻ അപകടത്തിൽ മരണം 9 ആയി. ഗുരുതര പരിക്കുകളോടെ 25 പേർ ചികിത്സയിൽ. സിഗ്നൽ പിഴവാണോ അപകടകാരണമെന്ന് പരിശോധിക്കുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം വീതം ധനസഹായം. റായ്ഗഡയിൽ നിന്ന് വിശാഖപട്ടണത്തേക്ക് പോവുകയായിരുന്ന പാസഞ്ചർ ട്രെയിനും, പാലസ എക്സ്പ്രസുമാണ് ഇന്നലെ  വൈകീട്ട് ഏഴ് മണിയോടെ കൂട്ടിയിടിച്ചത്. വിഴിയനഗര ജില്ലയിലെ കണ്ടകപ്പള്ളി എന്ന സ്ഥലത്താണ് അപകടമുണ്ടായത്. ഓവർ ഹെഡ് കേബിൾ പൊട്ടിയതിനാൽ പാസഞ്ചർ ട്രെയിൻ നിർത്തിയിട്ടിരിക്കുകയായിരുന്നു. ഇതിലേക്ക് അതേ ട്രാക്കിലൂടെ വന്ന പാലസ എക്സ്പ്രസ് ഇടിച്ചു കയറി. പാസഞ്ചറിന്റെ മൂന്ന് ബോഗികൾ പാളം തെറ്റി. ആ ബോഗികളിൽ ഉണ്ടായിരുന്നവർ ആണ് മരിച്ചത്

07:59 AM (IST) Oct 30

ഗാസയിൽ വ്യോമാക്രമണം തുടർന്ന് ഇസ്രയേൽ, പ്രധാന ആശുപത്രിയായ അൽ ഖുദ്സ് ഒഴിപ്പിക്കാൻ നിർദേശം നൽകിയെന്ന് റെഡ് ക്രെസന്റ്

ഗാസയിൽ അതിശക്തമായ വ്യോമാക്രമണം തുടർന്ന് ഇസ്രയേൽ. ആശുപത്രികൾക്കടുത്തുള്ള മേഖലകളിലായിരുന്നു റോക്കറ്റ് ആക്രമണം. നഗരത്തിലെ പ്രധാന ആശുപത്രിയായ അൽ ഖുദ്സ് ഒഴിപ്പിക്കാൻ ഇസ്രയേൽ സേന നിർദേശം നൽകിയതായി പലസ്തീനിയൻ റെഡ് ക്രെസന്റ് അറിയിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ഉൾപ്പെടെ കഴിയുന്ന രോഗികളെ മാറ്റാൻ ആകില്ലെന്നാണ് റെഡ് ക്രെസന്റിന്റെ നിലപാട്. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൺ തുർക്കി വിദേശകാര്യ സെക്രട്ടറിയുമായി സ്ഥിതി ചർച്ച ചെയ്തു.
 

07:58 AM (IST) Oct 30

ഡൊമിനിക് മാർട്ടിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു. അറസ്റ്റ് കൂടുതൽ പരിശോധനകൾക്ക് ശേഷമെന്ന് പൊലീസ്

ഡൊമിനിക് മാർട്ടിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു. അറസ്റ്റ് കൂടുതൽ പരിശോധനകൾക്ക് ശേഷമെന്ന് പൊലീസ്. മുഖ്യമന്ത്രി ഇന്ന് കളമശ്ശേരിയിൽ എത്തും. സർവ്വകക്ഷിയോഗം രാവിലെ തിരുവനന്തപുരത്ത്.


More Trending News