വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്കായി ഇന്ന് പ്രത്യേക അദാലത്ത് നടത്തും. വിവിധ വകുപ്പകളുടെ 12കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും. അതേസമയം, ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട ഹർജികൾ ഹൈക്കോടതി പരിഗണിക്കും.ഇരയായവർക്കും കുടുംബത്തിനും നഷ്ടപരിഹാരം നൽകണമെന്നതടക്കമുള്ള ഹർജിയാണ് കോടതിയുടെ പരിഗണനയിൽ ഉള്ളത്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തിരുന്നു. ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാരും ജസ്റ്റിസ് വിഎം ശ്യാം കുമാറും അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
07:37 AM (IST) Aug 16
കാലിക്കറ്റ് സർവകലാശാലയിൽ എസ്എഫ്ഐ - എംഎസ്എഫ് പ്രവർത്തകർ തമ്മിൽ സംഘർഷം. ഇന്ന് പുലർച്ചെയാണ് സംഘർഷമുണ്ടായത്. പൊലീസെത്തി ഇരുവിഭാഗത്തേയും സ്ഥലത്തു നിന്ന് മാറ്റി. ഇരുവിഭാഗങ്ങളും വടികൾ അടക്കമുള്ള ആയുധങ്ങളുമായി പിന്നീട് പ്രകടനം നടത്തുകയായിരുന്നു. ഇന്ന് പ്രതിപക്ഷ നേതാവ് സർവകലാശാല യൂണിയൻ ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് സംഘർഷം. ഇന്നലെ വൈകിട്ട് ഒരു എംഎസ്എഫ് പ്രവർത്തകന് മർദ്ദനമേറ്റിരുന്നു. ഇതിൻ്റെ തുടർച്ചയാണ് സംഘർഷം.
07:36 AM (IST) Aug 16
കാഫിര്‍ സ്ക്രീന്‍ ഷോട്ട് വിവാദത്തില്‍ പൊലീസ് മൊഴിയെടുത്ത ശേഷം വിട്ടയച്ച സിപിഎം അനുകൂല സാമൂഹിക മാധ്യമങ്ങളിലെ അഡ്മിന്‍മാരുടെ വിവരങ്ങള്‍ രഹസ്യമാക്കി പൊലീസ്. ചോദ്യം ചെയ്തവരുടെ മേല്‍വിലാസം രേഖപ്പെടുത്താതെയാണ് ഹൈക്കോടതിയിലും പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. പൊലീസ് സിപിഎമ്മുമായി ചേര്‍ന്ന് ഒത്തുകളിക്കുകയാണെന്നാരോപിച്ച് പ്രക്ഷോഭം സംഘടിപ്പിക്കാനാണ് യുഡിഎഫിന്‍റെ തീരുമാനം.
07:36 AM (IST) Aug 16
ഉത്തരാഖണ്ഡിൽ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന നഴ്സിനെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊന്നു. ഉത്തർപ്രദേശിൽ നിന്നാണ് നഴ്സിൻ്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പ്രതി രാജസ്ഥാനിൽ നിന്ന് പിടിയിലായി.
07:35 AM (IST) Aug 16
കൊൽക്കത്തയിലെ ജൂനിയർ ഡോക്ടറുടെ കൊലപാതകത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാവുന്നു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരം നടത്തുമെന്ന് ഐഎംഎ അടക്കമുള്ള ഡോക്ടർമാരുടെ സംഘടനകൾ മുന്നറിയിപ്പ് നൽകി. ആശുപത്രികൾ സേഫ് സോണുകൾ ആയി പ്രഖ്യാപിക്കണം, ആശുപത്രി ജീവനക്കാർക്കെതിരായ അക്രമങ്ങൾ തടയാൻ കേന്ദ്ര നിയമം വേണം,
ആശുപത്രിയിൽ സുരക്ഷിതത്വം ഉറപ്പ് വരുത്തണം, കൊല്ലപ്പെട്ട പെൺകുട്ടിക്ക് നീതി വേണം എന്നിവയാണ് സമരക്കാരുടെ ആവശ്യങ്ങൾ.
07:35 AM (IST) Aug 16
സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും 12 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കനത്ത മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അതേസമയം, സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ വ്യാപകമായി ഇടി മിന്നലോട് കൂടിയ മിതമായ ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്ക് കിഴക്കൻ അറബിക്കടലിനും തെക്കൻ കേരള തീരത്തിനും മുകളിലായി ചക്രവാതചുഴി രൂപപ്പെട്ടു.
07:35 AM (IST) Aug 16
ഷിരൂരിലെ മണ്ണിടിച്ചിലിൽ പെട്ട് അർജുനെ കാണാതായിട്ട് ഒരുമാസം. അര്‍ജുനായി കഴിഞ്ഞ ദിവസം നിർത്തിവെച്ച ഷിരൂർ ഗംഗാവലി പുഴയിൽ തെരച്ചില്‍ ഇന്ന് വീണ്ടും തുടരും. തിങ്കളാഴ്ച ഡ്രഡ്ജർ എത്തിക്കുന്നത് വരെ തെരച്ചില്‍ നടത്തുക മുങ്ങൽ വിദഗ്ധരായിരിക്കും. അനുമതി ലഭിച്ചാല്‍ നേവിയുമെത്തും. അർജുൻ ഓടിച്ച ലോറിയുടെ കയർ കിട്ടിയ ഭാഗത്താണ് പരിശോധന നടത്തുക.