ദില്ലിയിൽ മലയാളി ഡോക്ടറെ കവർച്ചാ സംഘം ട്രെയിനിൽ നിന്നും തള്ളിയിട്ട് കൊന്നു

By Web TeamFirst Published Apr 20, 2019, 7:40 PM IST
Highlights

തൃശ്ശൂർ പട്ടിക്കാട് സ്വദേശിയായ തുളസിയാണ് ട്രെയിനിൽ നിന്നും വീണ് മരിച്ചത്. മൃതദേഹം ഞായറാഴ്ച നാട്ടിലെത്തിച്ച് സംസ്ക്കരിക്കും.

ദില്ലി: ദില്ലിയിൽ കവർച്ചാ സംഘം ട്രെയിനിൽ നിന്ന് തള്ളിയിട്ട മലയാളി ഡോക്ടർക്ക് ദാരുണാന്ത്യം. തൃശ്ശൂർ പട്ടിക്കാട് സ്വദേശിയായ തുളസിയാണ് ട്രെയിനിൽ നിന്നും വീണ് മരിച്ചത്. മൃതദേഹം ഞായറാഴ്ച നാട്ടിലെത്തിച്ച് സംസ്ക്കരിക്കും.

പുലർച്ചയോടെ ന്യൂ ദില്ലി റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം. കുടുംബത്തിനൊപ്പം ഹരിദ്വാർ സന്ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഡോ. തുളസിയുടെ കയ്യിലെ ബാഗ് തട്ടിപ്പറിക്കാൻ ചിലർ ശ്രമിക്കുകയായിരുന്നു. സ്റ്റേഷൻ അടുത്തെത്താൻ ആയതിനാൽ വാതിലിന് സമീപമാണ് തുളസി നിന്നിരുന്നത്. മോഷ്ടാക്കൾ ബാഗ് വലിച്ച് ഓടിയപ്പോൾ തുളസി താഴെ വീഴുകയായിരുന്നു.

വീഴ്ചയുടെ ആഘാതത്തിലായിരുന്നു മരണം. ഈ സമയം ഭർത്താവും മകളുമുൾപ്പെടെയുള്ളവർ  കംപാർട്മെന്റിൽ ഉണ്ടായിരുന്നു. ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ഞായറാഴ്ച വീട്ടിലെത്തിച്ച് വൈകീട്ട് സംസ്ക്കരിക്കും. 

മകൾ കാർത്തികയോടൊപ്പം വിഷു ആഘോഷിക്കാനാണ് തുളസിയും കുടുംബവും കഴിഞ്ഞയാഴ്ച ദില്ലിയിലേക്ക് പോയത്. ജലസേചന വകുപ്പിൽ നിന്ന് വിരമിച്ച രുദ്രകുമാറാണ് ഡോക്ടർ തുളസിയുടെ ഭർത്താവ്.

click me!