
കണ്ണൂര്‍: സൈന്യവും അര്‍ദ്ധസൈനിക വിഭാഗവും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്ന സുഡാനില്‍ മലയാളി കൊല്ലപ്പെട്ടു. കണ്ണൂർ ആലക്കോട് നെല്ലിപ്പാറ സ്വദേശി ആല്‍ബര്‍ട്ട് അഗസ്റ്റിനാണ് കൊല്ലപ്പെട്ടത്. ദാല്‍ ഗ്രൂപ്പ് ഓഫ് കമ്പനി ജീവനക്കാരനാണ് ആല്‍ബര്‍ട്ട് അഗസ്റ്റിന്‍. 48 വയസായിരുന്നു.
ഇന്നലെ രാത്രിയായിരുന്നു സംഭവം. വിമുക്തഭടൻ കൂടിയാണ് കൊല്ലപ്പെട്ട ആൽബർട്ട് അഗസ്റ്റിന്‍. ഏറ്റുമുട്ടൽ തുടരുന്ന പശ്ചാത്തലത്തിൽ ഇന്ത്യക്കാരോട് വീടിനുള്ളില്‍ തന്നെ തുടരാന്‍ എംബസി നിര്‍ദ്ദേശിച്ചിരുന്നു. സുഡാനിന്‍റെ തലസ്ഥാനമായ ഖാര്‍ത്തൂമില്‍ ഒട്ടേറെ തവണ വെടിവയ്പ്പുണ്ടായതിന് പിന്നാലെയായിരുന്നു ഇന്ത്യന്‍ എംബസിയുടെ നിര്‍ദ്ദേശം. മൃതദേഹം നാട്ടിലേക്ക് എത്തിക്കുവാനുള്ള തയ്യാറെടുപ്പിലാണ് ബന്ധുക്കൾ. ഭാര്യ സൈബല്ല, രണ്ട് മക്കൾ ഓസ്റ്റീൻ, മാറീറ്റ. വെടിവയ്പ്പ് നടന്നപ്പോൾ കുടുംബം ഉണ്ടായിരുന്നു.
സുഡാണിൽ സംഘർഷം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുകയാണ്. സൈന്യവും അർധസൈനിക വിഭാഗവും തമ്മിലുള്ള സംഘർഷത്തിൽ
ഇതുവരേ 56 പേർ കൊല്ലപ്പെട്ടു. സാധാരണക്കാരാണ് കൊല്ലപ്പെട്ടവരിൽ അധികവും. വെടിവെപ്പിലും ബോംബാക്രമണത്തിലും 595 പേർക്ക് പരിക്കേറ്റിട്ടുണ്ട്. തലസ്ഥാനമായ ഖാർത്തമിലാണ് സംഘർഷം കൂടുതൽ. ഇവിടെ മാത്രം 25 പേർ കൊല്ലപ്പെട്ടു. ശനിയാഴ്ചയാണ് അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സും സായുധ സേനയും തമ്മിലുള്ള സംഘർഷം രൂക്ഷമായത്.
തലസ്ഥാന നഗരമായ ഖാർത്തൂം, മർവ, അൽ-അബൈദ് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളുടെ നിയന്ത്രണം ആർ.എസ്.എഫ് ഏറ്റെടുത്തതായാണ് റിപ്പോർട്ടുകൾ. പ്രസിഡന്റിന്റെ കൊട്ടാരം തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് ആര്.എസ്.എഫ് അവകാശപ്പെട്ടു. ഇത് സുഡാൻ സൈന്യം നിഷേധിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam