ഗർഭിണികൾ അടക്കം 82 പേരാണ് വീസ കലാവധി തീർന്നതോടെ കഴിഞ്ഞ മൂന്നു മാസമായി ഇവിടെ കുടുങ്ങികിടക്കുന്നത്.
തിരുവനന്തപുരം: ഇസ്രായേലില്‍ വീസ കാലാവധി കഴിഞ്ഞ നഴ്‍സുമാരെ തിരിച്ച് എത്തിക്കാൻ കേന്ദ്ര സർക്കാരുമായി ബന്ധപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഇസ്രായേലിലെ നഴ്‍സുമാരുടെ ദുരിതം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഗർഭിണികൾ അടക്കം 82 പേരാണ് വീസ കലാവധി തീർന്നതോടെ കഴിഞ്ഞ മൂന്നു മാസമായി ഇവിടെ കുടുങ്ങികിടക്കുന്നത്.
കെയർ സർവീസ് വീസയിൽ നഴ്സിംഗ് ജോലിക്കായി ഇസ്രായേലിലേക്ക് എത്തിയ മലയാളികളാണ് ദുരിതത്തിലായത്. അഞ്ചു വർഷമായി ജോലി ചെയ്യുകയായിരുന്ന നഴ്‍സുമാരുടെ വീസ കാലാവധി മാർച്ചിൽ തീർന്നു. നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിനിടെയായിരുന്നു സമ്പൂർണ്ണ അടച്ചുപൂട്ടൽ. വീസ കഴിഞ്ഞതിനാൽ ഇസ്രായേൽ സർക്കാരിന്‍റെ ഭക്ഷണം, വാടക, ആരോഗ്യ ഇൻഷുറസ് തുടങ്ങിയ ആനുകൂല്യങ്ങൾക്കും അർഹതയില്ല. ഇസ്രായേലിലെ വിവിധ നഗരങ്ങളിൽ കുടുങ്ങിപ്പോയവരെ കണ്ടെത്തി യുണൈറ്റഡ് നഴ്‍സസ് അസോസിയേഷന്‍റെ നേത്യത്വത്തിൽ കേന്ദ്രസർക്കാരിന് പട്ടിക കൈമാറിയെങ്കിലും വിമാനം ഏർപ്പാടാക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.