വൃക്ക വിൽക്കാൻ വിസമ്മതിച്ചതിന് മർദ്ദിച്ചു: വിഴിഞ്ഞം സ്വദേശിനിയുടെ പരാതിയിൽ ഭർത്താവ് അറസ്റ്റിൽ

By Web TeamFirst Published Nov 26, 2021, 6:31 PM IST
Highlights

കടബാധ്യത രൂക്ഷമായതോടെ ഭർത്താവാണ് തന്നോട് വൃക്കവിൽക്കാൻ ആവശ്യപ്പെട്ടത്.  ഒൻപത് ലക്ഷം രൂപയ്ക്കാണ് താൻ വൃക്ക വിൽക്കാൻ തയ്യാറായതെന്നും സുജ പറയുന്നു

തിരുവനന്തപുരം: വൃക്ക വിൽക്കാൻ (Kidney Sale) തയാറായില്ലെന്ന് ആരോപിച്ചു ഭർത്താവ് മർദ്ദിച്ചെന്ന് ഭാര്യയുടെ പരാതി. തിരുവനന്തപുര വിഴിഞ്ഞത്താണ് സംഭവം. ഭാര്യയുടെ പരാതിയിൽ കോട്ടപ്പുറം സ്വദേശി സാജനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഭാര്യ സുജയേയും മക്കളേയും മർദ്ദിച്ചതിനാണ് പൊലീസ് സാജനെതിരെ കേസെടുത്തിരിക്കുന്നതും അറസ്റ്റ് ചെയ്തതും. തൻ്റെ വൃക്ക വിൽക്കാൻ വിസമ്മതിച്ചതിനും വിവരം പുറത്ത് പറഞ്ഞതിനുമാണ് മർദനം എന്ന് സുജയുടെ പരാതിയിൽ പറയുന്നു. 

കടബാധ്യത രൂക്ഷമായതോടെ ഭർത്താവാണ് തന്നോട് വൃക്കവിൽക്കാൻ ആവശ്യപ്പെട്ടത്.  ഒൻപത് ലക്ഷം രൂപയ്ക്കാണ് താൻ വൃക്ക വിൽക്കാൻ തയ്യാറായതെന്നും സുജ പറയുന്നു. മലപ്പുറത്തുള്ള  ഒരു ഏജൻ്റാണ് വൃക്ക വിൽപനയ്ക്ക് ഇടനിലക്കാരനായി നിന്നത്. ഇയാൾ വഴി തൃശ്ശൂരിലേയും  ഏറണാകുളത്തേയും ആശുപത്രികളിൽ താൻ പരിശോധനയ്ക്കായി എത്തിയത്. വൃക്ക വിൽപനയുമായി മുന്നോട്ട് പോകുന്നതിനിടെയാണ് സാമ്പത്തിക ബാധ്യതകൾ തീർക്കാൻ സഹായിക്കാമെന്ന് വാർഡ് കൗൺസില‍ർ വാ​ഗ്ദാനം ചെയ്തത്. ഇതോടെ വൃക്ക വിൽക്കാനുള്ള തീരുമാനത്തിൽ നിന്നും താൻ പിന്മാറി. എന്നാൽ വൃക്ക വിൽപന മുടങ്ങിയതോടെ പ്രകോപിതനായ ഭ‍ർത്താവ് തന്നെയും മക്കളേയും മ‍ർദ്ദിക്കുകയായിരുന്നുവെന്നും സുജ പറഞ്ഞു. 
 

click me!