പതിന‍ഞ്ചുകാരിയെ പീഡിപ്പിച്ച പ്രതിക്ക് നൂറ് വര്‍ഷം തടവ് ശിക്ഷ വിധിച്ച് പത്തനംതിട്ട പോക്സോ കോടതി

By Web TeamFirst Published Jan 22, 2023, 11:53 PM IST
Highlights

പോക്സോ കേസുകളിൽ നൂറ് കൊല്ലം ശിക്ഷ വിധിക്കുന്നത് അപൂർവം. 2020 ലാണ് പ്രതി ബിനു പതിനഞ്ച് വയസുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയത്.

പത്തനംതിട്ട: പ്രായപൂ‍ർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് നൂറ് വർഷം കഠിന തടവ്. പ്രമാടം കൈതക്കര സ്വദേശി ബിനുവിനെയാണ് പത്തനംതിട്ട പോക്സോ കോടതി ശിക്ഷിച്ചത്. അതിവേഗത്തിലാണ് കോടതി വിചാരണ നടപടികൾ പൂർത്തിയാക്കിയത്

പോക്സോ കേസുകളിൽ നൂറ് കൊല്ലം ശിക്ഷ വിധിക്കുന്നത് അപൂർവം. 2020 ലാണ് പ്രതി ബിനു പതിനഞ്ച് വയസുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയത്. മധ്യ വേനൽ അവധിക്ക് പെൺകുട്ടി അമ്മയുടെ മാതാപിതാക്കളുടെ വീട്ടിലെത്തിയപ്പോഴായിരുന്നു പ്രദേശവാസിയായ ബിനുവിന്റെ അതിക്രമം. അമ്മയുടെ വീട്ടിൽ നിന്ന് പെൺകുട്ടി സ്വന്തം വീട്ടിലെത്തി ദിവസങ്ങൾക്ക് ശേഷം ശാരീരിക അസ്വസ്തതകൾ പ്രകടിപ്പിച്ചു.  കുട്ടിയെ വീടിന് അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചപ്പോഴാണ് ഗർഭിണി ആണെന്ന വിവരം വീട്ടുകാർ അറിയുന്നത്. ആശുപത്രി അധികൃതരാണ് പൊലീസിൽ വിവരം അറിയിച്ചത്. 

തുടർന്ന് പത്തനംതിട്ട വനിത സ്റ്റേഷൻ എസ്എച്ച്ഒ ലീലാമ്മയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കേസിന്റെ വിചാരണ വേളയിൽ പെൺകുട്ടിയെ വിവാഹം കഴിച്ച് സംരക്ഷിക്കാമെന്ന വിചിത്ര വാദവും പ്രതി കോടതിയിൽ ഉന്നയിച്ചു. വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമാണ് പ്രതി.  പോക്സോ വകുപ്പുകൾക്ക് പുറമെ പീഡനം, പീഡിപ്പിച്ച് ഗർഭിണിയാക്കൽ തുടങ്ങിയ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ചില വകുപ്പുകളിൽ ഒന്നിച്ച് ശിക്ഷ അനുഭവിച്ചാൽ മതിയെന്നതിനാൽ പ്രതി എൺപത് കൊല്ലം തടവിൽ കഴിഞ്ഞാൽ മതിയാകും. ഇതിനെ പുറമെ രണ്ടര ലക്ഷം രൂപ പിഴയും വിധിച്ചിച്ചിട്ടുണ്ട്.  പ്രോസിക്യൂഷന് വേണ്ടി ജയിസൺ മാത്യൂസ് ഹാജരായി

click me!