
കാസർകോട്: കൊവിഡ് നിരീക്ഷണത്തിലിരിക്കെ ഇന്നലെ മരിച്ച ഉദുമ സ്വദേശിക്ക് കൊവിഡ് രോഗം ഉണ്ടായിരുന്നില്ലെന്ന് സ്ഥിരീകരിച്ചു. ഉദുമ കരിപ്പോടി സ്വദേശി അബ്ദുറഹ്മാനാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ശനിയാഴ്ച ദുബായിൽ നിന്നെത്തിയ ഇദ്ദേഹം വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഇന്നലെ വൈകിട്ട് ശ്വാസതടസം നേരിട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്രവ പരിശോധനാ ഫലം ഇന്നാണ് ലഭിച്ചത്.
ഇന്ന് ജില്ലയില്‍ രണ്ട് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ജൂണ്‍ 14 ന് കുവൈത്തില്‍ നിന്നെത്തിയ കാഞ്ഞങ്ങാട് സ്വദേശിയായ 34കാരനും, ജൂണ്‍ ഒമ്പതിന് ഖത്തറില്‍ നിന്നെത്തിയ പടന്ന സ്വദേശിയായ 24കാരിക്കുമാണ് കൊവിഡ് പോസിറ്റീവായത്. ഇരുവരും പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
അതേസമയം വൈറസ് ബാധയേറ്റ് ചികിത്സയിൽ ഉണ്ടായിരുന്ന എട്ട് പേർക്ക് രോഗം ഭേദമായി. ഇവർ കാസർകോട് മെഡിക്കല്‍ കോളേജിലാണ് ചികിത്സയിൽ കഴിഞ്ഞിരുന്നത്. ജില്ലയിൽ 3528 പേരാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്. 3198 പേർ വീടുകളിലും 330 പേർ സ്ഥാപന നിരീക്ഷണത്തിലുമാണ്.
ഇന്ന് പുതിയതായി 210 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 383 പേരുടെ ഫലം ലഭിക്കാനുണ്ട്. 711 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. ആശുപത്രികളിലും കൊവിഡ് കെയര്‍ സെന്ററുകളിലുമായി 55 പേരെയും വീടുകളില്‍ 701 പേരെയും നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam