
കൊച്ചി: സൗഹൃദം നടിച്ച് യുവാവിനെ അപാർട്മെന്‍റിലേക്ക് വിളിച്ച് വരുത്തി ക്രൂര മർദനത്തിനും മോഷണത്തിനും ഇരയാക്കി. പെരുമ്പാവൂർ വെങ്ങോല സ്വദേശിയായ കെ വി സന്ദീപാണ് അതിക്രൂര മർദനത്തിന് ഇരയായത്. മാർച്ച് 30 ന് വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. പാലാരിവട്ടം സ്വദേശിയായ മനു സൗഹൃദം നടിച്ച് സന്ദീപിനെ അപ്പാർട്മെന്‍റിലേക്കു വിളിച്ചു. എന്നാൽ അവിടേക്കെത്തിയ സന്ദീപിനെ കാത്തിരുന്നത് ആക്രമണ സംഘമായിരുന്നു. മനുവിനൊപ്പം ഉണ്ടായിരുന്ന മറ്റ് മൂന്ന് പേർ ചേർന്ന് സന്ദീപിനെ തടഞ്ഞ് നിർത്തി മർദിക്കുകയായിരുന്നു.
കൂട്ടമായി ആക്രമിക്കപ്പെട്ട സന്ദീപിന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ആക്രമണത്തിൽ വാരിയെല്ല് പൊട്ടിയതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. മർദനത്തിന് ശേഷം സന്ദീപിന്‍റെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ പ്രതികൾ പിടിച്ചെടുത്തു. അതിലെ വാലറ്റ് ആപ്പ് ഉപയോഗിച്ച് 24,757 രൂപ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്തു. കൂടാതെ സന്ദീപിന്‍റെ പേഴ്‌സിലുണ്ടായിരുന്ന 13,000 രൂപയും കവർന്നു. ഗുരുതരമായി പരുക്കേറ്റ സന്ദീപ് കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് മനുവിനെയും കൂട്ടാളികളെയും കണ്ടെത്താനുള്ള തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam