തൃശ്ശൂരിൽ വനിത ഡോക്ടറെ കുത്തിക്കൊന്ന കേസിലെ പ്രതി പൊലീസ് പിടിയിൽ

By Web TeamFirst Published Oct 6, 2020, 9:14 AM IST
Highlights

ബന്ധുക്കൾ നോക്കി നിൽക്കേ കുട്ടനെല്ലൂരിലെ സോനയുടെ ക്ലിനിക്കിൽ വച്ചാണ് മഹേഷ് യുവതിയെ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ സോന രണ്ട് ദിവസം മുൻപാണ് മരണപ്പെട്ടത്.

തൃശ്ശൂർ: വനിത ദന്തഡോക്ടറെ കുത്തിക്കൊന്ന സംഭവത്തിൽ പ്രതി പിടിയിൽ. മൂവാറ്റുപുഴ സ്വദേശിനിയായ ദന്തഡോക്ടർ സോന ജോസിനെ കൊന്ന കേസിലെ പ്രതിയായ  പാവറട്ടി സ്വദേശിയായ മഹേഷിനെയാണ് പൊലീസ് പിടികൂടിയത്. ഇന്ന് രാവിലെ തൃശ്ശൂരിലെ പൂങ്കുന്നത് നിന്നുമാണ് ഇയാളെ പൊലീസ് പിടികൂടിയത്. പ്രതിയെ പൊലീസ് ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. 

സെപ്തംബർ 28-നാണ് സോനയെ സുഹൃത്തായ മഹേഷ് ആക്രമിച്ചത്. ബന്ധുക്കൾ നോക്കി നിൽക്കേ കുട്ടനെല്ലൂരിലെ സോനയുടെ ക്ലിനിക്കിൽ വച്ചാണ് മഹേഷ് യുവതിയെ ആക്രമിച്ചത്. സുഹൃത്തുകളായിരുന്ന സോനയും മഹേഷും തൃശ്ശൂർ കുരിയചിറയിലെ ഫ്ലാറ്റിൽ ഒരുമിച്ചാണ് കഴിഞ്ഞിരുന്നത്.
 
സോനയുടെ ദന്തൽ ക്ലിനിക്കിൽ ഇരുവരും പണം നിക്ഷേപിച്ചിരുന്നു. വരുമാനത്തിന്റെ വലിയ പങ്ക് കോൺട്രാക്ട‍റായ മഹേഷ് കൊണ്ടുപോയി തുടങ്ങിയതോടെ ഇരുവർക്കുമിടയിൽ തർക്കം തുടങ്ങി. മഹേഷിനെതിരെ സോന പോലീസിൽ പരാതി നൽകിയതാണ് ആക്രമണത്തിന് കാരണമായത്. 

എടുത്ത പണം തിരിച്ചു നൽകണമെന്നും പങ്കാളിത്തം ഒഴിയണം എന്നുമായിയുന്നു സോനയുടെ ആവശ്യം. കഴിഞ്ഞ തിങ്കളാഴ്ച കുട്ടനെല്ലൂരിലെ ക്ലിനിക്കിൽ വച്ചു സോനയും ബന്ധുക്കളും മഹേഷുമായി ചർച്ച നടത്തിയിരുന്നു. ഇതിനിടെ പ്രകോപിതനായ മഹേഷ് സോനയെ ആക്രമിക്കുകയായിരുന്നു. കത്തി കൊണ്ടു സോനയുടെ വയറ്റിലും കാലിലും മഹേഷ് കുത്തി. അക്രമത്തിന് ശേഷം ഇയാൾ കാറിൽ രക്ഷപ്പെട്ടു.

​ഗുരുതരമായി പരിക്കേറ്റ സോനയെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിൽ തുടരുന്നതിനിടെ ഇവ‍ർ രണ്ട് ദിവസം മുൻപ് മരണപ്പെട്ടു.  നേരത്തെ വിവാഹിതയായിരുന്ന സോന ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു. ഇവ‍ർക്ക് ഒരു മകളുമുണ്ട്. 

click me!