
കാസർകോട്: ചെറുവത്തൂരിൽ ഷവർമ (Shawarma) കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് (Food poison) വിദ്യാർഥിനി മരിച്ച സംഭവത്തിൽ കൂൾബാർ മാനേജർ അറസ്റ്റിൽ. കാസർകോട് പടന്ന സ്വദേശിഅഹമ്മദിനെയാണ് ചന്തേര പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ ഇയാൾ മൂന്നാം പ്രതിയാണ്. സംഭവത്തെ തുടർന്ന് ഇയാൾ ഒളിവിലായിരുന്നു. അഹമ്മദിന്റെ അറസ്റ്റോടെ കേസിൽ മൂന്ന് പേർ പിടിയിലായി. ദുബായിലുള്ള സ്ഥാപനയുടമ കാലിക്കടവ് സ്വദേശി കുഞ്ഞമ്മദിനായി ലുക്ക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചേക്കുമെന്ന് പൊലീസ് പറഞ്ഞു. മരിച്ച വിദ്യാർഥിനി ദേവനന്ദക്ക് ഭക്ഷ്യവിഷബാധ ഏറ്റെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.
ദേവനന്ദയുൾപ്പെടെയുള്ളവർ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഷവർമ കഴിച്ചതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. ഷവർമ കഴിച്ച അമ്പതോളം പേർക്ക് അസ്വസ്ഥതയുണ്ടായി. അതിൽ ദേവാനന്ദ ഉൾപ്പെടെയുള്ള ചിലരുടെ നില ഗുരുതരമായി. വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കും ആറുമണിക്കും ഇടയിലാണ് വിദ്യാർഥികളടക്കമുള്ളവർ ഷവർമ കഴിച്ചതെന്ന് പൊലീസ് അറിയിച്ചു. സ്ഥാപനത്തിൽ ഇറച്ചി ഉൾപ്പെടെ സൂക്ഷിക്കുന്ന ഫ്രീസർ വൃത്തിഹീനമായിരുന്നെന്നും പൊലീസ് കണ്ടെത്തി. പരിയാരത്ത് തീവ്രപരിചരണവിഭാഗത്തിൽ കഴിയുന്ന വിദ്യാർഥിനിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. അതിനിടെ, ഐഡിയൽ കൂൾബാറിന്റെ വാൻ കത്തിച്ചതിന് പൊലീസ് കേസെടുത്തു.